/indian-express-malayalam/media/media_files/uploads/2017/10/sreesanth.jpeg)
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മൽസരം കൊച്ചിയിൽ വേണ്ടെന്ന നിലപാടുമായി ശ്രീശാന്ത്. കലൂരിലെ സ്റ്റേഡിയം ഫുട്ബോളിനായി നിലനിൽക്കട്ടെയെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തിൽ ഫുട്ബോൾ വളരുന്ന സമയമാണിത്. ക്രിക്കറ്റിനായി ഭാവിയിൽ മറ്റൊരു സ്റ്റേഡിയം കൊച്ചിയിൽ ഉണ്ടാവട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മൽസരത്തിനായി കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ക്രിക്കറ്റ് മൽസരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ഐ.എം.വിജയനും സി.വി.പാപ്പച്ചനും ആവശ്യപ്പെട്ടിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരം സംഘടിപ്പിക്കുന്നതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ സി.കെ.വിനീതും ഇയാൻ ഹ്യൂമും ഇന്നലെ കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിരുന്നു.
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മൽസരം കൊച്ചിയിൽ നടത്താൻ കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനമായത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണു മൽസരം.
രാജ്യാന്തര ഫുട്ബോൾ സംഘടനയുടെ മേൽനോട്ടത്തിൽ കൊച്ചി സ്റ്റേഡിയത്തിൽ നിർമ്മിച്ച ഫുട്ബോൾ ടർഫ് കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ച് ഒരുക്കുന്നത് ഒഴിവാക്കണമെന്നാണ് ഫുട്ബോൾ താരങ്ങളും ആരാധകരും ആവശ്യപ്പെടുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയുളള തിരുവനന്തപുരം സ്റ്റേഡിയം ഉളളപ്പോൾ അവിടെ ക്രിക്കറ്റ് മൽസരം നടത്താതെ എന്തിനാണ് കൊച്ചിയിൽ നടത്തുന്നതെന്നാണ് ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.