/indian-express-malayalam/media/media_files/uploads/2018/04/sachin-afridi.jpg)
മുംബൈ: ഇന്ത്യയെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുല്‍ക്കര്‍. ഞങ്ങളുടെ രാജ്യം ഭരിക്കാനും കാര്യങ്ങള്‍ നോക്കി നടത്താനും അറിയുന്നയാളുകള്‍ ഇന്ത്യയിലുണ്ടെന്നും ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് പുറത്തു നിന്നുമുള്ള ആരും പറഞ്ഞ് തരേണ്ടെന്നുമായിരുന്നു സച്ചിന്റെ മറുപടി.
നേരത്തെ അഫ്രീദിയുടെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യന്‍ താരം ഗൗതം ഗംഭീറും രംഗത്തെത്തിയിരുന്നു. യുഎന്‍ എന്നാല്‍ അണ്ടര്‍ 19 ആണെന്നാണ് ഷാഹിദ് അഫ്രീദി മനസിലാക്കിയിരിക്കുന്നതെന്ന് പറഞ്ഞ ഗംഭീര്‍, നോ ബോളില്‍ പുറത്തായതിന്റെ ആഘോഷമാണ് അഫ്രീദി നടത്തുന്നതെന്നും പരിഹസിച്ചു.
ഷാഹിദ് അഫ്രീദി നമ്മുടെ കശ്മീരിനെയും ഐക്യരാഷ്ട്രസഭയെയും കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണമാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ എന്നെ സമീപിച്ചിരുന്നു. ഇതിലെന്താണ് പറയേണ്ടത്? യുഎന്‍ എന്നാല്‍ അണ്ടര്‍ 19 എന്ന ബോധത്തിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് തോന്നുന്നു. ഷാഹിദ് അഫ്രീദി നോ ബോളില്‍ പുറത്തായത് ആഘോഷിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് വിശ്രമിക്കാം, ഗംഭീര്‍ കുറിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ രൂക്ഷമായ ഭാഷയിലാണ് പാക് മുന്‍ ക്രിക്കറ്റര്‍ അഫ്രീദി വിമര്‍ശിച്ചത്. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്ന് അഫ്രിദി ട്വീറ്റില്‍ കുറ്റപ്പെടുത്തി. നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്ന് കുറിച്ച അഫ്രീദി, ഐക്യരാഷ്ട്രസഭ പോലെയുളള സംഘടനകള്‍ രക്തച്ചൊരിച്ചില്‍ തടയാന്‍ ഒന്നും ചെയ്യാത്തത് അത്ഭുതപ്പെടുത്തുന്നതായി എഴുതി.
ഇതാദ്യമായല്ല അഫ്രീദി വിവാദ പരാമര്‍ശവുമായി രംഗത്ത് വരുന്നത്. കശ്മീരി ജനത പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അഫ്രീദി പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ബിസിസിഐ രംഗത്തെത്തുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ ഇന്ത്യയോട് തോറ്റശേഷമായിരുന്നു മൊഹാലിയില്‍ ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തിന് അന്ന് പാക്കിസ്ഥാന്‍ എത്തിയത്. ടോസിട്ട സമയത്ത് പാക്കിസ്ഥാന് അനുകൂലമായ ആരവം സ്റ്റേഡിയത്തില്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് ക്യാപ്റ്റനായ റമീസ് രാജ കാണികളില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ച് അഫ്രീദിയോട് ചോദിച്ചപ്പോഴാണ് കശ്മീരില്‍ നിന്നും ധാരാളം ആളുകള്‍ എത്തിയിട്ടുണ്ടെന്ന് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.