ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയതോടെ കളി മൈതാനങ്ങൾ നിശ്ചലമാവുകയും താരങ്ങൾ പലരും വീടുകളിൽ അകപ്പെട്ട് പോവുകയും ചെയ്തു. ലോക്ക്ഡൗൺ കാലത്ത് മിക്ക കളിക്കാരും കുടുംബത്തോടൊപ്പമാണ് സമയം ചെലവഴിക്കുന്നത്. മുമ്പ് തിരക്ക് കാരണം വർഷത്തിൽ കുറച്ച് ദിവസങ്ങൾ മാത്രം കുടുംബത്തോടൊപ്പം ചെലവഴിച്ചിരുന്ന താരങ്ങൾക്ക് കൊറോണക്കാലം ശരിക്കും വെക്കേഷൻ മൂഡാണ്. കുട്ടികളോടൊപ്പം കളിക്കാനും ടിക്ടോക് വീഡിയോ ചെയ്യാനും ആരാധകർക്കൊപ്പം സമൂഹമാധ്യമങ്ങളിൽ തത്സമയം സംവദിക്കാനുമൊക്കെയാണ് താരങ്ങൾ ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത്.
അത്തരത്തിലൊരു മനോഹര കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. ഒരു അച്ഛന്റെയും മകളുടെയും കളി, കൂട്ടിന് വളർത്തുനായയും. താരം വേറാരുമല്ല മുൻ ഇന്ത്യൻ നായകൻ എം.എസ് .ധോണിയും മകൾ സിവയുമാണ്. വീഡിയോ പകർത്തിയതാകട്ടെ താരത്തിന്റെ പ്രിയപത്നി സാക്ഷിയും.
Also Read: കോവിഡ്-19 കരിയറിനെ തന്നെ ബാധിച്ചേക്കാവുന്ന നാല് താരങ്ങൾ
റാഞ്ചിയിലെ തന്റെ വീട്ടിലാണ് ധോണി മകൾക്കൊപ്പം കളിക്കുന്നത്. ലോക്ക്ഡൗണിലായതിനാൽ പുറത്തേക്കൊന്നും പോകാത്ത താരം വീടിനുള്ളിൽ തന്നെ മകളെ ബൈക്ക് റൈഡിന് കൊണ്ടുപോകുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മകൾക്കൊപ്പം കളിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
Also Read: രോഹിത് ശർമ്മയെ വെള്ളം കുടിപ്പിച്ച ബോളർമാർ ഇവർ
സാക്ഷി ധോണിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “ഇവിടെ രണ്ട് കുട്ടികൾ കളിക്കുകയാണ്, ഒരു വലിയ കുട്ടിയും, ചെറിയ കുട്ടിയും” എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധോണിയും മകളും എറിയുന്ന പന്ത് ധോണിയുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട വളർത്തുനായ പിടിച്ചുകൊണ്ടുവരുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.
അതേസമയം, ലോക്ക്ഡൗൺ ആഘോഷിക്കുമ്പോഴും ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണ്. കോവിഡ്-19 മൂലം ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണിയുടെ ഭാവിക്കാണ്. 2019 ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം മാസങ്ങളായി മൈതാനത്തിന് പുറത്താണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു താരവും ആരാധകരും.
Also Read: വിരാട് കോഹ്ലിക്കെതിരെ പന്തെറിയണോ, ജസ്പ്രീത് ബുംറയെ നേരിടണോ? എലിസ് പെറിയുടെ മറുപടി
ഐപിഎല്ലിലൂടെ മാത്രമേ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകൂവെന്ന് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഹാമാരി ധോണിയുടെ ഭാവിക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന സാഹചര്യമാണിപ്പോൾ. ജൂലൈയിൽ 39 വയസ് തികയുന്ന താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പലരും ഇതിനോടകം പരസ്യമായും രഹസ്യമായും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.