മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ കുടുംബാഗങ്ങളെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നവർക്ക് ശക്തമായ സന്ദേശവുമായി ഇന്ത്യൻ താരം രോഹിത് ശർമ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന രോഹിത്, ഐസിസി ലോകകപ്പിന് ശേഷം ഉണ്ടായ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു.
ലോകകപ്പ് സമയത്ത് മുതിർന്ന കളിക്കാർ മുമ്പ് നിശ്ചയിച്ച ദിവസങ്ങൾക്കുമതികം കുടുബത്തോടൊപ്പം തുടരുന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിലേക്ക് തന്റെ കുടുബത്തെയും വലിച്ചിഴച്ചത് തന്നെ മോശമായി ബാധിച്ചെന്ന് രേഹിത് പറഞ്ഞു.
ഞങ്ങളെ പിന്തുണയ്ക്കാനും സന്തോഷം നൽകാനുമാണ് കുടുംബങ്ങൾ അവിടെയെത്തിയത്. നിങ്ങൾ എന്നെക്കുറിച്ച് ചർച്ച ചെയ്തോളൂ പക്ഷേ എന്റെ കുടുംബത്തെ വലിച്ചിഴക്കരുത്. കുടുംബങ്ങൾ നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. ഈ വിഷയത്തിൽ വിരാട് കോഹ്ലിക്കും ഇതേ അഭിപ്രായമായിരിക്കുമെന്ന് രോഹിത് ഒരു അഭിമുഖത്തിൽ പറഞ്ഞു.
Read Also: ഇത്രയൊക്കെ നേടിയിട്ടും ഈ ഒരു കാര്യത്തില്‍ മാത്രമാണ് എനിക്ക് കുറ്റബോധമുള്ളത്: രോഹിത് ശര്‍മ
2019ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി രോഹിത് ശർമ മാറിയിരുന്നു. ഇതോടെ സനത് ജയസൂര്യയുടെ ദീർഘകാല റെക്കോർഡും മറികടക്കാൻ അദ്ദേഹത്തിനായി. ഐസിസി ലോകകപ്പിലും മികച്ച ഫോമിൽ ബാറ്റുവീശിയ രോഹിത് അഞ്ച് സെഞ്ച്വറികളും നേടിയിരുന്നു. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏതൊരു ബാറ്റ്സ്മാനും നേടുന്ന ഏറ്റവുമധികം സെഞ്ച്വറികളാണിത്.
ടെസ്റ്റ് ക്രിക്കറ്റിലും ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകളിലും ആതിപത്യം പുലർത്തിയിരുന്നു.