/indian-express-malayalam/media/media_files/2025/01/20/FdDQcMCmRxiXUj846RG8.jpg)
ശ്രീശാന്ത്, സഞ്ജു സാംസൺ Photograph: (ഇൻസ്റ്റഗ്രാം)
ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്തിനും സഞ്ജു സാംസണിന്റെ പിതാവിനും എതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. വ്യാജവും അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് ആരോപിച്ച് സഞ്ജുവിന്റെ പിതാവ് സാംസൺ വിശ്വനാഥന് എതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറൽ ബോഡിയോഗത്തിൽ തീരുമാനമായതായി കെസിഎയുടെ പ്രസ്താവനയിൽ പറയുന്നു.
സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ പ്രസ്താവന എസ് ശ്രീശാന്ത് നടത്തിയെന്ന് ആരോപിച്ചാണ് താരത്തെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. ബുധനാഴ്ച എറണാകുളത്തു ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.
വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നും ടീം മാനേജ്മെന്റിൽ അംഗങ്ങളെ ഉൾപെടുത്തുമ്പോൾ ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.
കൂടാതെ സഞ്ജു സാംസന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ തീരുമാനമായി.
വിവാദമായത് വിജയ് ഹസാരെയിൽ സഞ്ജുവിനെ അവഗണിച്ചത്
വിജയ് ഹസാരെയിൽ കേരളത്തിനായി കളിക്കാൻ സഞ്ജു സാംസൺ താത്പര്യം അറിയിച്ചിട്ടും കേരള ക്രിക്കറ്റ് അസോസിയേഷൻ അത് അവഗണിച്ചതായാണ് വിമർശനം ഉയർന്നത്. വിജയ് ഹസാരെയ്ക്ക് മുൻപ് നടന്ന കേരള ടീമിന്റെ ക്യാംപിൽ സഞ്ജു പങ്കെടുത്തിരുന്നില്ല. ക്യാംപിൽ പങ്കെടുക്കാനാവില്ലെന്ന് കാണിച്ച് സഞ്ജു കെസിഎയ്ക്ക് മെയിൽ അയച്ചു. എന്നാൽ വിജയ് ഹസാരെയിൽ ആദ്യ മത്സരം മുതൽ കളിക്കാൻ തയ്യാറാണെന്ന് ഇമെയിൽ വഴി സഞ്ജു കെസിഎയെ അറിയിച്ചിട്ടും അനുകൂലമായ മറുപടി ഉണ്ടായില്ല. വിജയ് ഹസാരെ 50 ഓവർ ഫോർമാറ്റ് ആയതിനാൽ ഇതിൽ കളിച്ചിരുന്നു എങ്കിൽ സഞ്ജുവിന് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം നേടാനുള്ള സാധ്യത വർധിക്കുമായിരുന്നു.
ഈ വിവാദങ്ങൾക്കിടയിൽ സഞ്ജുവിന് ശേഷം മറ്റൊരു താരത്തെ രാജ്യാന്തര തലത്തിലേക്ക് വളർത്തിക്കൊണ്ടുവരാൻ കെസിഎയ്ക്ക് സാധിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി ശ്രീശാന്ത് എത്തുകയായിരുന്നു. മിന്നു മണി, ജോഷിത ഉൾപ്പെടെയുള്ള കളിക്കാരുടെ പേരുകൾ എടുത്ത് കാണിച്ചായിരുന്നു കെസിഎയുടെ മറുപടി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us