/indian-express-malayalam/media/media_files/uploads/2017/06/Dhoni-YuviOut.jpg)
ന്യൂഡൽഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് നാണം കെട്ട തോല്‍വി വഴങ്ങി കിരീടം വിട്ടു കൊടുക്കേണ്ടി വന്നതിന് തൊട്ട് പിന്നാലെയാണ് നായകൻ വിരാട് കോഹ്‌ലിയുമായി പിണങ്ങി പരിശീലകൻ കുംബ്ലെ രാജിവെച്ചത്. തിരിച്ചടികളിൽ ടീം ഇന്ത്യ ഉഴറിക്കൊണ്ടിരിക്കുന്പോൾ ഇപ്പോഴിതാ മുൻ നായകനും യുവടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് പുതിയ വെടിപൊട്ടിച്ചിരിക്കുകയാണ്. 2019 ലോകകപ്പില്‍ എംഎസ് ധോണിയും യുവരാജ് സിങ്ങും ഇന്ത്യക്ക് വേണ്ടി കളിക്കണോ എന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും ടീം മാനേജ്‌മെന്റിനോട് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇഎസ്‌പിഎന്‍ ക്രിക്ക്ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.
'2019 ലോകകപ്പിനെ ലക്ഷ്യം വെച്ച് ടീം ഇന്ത്യയെ ഒരുക്കണം. ആ ടീമില്‍ മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും, യുവരാജ് സിംഗും ആവശ്യമാണോ എന്ന കാര്യം സെലക്ടര്‍മാര്‍ ആലോചിക്കണം. ഈ രണ്ട് താരങ്ങളുടെ അടുത്ത രണ്ട് വര്‍ഷം ടീം ഇന്ത്യയിലെ റോള്‍ എന്താണ്. ഇവരെ രണ്ട് പേരേയും ടീമിന് ആവശ്യമുണ്ടോ? അതോ ഇവരില്‍ ഒരാളേയോ ടീമിന് ആവശ്യം? ഇതില്‍ തീരുമാനമെടുക്കേണ്ടത് സെലക്ടര്‍മാരാണ്' ദ്രാവിഡ് അഭിമുഖത്തിൽ തുറന്നടിച്ചു.
ആറു മാസത്തിനിടയിലോ ഒരു വര്‍ഷത്തിനിടയിലോ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തമെന്നും പുതിയ താരങ്ങളെ പരിഗണിക്കണമോ അതോ ധോണിയേയും യുവരാജിനേയും തന്നെ ആശ്രയിക്കണോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുക്കണമെന്നും ദ്രാവിഡ് ആവശ്യപ്പെടുന്നു.
'നമ്മള്‍ എല്ലാം പരീക്ഷിച്ചിട്ടും ധോനിയും യുവിയും തന്നെയാണ് ടീമിലേക്ക് അനുയോജ്യര്‍ എന്നു തോന്നുകയാണെങ്കില്‍, അവര്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍, അവരെ തന്നെ ടീമിലുള്‍പ്പെടുത്തണം. അതിനെക്കുറിച്ച് ആരും പരാതി പറയില്ല' ദ്രാവിഡ് വ്യക്തമാക്കുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ യുവതാരങ്ങളെ പരീക്ഷിക്കണമെന്നും കുല്‍ദീപ് യാദവിനെയും ഋഷഭ് പന്തിനെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നും ദ്രാവിഡ് ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡിന് രണ്ടു വര്‍ഷത്തേക്ക് കൂടി ബിസിസിഐ കരാര്‍ നീട്ടി നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.