മുംബെെ: വിലക്കിനുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ മലയാളി താരം എസ്.ശ്രീശാന്തിന്റെ മികച്ച പ്രകടനം. സയദ് മുഷ്‌താഖ് അലി ട്രോഫി പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ കേരളത്തിനായി ശ്രീശാന്ത് വിക്കറ്റ് സ്വന്തമാക്കി. പുതുച്ചേരി ഓപ്പണർ ഫാബിദ് അഹമ്മദിനെയാണ് ശ്രീശാന്ത് വിക്കറ്റിനു മുന്നിൽ കുടുക്കിയത്. ഫാബിദിനെ ശ്രീശാന്ത് ബൗള്‍ഡ് ആക്കുകയായിരുന്നു. സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് ‘ഇ’യിലാണ് കേരളവും പുതുച്ചേരിയും. ഇരു ടീമുകളുടെയും ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്.
ടോസ് ജയിച്ച പുതുച്ചേരി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫാബിദ് അഹമ്മദ് പത്ത് റൺസെടുത്താണ് പുറത്തായത്. ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് മത്സരത്തിൽ നേടിയത്. തന്റെ പതിവ് ശെെലിയിലുള്ള ആഹ്ളാദപ്രകടനം വിക്കറ്റ് നേടിയ ശേഷം ശ്രീശാന്ത് ആവർത്തിച്ചു.
ഏഴ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. വാതുവയ്‌പ്പ് വിവാദത്തെ തുടർന്നാണ് ശ്രീശാന്തിന് വിലക്ക് നേരിടേണ്ടിവന്നത്. ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
അതേസമയം, സയദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ സഞ്ജു സാംസൺ ആണ് നയിക്കുന്നത്.
കേരളത്തിന്റെ മറ്റ് മത്സരങ്ങൾ
ജനുവരി 13 ന് മുംബൈക്കെതിരെ
ജനുവരി 15 ന് ഡൽഹിക്കെതിരെ
ജനുവരി 17 ന് ആന്ധ്രക്കെതിരെ
ജനുവരി 19 ന് ഹരിയാനക്കെതിരെ
Read Today’s Sports News Here