/indian-express-malayalam/media/media_files/uploads/2019/01/rahul-hardik.jpg)
ടിവി ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ നടപടി നേരിടുന്ന ഹർദിക് പാണ്ഡ്യയെയും കെ.എൽ.രാഹുലിനെയും പിന്തുണച്ച് സൗരവ് ഗാംഗുലി. തെറ്റ് ആർക്കും പറ്റാമെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. നമ്മളൊക്കെ മനുഷ്യരാണെന്നും നമ്മളിൽനിന്നും വരുന്ന എല്ലാ കാര്യങ്ങളും പെർഫെക്ട് ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും ഗാംഗുലി പറഞ്ഞു.
''ഞാൻ ആ എപ്പിസോഡ് കണ്ടിട്ടില്ല. 'കോമഡി നൈറ്റ്സ് വിത് കപിൽ' ഞാൻ കാണാറുണ്ട്. തമാശകളാണ് അതൊക്കെ. ഈ ജനറേഷനിലെ ക്രിക്കറ്റ് താരങ്ങളെല്ലാം ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് പറയാൻ കഴിയില്ല. മനുഷ്യരല്ലേ തെറ്റ് പറ്റാം. തെറ്റ് പറ്റിയെന്ന് അവർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും. നമ്മളൊക്കെ മനുഷ്യരാണ്. അല്ലാതെ എല്ലാം ശരിയായി ചെയ്യുന്ന മെഷീനുകളല്ല. സ്വയം ജീവിക്കൂ, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കൂ. അവരൊക്കെ ഉത്തരവാദിത്തമുള്ള കളിക്കാരാണ്. അവരൊക്കെ റോൾ മോഡലുകളുമാകാം. നമ്മുടെയൊക്കെ ജീവിതത്തിൽ ഇത്തരത്തിലുള്ള ചില സംഭവങ്ങൾ ഉണ്ടാകും. അതിനെ മറികടന്ന് മുന്നോട്ട് പോണം. ഇനി ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണം,'' ഗാംഗുലി പറഞ്ഞു.
''ഈ ജനറേഷനിലെ താരങ്ങളെല്ലാം ഉത്തരവാദിത്തവും അച്ചടക്കവും ഉള്ളവരാണ്. ജീവിതത്തിൽ പലതും സംഭവിക്കാം, ചിലപ്പോൾ നമ്മളൊക്കെ തെറ്റ് ചെയ്യാം. വിരാട് കോഹ്‌ലിയെ നോക്കൂ, അയാളൊരു നല്ല റോൾ മോഡലാണ്. ഇന്ത്യ ഭാഗ്യം നിറഞ്ഞ രാജ്യമാണ്. ഓരോ ജനറേഷനിലും നല്ല കളിക്കാരെ നമുക്ക് കിട്ടുന്നുണ്ട്. അതിൽ സന്തോഷിക്കുക,'' ഗാംഗുലി പറഞ്ഞു.
ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെ.എൽ.രാഹുലിനെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.