ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയെ ഡിആർഎസ്സിൽ (ഡിസിഷൻ റിവ്യൂ സിസ്റ്റം) തോൽപ്പിക്കാൻ പാടുപെടേണ്ടി വരും. ഡിആർഎസ്സിൽ ധോണി പലവട്ടം തന്നെ കഴിവ് തെളിയിച്ചതാണ്. നായകസ്ഥാനം വിട്ടൊഴിഞ്ഞശേഷവും ഇന്ത്യയുടെ ഇപ്പോഴത്തെ നായകൻ വിരാട് കോഹ്ലി പോലും ഡിആർഎസ്സിൽ ധോണിയുടെ ഉപദേശം തേടാറുണ്ട്. പലപ്പോഴും അത് തെറ്റാറില്ല. പക്ഷേ പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന് ഡിഎർഎസ്സിൽ ഒരിക്കൽക്കൂടി പിഴച്ചു.
ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിലായിരുന്നു സർഫ്രാസ് റിവ്യൂ ആവശ്യപ്പെട്ടത്. ഹസ്സൻ അലിയായിരുന്നു കിവി താരം കെയ്ൻ വില്യംസണ് ബോളെറിഞ്ഞത്. വില്യംസണിന്റേത് എൽബിഡബ്ല്യുവെന്നാണ് ഹസ്സൻ ഉറച്ച് വിശ്വസിച്ചത്. പക്ഷേ അമ്പയർ വിക്കറ്റ് വിളിച്ചില്ല. ഹസ്സനാകട്ടെ ക്യാപ്റ്റൻ സർഫ്രാസിനോട് ഇക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. എന്നിട്ടും സർഫ്രാസ് റിവ്യൂ ആവശ്യപ്പെടുന്നതിന് തെല്ലൊന്ന് സംശയിച്ചു. ഒടുവിൽ തന്റെ ടീം അംഗത്തെ വിശ്വസിച്ച് ഡിആർഎസ് ആവശ്യപ്പെട്ടു. പക്ഷേ ഫലം പാക്കിസ്ഥാന് അനുകൂലമായിരുന്നില്ല.
sarfrazagain_edit_0 from Kalen Bhaiya on Vimeo.
മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ് പാക്കിസ്ഥാന് പരമ്പര നഷ്ടമായിരുന്നു. 10 വർഷങ്ങൾക്കുശേഷം ഒരു ഏഷ്യൻ രാജ്യത്തിനെതിരെ നേടുന്ന ന്യൂസിലൻഡിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.