എഡ്ജ്ബാസ്റ്റന്‍: എത്ര കഴുകിക്കളഞ്ഞാലും മായാത്ത പാപക്കറ പോലെ സ്റ്റീവ് സ്മിത്തിനെ പന്തു ചുരണ്ടല്‍ വിവാദം പിന്തുടരുകയാണ്. വിവാദത്തെ തുടര്‍ന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്മിത്തിനേയും വാര്‍ണറേയും ഒരു കൊല്ലത്തേക്ക് വിലക്കിയിരുന്നു. രണ്ട് പേരും ശക്തമായ രീതിയില്‍ തന്നെ തിരികെ വന്നെങ്കിലും ആരാധകര്‍ വിടാന്‍ മനസില്ല.
വാര്‍ണര്‍ക്കും സ്മിത്തിനുമെതിരെ ലോകകപ്പിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലും കാണികള്‍ അധിക്ഷേപ വാക്കുകള്‍ വിളിച്ചും കൂവി വിളിച്ചും തങ്ങളുടെ അരിശം തീര്‍ക്കുകയാണ്. ആഷസ് കാണാനായി ഇംഗ്ലണ്ട് ആരാധകര്‍ എത്തിയത് കൈയ്യിലൊരു സാന്‍ഡ് പേപ്പറുമായാണ്. കളിക്കിടെ അതുയര്‍ത്തിപ്പിടിച്ചാണ് കൂവല്‍.
ഇന്നലെ തന്റെ തിരിച്ചു വരവില്‍ സെഞ്ചുറി നേടിയിട്ടും സ്മിത്തിനോടുള്ള വെറുപ്പ് മറക്കാന്‍ ഇംഗ്ലണ്ടുകാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇന്ന് പുറത്തിറങ്ങിയ ചില ഇംഗ്ലീഷ് പത്രങ്ങളിലെ വാര്‍ത്ത. സോഷ്യല്‍ മീഡിയയും ആദ്യം കൂവി വിളിച്ച ആരാധകരില്‍ മിക്കവരും സ്മിത്തിന് കൈയ്യടിക്കുമ്പോള്‍ താരത്തെ വീണ്ടും അപമാനിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
ദ ഡെയ്ലി സ്റ്റാര്‍, മെട്രോ, ഡെയല് എക്സ്പ്രസ് എന്നീ പത്രങ്ങള്‍ സ്മിത്തിനെ അഭിനന്ദിച്ചെങ്കിലും ദ സണ്‍ പോലുള്ളവ താരത്തെ സാന്‍ഡ് പേപ്പര്‍ വിവാദത്തെ ഓർമിപ്പിച്ചാണ് വിമര്‍ശിച്ചത്. ദ സണ്‍ സ്മിത്തിനെ ആജീവനാന്തം വിലക്കണമെന്നാണ് തലക്കെട്ട് നല്‍കിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ തന്റെ 24-ാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്മിത്ത് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയേയും മറി കടന്നിരുന്നു. ടെസ്റ്റില്‍ അതിവേഗം 24 സെഞ്ചുറി നേടുന്ന താരമായാണ് സ്മിത്ത് മാറിയത്. 118 ഇന്നിങ്സുകളില്‍ നിന്നുമാണ് സ്മിത്ത് 24 സെഞ്ചുറി നേടിയത്. കോഹ്ലി 123 ഇന്നിങ്സുകളെടുത്തു.
അതേസമയം, ഈ റെക്കോര്‍ഡ് ഇപ്പോഴും ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ്. വെറും 66 ഇന്നിങ്സുകള്‍ മാത്രം കളിച്ചാണ് ബ്രാഡ്മാന് 24 സെഞ്ചുറികള്‍ നേടിയത്. സച്ചിന് തന്റെ 125-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ടീം പതറുമ്പോള്‍ രക്ഷകനായി മാറുന്ന ശീലം ആവര്‍ത്തിച്ച സ്മിത്ത് ഇന്നലെ 144 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയയെ 122-8 എന്ന നിലയില്‍ നിന്നും 284 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് സ്മിത്തിന്റെ ചെറുത്തു നിൽപാണ്. ട്രാവിസ് ഹെഡ്ഡുമൊത്ത് 64 റണ്‍സും പെറ്റര്‍ സിഡിലുമൊത്ത് 88 റണ്‍സുമാണ് സ്മിത്ത് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ നഥാന്‍ ലിയോണുമൊത്ത് 74 റണ്‍സും കൂട്ടിച്ചേര്‍ത്തു. സ്റ്റുവര്‍ട്ട് ബ്രോഡാണ് സ്മിത്തിനെ പുറത്താക്കിയത്.