/indian-express-malayalam/media/media_files/uploads/2018/07/ganguly-1Sourav-Ganguly-wishes-to-se.jpg)
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് നായകന്‍ സൗരവ് ഗാംഗുലിക്ക് ഇന്ന് 46-ാം ജന്മദിനം. ലോകക്രിക്കറ്റിലെ തന്നെ മികച്ച നായകന്മാരില്‍ ഒരാളായാണ് ദാദയെന്ന ഗാംഗുലി അറിയപ്പെടുന്നത്. 1996ല്‍ തന്റെ സ്വപ്ന മൈതാനമായ ലോഡ്സിലായിരുന്നു ഗാംഗുലിയുടെ അരങ്ങേറ്റം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഗാംഗുലിയാണ് വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, എം.എസ്.ധോണി എന്നീ താരങ്ങളെ അവതരിപ്പിച്ചതും.
ഗാംഗുലിക്ക് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ സഹതാരമായ സെവാഗ്. ഗാംഗുലി സിക്സ് അടിച്ചപ്പോള്‍ പന്ത് കൊണ്ട് തല പൊട്ടിയ കാണിയുടെ ചിത്രം അടക്കം പോസ്റ്റ് ചെയ്തായിരുന്നു ഫെയ്സ്ബുക്കിലൂടെ സെവാഗ് ആശംസ നേര്‍ന്നത്. തെറ്റായ ഉദ്ദേശത്തോടെയല്ല ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നും സെവാഗ് കുറിച്ചു. 'പന്തിനെ നന്നായി അടിച്ചു, ചിലപ്പോള്‍ കാണിയേയും' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരായ വിജയം ജഴ്സി ഊരി ആഘോഷിക്കുന്നതും സെവാഗ് പോസ്റ്റ് ചെയ്തു. 'ആരും കാണാനില്ലാത്തത് പോലെ നിങ്ങള്‍ ആഘോഷിച്ചു', എന്നായിരുന്നു ചിത്രത്തിനൊപ്പമുളള അടിക്കുറിപ്പ്.
ക്രിക്കറ്റ് ലോകത്തിന് എന്തായിരുന്നു ഗാംഗുലി എന്ന് വ്യക്തമാക്കുന്നതായിരുന്നു സെവാഗിന്റെ ജന്മദിനാശംസ. നേരത്തെ വിരേന്ദ്രർ സെവാഗ് ഗാംഗുലിയോടുളള കടപ്പാട് തുറന്ന് പറഞ്ഞിരുന്നു. തന്റെ ടെസ്റ്റ് കരിയര്‍ വിജയകരമാകാന്‍ കാരണം ദാദ നല്‍കിയ കലവറയില്ലാത്ത പിന്തുണ കൊണ്ട് മാത്രമായിരുന്നെന്നാണ് ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ചുറി നേടിയ സെവാഗ് തുറന്നുപറഞ്ഞത്. ഇതിന് നന്ദി പറഞ്ഞ് ഗാംഗുലി റീട്വീറ്റും ചെയ്തിരുന്നു.
വെടിക്കെട്ട് ബാറ്റ്‌സ്മാനായ സെവാഗിനെ ടെസ്റ്റ് കളിപ്പിക്കുന്നതില്‍ പലരും എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഗാംഗുലിയുടെ ഒരൊറ്റ നിര്‍ബന്ധപ്രകാരമാണ് സെവാഗിന് ടെസ്റ്റ് കളിക്കാനായത്. ഏകദിത്തില്‍ സെവാഗിന് തന്റെ ഓപ്പണിങ് സ്ഥാനം വിട്ടുനല്‍കി ഗാംഗുലി മാതൃക കാണിച്ചിരുന്നു.
2000 മുതല്‍ 2005 കാലഘട്ടത്തിലാണ് ഗാംഗുലി ഇന്ത്യയുടെ നായകനായത്. കോഴ വിവാദത്തില്‍ തകര്‍ന്ന ടീം ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഗാംഗുലിക്ക് കഴിഞ്ഞു. ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ 2003 ലോകകപ്പ് ഫൈനല്‍ വരെയെത്തി. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകരില്‍ ഒരാളായാണ് ഗാംഗുലിയെ വിലയിരുത്തുന്നത്. സെവാഗിനെ കൂടാതെ നിരവധി പേരാണ് ഗാംഗുലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയത്. സച്ചിന്‍, ദ്രാവിഡ് തുടങ്ങിയ കൂട്ടുകാരും ഗാംഗുലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.