ബ്രിസ്ബണിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. അവസാന ഓവറുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ നാല് റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോൽവിക്ക് പിന്നാലെ യുവതാരം ഋഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവി ഗാംഗുലി രംഗത്ത്.
കാര്‍ത്തിക്കിനൊപ്പം ചേർന്ന് പന്തിന് കളിയിൽ ഇന്ത്യയെ അനായാസം ജയിത്തിലെത്തിക്കാമായിരുന്നു, സൗരവ് ഗാംഗുലി ഇന്ത്യ ടി വിയോട് പറഞ്ഞു.
“പന്ത് ഒരു യുവതാരമാണ്, സ്ട്രെയിറ്റ് ഷോട്ട് കളിക്കുന്നതിനുള്ള കഴിവും മികവും താരത്തിനുണ്ട്, ആരെങ്കിലും അദ്ദേഹത്തെ അത് ഒന്ന് പറഞ്ഞ് മനസിലാക്ക്,” ഗാംഗുലി പറഞ്ഞു. റിവേഴ്സ് സ്കൂപ്പ് ഷോട്ടുകള്‍ എപ്പോഴും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഋഷ്ഭ് പന്തിന്റെ ഫോമിൽ തനിക്ക് യാഥൊരു ആശങ്കയില്ലെന്നും പന്ത് ഫോമിൽ തന്നെയാണെന്നും ഗാംഗുലി. എന്നാൽ ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഗാംഗുലി അവശ്യപ്പെട്ടു.
ഒരുഘട്ടത്തിൽ തോൽവി മണത്ത ഇന്ത്യയ്ക്ക് അവസാന ഓവറുകളിൽ വിജയ പ്രതീക്ഷ നൽകി ബാറ്റ് വീശുകയായിരുന്നു ദിനേശ് കാർത്തികും ഋഷഭ് പന്തും. അതിവേഗം ഇന്ത്യൻ സ്കോർബോർഡിൽ 51 റൺസ് കൂട്ടിച്ചേർക്കാനും ഇരുവർക്കുമായി. എന്നാൽ 16-ാം ഓവറിൽ അനവശ്യ ഷോട്ടിലൂടെ പന്ത് പുറത്താകുകയായിരുന്നു.മത്സരത്തിൽ ഇന്ത്യ നാല് റൺസിന് പരാജയപ്പെടുകയും ചെയ്തു.