ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയും നെയ്മറും ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തായത്. എന്നാല്‍, ഈ വീഡിയോയില്‍ യുവതി നെയ്മറിനെ മര്‍ദിക്കുന്നത് കാണാം. കട്ടിലില്‍ കിടക്കുന്ന നെയ്മറിനെ യുവതി മര്‍ദിക്കുകയും കരണത്തടിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ടലിൽ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
നെയ്മറിനെതിരെ പരാതി ഉന്നയിച്ച് രംഗത്തെത്തിയത് 26 കാരിയായ നജില ട്രിന്‍ഡാഡെ ആണ്. കിടക്കയില്‍ കിടക്കുന്ന നെയ്മറിനെ നജില മര്‍ദിക്കുന്നുണ്ട്. തന്നെ തല്ലരുതെന്ന് നെയ്മര്‍ നജിലയോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘നീ ഇനി എന്നെ തല്ലുമോ’ എന്ന് നെയ്മറിനോട് ചോദിച്ചുകൊണ്ടാണ് യുവതി നെയ്മറിനെ തല്ലുന്നത്. നെയ്മറെ മർദിച്ച ഇവർ എന്തോ വലിച്ചെറിയുന്നതും കാണാം. “നീ ഇന്നലെ എന്നെ ഉപദ്രവിച്ചില്ലേ; എന്നെ ഒറ്റക്കാക്കി കടന്നുകളഞ്ഞില്ലേ” എന്നും നജില നെയ്മറിനോട് ചോദിക്കുന്നുണ്ട്.
EXCLUSIVO! Assista ao vídeo da suposta briga entre Neymar e modelo que o acusou de agressão e estupro #JornalismoRecord #JornalismoVerdade pic.twitter.com/0K7N4mZe2X
— Record TV (@recordtvoficial) June 6, 2019
യുവതിയുടെ നിർദേശപ്രകാരമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അവരുടെ അഭിഭാഷകൻ തന്നെ പറയുന്നത്. നെയ്മർ തന്നെ ഉപദ്രവിച്ചതിന് എന്തെങ്കിലും തെളിവ് വേണം എന്നതുകൊണ്ടാണ് വീഡിയോ എടുത്തതെന്നും അഭിഭാഷകൻ പറയുന്നു.
പാരീസിലെ ഹോട്ടലില്‍ വച്ച് നെയ്മര്‍ തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. പിഎസ്ജി താരം പീഡിപ്പിച്ചെന്ന് ആരോപിച്ച് സാവോപോളോ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ‘അതിക്രമം നടത്തി യുവതിയുടെ സമ്മതമില്ലാതെ ലൈംഗികമായി ഉപദ്രവിച്ചു’ എന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതേസമയം, പരാതിയുടെ പകര്‍പ്പ് പൊലീസ് പുറത്ത് വിടാന്‍ തയ്യാറായില്ല. ഉളളടക്കം രഹസ്യമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Read More: പിറന്നാൾ ദിനം ക്രച്ചസിൽ ആഘോഷിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ, വീഡിയോ
യുവതി നെയ്മറിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പറയുന്നു. സന്ദേശം അയച്ചതിന് ശേഷം കുറച്ച് നാളുകള്‍ കഴിഞ്ഞ് തന്നെ പാരീസിലെ ഹോട്ടലില്‍ വന്ന് കാണാന്‍ നെയ്മര്‍ ആവശ്യപ്പെട്ടെന്നാണ് യുവതി പറയുന്നത്. മദ്യപിച്ചാണ് നെയ്മര്‍ എത്തിയതെന്നും വന്നയുടനെ ആലിംഗനം ചെയ്തതായും യുവതി പറയുന്നു. പിന്നീട് ബലം പ്രയോഗിച്ച് തന്റെ സമ്മതമില്ലാതെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
അതേസമയം, യുവതിയുടെ ആരോപണം നെയ്മറിന്റെ പിതാവും ഏജന്റുമായ നെയ്മര്‍ സാന്റോസ് നിഷേധിച്ചു. ‘അത് സത്യമല്ല. അവന് ഒരിക്കലും കുറ്റം ചെയ്തിട്ടില്ല. ബ്ലാക്ക്മെയില്‍ ചെയ്യാനാണ് യുവതിയുടെ ശ്രമം. ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അത് അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഇരുവരും ഡേറ്റിങ്ങിനാണ് പോയതെന്നും അന്ന് കഴിഞ്ഞതിന് ശേഷം രണ്ട് പേരും പിരിഞ്ഞതായും സാന്റോസ് പറഞ്ഞു. അതിന് ശേഷം യുവതി നെയമറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നടക്കാതെ വന്നപ്പോഴാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ മകന്റെ മേല്‍ എന്ത് കുറ്റാരോപണം വേണമെങ്കിലും നടത്താം. പക്ഷെ എന്റെ മകന് എങ്ങനെയുളള ആളാണെന്ന് എനിക്ക് അറിയാം. ഇതൊരു കെണിയാണെന്ന് വളരെ കൃത്യമായി മനസിലാകും,’ സാന്റോസ് പറഞ്ഞു.
ആരോപണം നിഷേധിക്കുകയും യുവതിയുമായി നടത്തിയ സ്വകാര്യ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ നെയ്മർ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരി നെയ്മറിനെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരിക്കുന്നത്.