/indian-express-malayalam/media/media_files/2026/01/19/sadio-mane-senegal-vs-morocco-2026-01-19-18-44-10.jpg)
Source: Facebook
Sadio Mane Senegal: കഴിഞ്ഞ ഫിഫ ലോകകപ്പിൽ മൊറോക്കോ നടത്തിയ മുന്നേറ്റം കണ്ട് ലോകം ഒന്നാകെ വിസ്മയിച്ചതാണ്. എന്നാൽ മൊറോക്കോയുടെ ആ കരുത്ത് സെനഗലിന്റെ നിശ്ചയദാർഡ്യത്തിന് മുൻപിൽ തോറ്റു. ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ മാറിയപ്പോൾ സാദിയോ മാാനേയിലേക്കാണ് ഫുട്ബോൾ ലോകത്തിന്റെ കണ്ണുകളെല്ലാം നീളുന്നത്. സെനഗലിന്റെ ക്യാപ്റ്റൻ അല്ലാതിരുന്നിട്ടും എങ്ങനെ മാനെയ്ക്ക് കിരീടം ഫിഫ പ്രസിഡന്റിന്റെ കൈകളിൽ നിന്ന് വാങ്ങാനായി?
2021ൽ ആണ് ഇതിന് മുൻപ് സെനഗൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻ ചാംപ്യന്മാരാവുന്നത്. അന്നും റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ഫൈനലിൽ വിവാദം ഉയർന്നിരുന്നു. ആ കലാശപ്പോരിൽ ഏഴാം മിനിറ്റിൽ ഈജിപ്തിനെതിരെ പെനാൽറ്റിയെടുത്തത് സാദിയോ മാനെയാണ്. പക്ഷേ ഈജിപ്ത്യൻ ഗോൾകീപ്പർ അത് തടുത്തിട്ടു. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോൾ ആ പെനാൽറ്റി അവസരം നഷ്ടപ്പെടുത്തിയ കടം മാനെ വീട്ടി. അതും സ്റ്റൈലായി തന്നെ.
Also Read: ദയനീയമായ പനേങ്ക കിക്ക്; 30 മിനിറ്റ് നീണ്ട നാടകീയത; ആഫ്രിക്കയുടെ രാജാക്കന്മാരായി സെനഗൽ
മാനെയുടെ പെനാൽറ്റി കിക്ക് വലയിലായതോടെയാണ് ഈജിപ്തിനെ 3-2ന് തോൽപ്പിച്ച് സെനഗൽ കിരീടം ചൂടിയത്. സെനഗലിനെ ആദ്യമായി ആഫ്രിക്കയുടെ രാജാക്കന്മാരാക്കാൻ മുൻപിൽ നിന്നത് മാനെയാണ്. അതുകൊണ്ട് തന്നെ സെനഗൽ ജനതയ്ക്ക് സാദിയോ മാനെയുമായുള്ള വൈകാരിക അടുപ്പം ഏറെ തീവ്രമായതാണ്. ഫുട്ബോൾ കൊണ്ട് മാത്രമല്ല മാനെ സെനഗലിന്റെ ഹൃദയം കീഴടക്കുന്നതും.
മൊറോക്കോയുമായുള്ള ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ ടീമിന് മേൽ മാനെയ്ക്കുള്ള സ്വാധീനം എത്രമാത്രം ആണെന്ന് കാണാം.മൊറോക്കോയ്ക്ക് പെനാൽറ്റി അനുവദിച്ച തീരുമാനം ചോദ്യം ചെയ്ത് സെനഗൽ കോച്ച് തന്റെ കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് തിരികെ വിളിച്ചു. ഏതാനും മിനിറ്റ് നീണ്ട അനിശ്ചിതാവസ്ഥ അവസാനിപ്പിച്ചത് മാനെയാണ്.
ഗ്രൗണ്ടിലേക്ക് തിരികെ വന്ന് കിരീടത്തിനായി വിട്ടുകൊടുക്കാതെ പോരാടാൻ മാനെ സഹതാരങ്ങൾക്ക് പ്രചോദനം നൽകി. വീണ്ടും ഗ്രൗണ്ടിലിറങ്ങാം എന്ന മാനെയുടെ തീരുമാനം സെനഗൽ കോച്ച് പോലും എതിർത്തില്ല. തന്റെ സഹതാരങ്ങൾ എല്ലാം മാനെയുടെ വാക്ക് അനുസരിച്ച് ഗ്രൗണ്ടിലേക്കിറങ്ങി. അങ്ങനെയുള്ള സാദിയോ മാനെ തന്നെയല്ലേ ആ കിരീടം ഏറ്റുവാങ്ങാൻ അർഹൻ? കലിഡോ കുലിബാലിയായിരുന്നു സെനഗലിന്റെ ക്യാപ്റ്റൻ. എന്നാൽ സമ്മാനദാന ചടങ്ങിന് മുൻപ് ക്യാപ്റ്റന്റെ ആം ബാൻസ് മാനെയ്ക്ക് കലിഡോ നൽകി. ഇതോടെയാണ് മാനെയ്ക്ക് കിരീടം ഏറ്റുവാങ്ങാനായത്.
Also Read: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി
"എന്റെ നാട്ടിൽ ഞാൻ സ്കൂളുകളും ആശുപത്രികളും നിർമിച്ചു. അതിദാരിദ്ര്യത്തിൽ കഴിയുന്നവർക്ക് ഞങ്ങൾ വസ്ത്രവും ഭക്ഷണവും ചെരുപ്പും നൽകുന്നു. എനിക്ക് ആഡംബര കാറുകളും വില്ലകളും ആവശ്യമില്ല. എനിക്ക് തനിച്ച് യാത്ര ചെയ്യാൻ സ്വന്തം വിമാനം വേണ്ട. എനിക്ക് ജീവിതം നൽകിയതിന്റെ പങ്ക് എന്റെ ജനങ്ങൾക്കും നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," ഏതാനും വർഷം മുൻപ് മാനെയിൽ നിന്ന് വന്ന വാക്കുകളാണ് ഇത്. സെനഗൽ എന്ന പേര് വീണ്ടും ലോകത്തെ ഓർമിപ്പിച്ച് സാദിയോ മാനെ കിരീടം ഉയർത്തി നിൽക്കുമ്പോൾ ഈ വാക്കുകൾ വീണ്ടും ആരാധകരുടെ ഹൃദയം തൊടുന്നു.
സാദിയോ മാനെ പന്തുതട്ടുമ്പോൾ ഒരു രാജ്യം മുഴുവൻ ശ്വാസമടക്കി നിൽക്കുന്നത് ആ സ്നേഹം കൊണ്ടാണ്. അതുകൊണ്ടാണ് സാദിയോ മാനെ വെറുമൊരു ഫുട്ബോളറല്ല, ഒരു ജനതയുടെ ആവേശമാണെന്ന് ലോകം പറയുന്നത്. സെനഗലിന്റെ ഹീറോ ആണ് മാനെ. സെനഗൽ ജനതയുടെ ചിന്തകളെ സ്വാധീനിക്കാൻ പ്രാപ്തനായ മനുഷ്യൻ!
Read More: Joan Garcia Save: പത്ത് തലയാ ഇവന്! സഹതാരത്തെ തള്ളിയിട്ട് ജോൻ ഗാർഷ്യയുടെ അതിവിചിത്ര സേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us