പാലാ: കായിക കൗമാരത്തിന്റെ കുതിപ്പിന് മീനച്ചിലാറിന്റെ തീരം ഒരുങ്ങി. പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ 2800 താരങ്ങളാണ് പുതിയ ഉയരവും വേഗവും തേടുക. വേദിയിലേക്കുള്ള ദീപശിഖ പൂഞ്ഞാറില്‍നിന്ന് പാലായില്‍ എത്തി. പാലായുടെ പ്രിയപ്പെട്ട ഒളിമ്പ്യന്മാരായ ഷൈനി വില്‍സണും വില്‍സണ്‍ ചെറിയാനും ചേര്‍ന്ന് ഏറ്റുവാങ്ങിയ ദീപം ഇന്ന് വേദിയില്‍ തെളിയിക്കും.
രാവിലെ 6.30-ന് സീനിയര്‍വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററോടെ മേള തുടങ്ങിയെങ്കിലും ഔപചാരിക ഉദ്ഘാടനം വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. പാലക്കാടാണ് മേളയിലെ ആദ്യ സ്വർണം കരസ്ഥമാക്കിയത്. സീനിയർ വിഭാഗം ആണ്‍കുട്ടികളുടെ 5000 മീറ്ററിൽ സ്വർണം നേടിയ പറളി സ്കൂളിന്റെ പി.എൻ.അജിത്താണ് പാലക്കാടിന് ആദ്യ സ്വർണം സമ്മാനിച്ചത്.
തിങ്കളാഴ്ച അവസാനിക്കുന്ന മേളയില്‍ സബ്ജൂനിയർ, ജൂനിയര്‍, സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണു മത്സരങ്ങള്‍.
ഇതാദ്യമായി പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. 14 വയസിന് താഴെയുള്ള കുട്ടികള്‍ സബ് ജൂനിയറിലും 17 വയസില്‍ താഴെയുള്ളവര്‍ ജുനിയറിലും 19 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. 2858 താരങ്ങള്‍ കായികോത്സവത്തിനു മാറ്റുരയ്ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കമായി ഇതു മാറും. 350 ഒഫീഷ്യലുകളും 230 എസ്കോര്‍ട്ടിങ് ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്.
കിരീടം നിലനിര്‍ത്താന്‍ പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടിയിറങ്ങുന്നതോടെ പാലായിലെ പുത്തന്‍ ട്രാക്കില്‍ പോരാട്ടം കനക്കും. എട്ടു പോയിന്റ് വ്യത്യാസത്തില്‍ ഫോട്ടോ ഫിനിഷിങ്ങിലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പാലത്ത് നടന്ന കായികോത്സവത്തില്‍ പാലക്കാട്ടുകാര്‍ എറണാകുളത്തെ അട്ടിമറിച്ചത്. ഇത്തവണയും പാലക്കാടും എറണാകുളവും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook