ന്യൂഡൽഹി: തുടർച്ചയായ നാലാം പരമ്പരയിലും ഇന്ത്യൻ ടീമിലിടം പിടിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റ് ടീമിൽ നിന്ന് പുറത്തായതോടെയാണ് ന്യൂസിലൻഡ് പര്യടനത്തിനുള്ള ടി20 സ്ക്വാഡിലേക്ക് സഞ്ജുവിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് പരമ്പരകളിലായി ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത്. എന്നാൽ ന്യൂസിലൻഡിനെതിരെ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ പ്രതീക്ഷിക്കാൻ സാധ്യതകൾ കൂടുതലാണ്.
ശിഖർ ധവാന്റെ പകരക്കാരനായതിനാൽ തന്നെ മൂന്നാം ഓപ്പണറായിട്ടാണ് നിലവിൽ സഞ്ജുവിനെ സെലക്ടർമാർ 16 അംഗ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏത് റോളിലും തിളങ്ങാൻ സാധിക്കുമെന്ന് തെളിയിച്ച കെ.എൽ.രാഹുൽ തന്നെയായിരിക്കും രോഹിത് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. എന്നാൽ മൂന്നാം നമ്പറിൽ ഒന്ന് രണ്ട് മത്സരങ്ങളിൽ സഞ്ജുവിനെ പ്രതീക്ഷിക്കാം. ടി20 ബാറ്റിങ് ഓർഡറിൽ നായകൻ വിരാട് കോഹ്‌ലിയുടെ പരീക്ഷണങ്ങൾ അവസാനിച്ചട്ടില്ലയെന്നത് ഈ പ്രതീക്ഷകൾക്ക് ബലമേകുന്നു.
Read Also: പൗരത്വ ഭേദഗതി നിയമം: രാത്രിയില്‍ സുപ്രീം കോടതിക്ക് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
വരാനിരിക്കുന്ന ടി20 ലോകകപ്പ് തന്നെയാണ് ഇന്ത്യ മുന്നിൽ കാണുന്നത്. മികച്ച പ്ലെയിങ് ഇലവനൊപ്പം ബെഞ്ച് സ്ട്രെങ്തും ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്നാം നമ്പറിൽ മറ്റൊരു താരത്തെ കണ്ടെത്താനായൽ മധ്യനിരയിൽ കോഹ്‌ലിക്ക് കൂടുതൽ അക്രമണകാരിയാകാൻ സാധിക്കും. ഇതിനോടകം തന്നെ നിരവധി താരങ്ങളെ മൂന്നാം നമ്പറിൽ എത്തിച്ചെങ്കിലും വിശ്വസ്തത തെളിയിക്കാൻ ആർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ന്യൂസിലൻഡ് പര്യടനത്തിലും നായകന്റെ പരീക്ഷണങ്ങൾ തുടരും.
ശ്രീലങ്കയ്ക്കെതിരെ സഞ്ജു കളിച്ചതും മൂന്നാം നമ്പറിൽ തന്നെയായിരുന്നു. ആദ്യ പന്ത് സിക്സറടിച്ച് നായകനുൾപ്പടെ ഏവരെയും ഞെട്ടിച്ച സഞ്ജു അടുത്ത പന്തിൽ പുറത്തായത് നിരാശയായി. എന്നാൽ ഇത്തവണ മൂന്നാം നമ്പറിൽ തിളങ്ങാൻ സഞ്ജുവിനാകുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ടീമിലെ ഓൾറൗണ്ടർമാരുടെ സാനിധ്യവും സഞ്ജുവിന്റെ സാധ്യതകളെ സ്വാധീനിക്കുന്ന ഘടകമാണ്. ഒന്നിലധികം ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തനാണ് നായകന്റെ തീരുമാനമെങ്കിൽ ബാറ്റിങ് ഓർഡറിൽ കാര്യമായ പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരില്ല. ടീമിലെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തന്നെയായിരിക്കുമെന്നതിനാൽ അവിടെയും സഞ്ജുവിന്റെ സാധ്യതകൾ മങ്ങും. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പന്തിന് പകരമാണ് സഞ്ജു കളിച്ചതെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
Read Also: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്‌ത്തും
മധ്യനിരയിലേക്കാണ് ഒരു ബാറ്റ്സ്മാന് അവസരം നൽകുന്നതെങ്കിൽ നറുക്ക് മനീഷ് പാണ്ഡെയ്ക്ക് വീഴും. ശ്രീലങ്കയ്ക്കെതിരെ ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ മനീഷ് പാണ്ഡെയ്ക്ക് സാധിച്ചിരുന്നു. മൈതാനത്തെ വിശ്വസ്തനായ ഫീൾഡറാണ് താനെന്നും പലതവണ അദ്ദേഹം തെളിയിച്ചതാണ്. അതിനാൽ മധ്യനിരയിൽ കൂടുതൽ സാധ്യത കൽപ്പിക്കുന്നത് മനീഷ് പാണ്ഡെയ്ക്ക് തന്നെയാണ്. ഏറെക്കാലമായി ടീമിലെ പകരക്കാരിൽ പ്രധാനിയായ മനീഷിനും ന്യൂസിലൻഡ് പരമ്പര നിർണായകമാണ്.
നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലൻഡിലുള്ള സഞ്ജു ഇന്ത്യൻ സീനിയർ ടീമിനൊപ്പം ചേരും. അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് കിവികൾക്കെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 24നാണ് ആദ്യ മത്സരം.