പാക്കിസ്ഥാന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്നിങ്സിനും അഞ്ചു റൺസിനും ആതിഥേയരെ തകർത്ത ഓസ്ട്രേലിയ ഒരിക്കൽ കൂടി കരുത്ത് കാട്ടി. എന്നാൽ മത്സരത്തിന് ശേഷം സ്വയം തന്നെ ശിക്ഷിച്ചിരിക്കുകയാണ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. മത്സരം നടന്ന ഗബ്ബയിലെ സ്റ്റേഡിയത്തിൽ നിന്നും ടീം താമസിക്കുന്ന ഹോട്ടലിലേക്ക് താരം എത്തിയത് മൂന്ന് കിലോമീറ്റർ നടന്ന്. ബാറ്റിങ്ങിൽ തിളങ്ങാനാകാത്തതാണ് ഇത്തരം ഒരു പ്രവൃത്തിയിലേക്ക് സ്മിത്തിനെ നയിച്ചത്.
ഇത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും സ്മിത്തിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. താൻ റൺസെടുക്കാൻ പരാജയപ്പെടുമ്പോഴെല്ലാം ഇത്തരത്തിൽ സ്വയം ശിക്ഷിക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. “സെഞ്ചുറി നേടുന്ന ദിവസങ്ങളിൽ ഒരു ചോക്ലേറ്റ് സ്വയം സമ്മാനിക്കുന്നതുപോലെ റൺസെടുക്കാൻ പരാജയപ്പെടുമ്പോൾ ഞാൻ ഓടാറുണ്ട്. അല്ലെങ്കിൽ എന്നെ ശിക്ഷിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യാറുണ്ട്,” സ്മിത്ത് പറഞ്ഞു.
സെഞ്ചുറി നേടിയാൽ കാഡ്ബറി ഡയറി മിൽക്കിന്റെ വലിയൊരു ബ്ലോക്കാണ് താൻ തനിക്ക് സമ്മാനിക്കാറുള്ളതെന്നും സ്മിത്ത് വെളിപ്പെടുത്തി. സെഞ്ചുറി ഒരു പാസ് മാർക്കാണെന്നും താരം പറഞ്ഞു.
ഒരു വർഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയ സ്മിത്ത് ആഷസ് പരമ്പരയിൽ മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. 110.57 റൺശരാശരിയിൽ 774 റൺസ് അടിച്ചുകൂട്ടിയ സ്മിത്ത് മൂന്ന് തവണ സെഞ്ചുറിയും അത്രയും തന്നെ അർധസെഞ്ചുറിയും നേടിയിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ നാല് റൺസിന് കൂടാരം കയറി.
അതേസമയം, ഡേവിഡ് വാർണറുടെയും മാർനസിന്റെയും വെടിക്കെട്ട് സെഞ്ചുറി മികവിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ സ്വന്തമാക്കുകയായിരുന്നു. ആതിഥേയർ ഉയർത്തിയ കൂറ്റൻ ലീഡ് രണ്ടാം ഇന്നിങ്സിലും മറികടക്കാൻ പാക്കിസ്ഥാനാകാതെ വന്നതോടെ ഇന്നിങ്സിനും അഞ്ചു റൺസിനും ഓസ്ട്രേലിയ ജയം സ്വന്തമാക്കുകയായിരുന്നു.