/indian-express-malayalam/media/media_files/uploads/2018/10/sachin-dhoni.jpg)
ഏഷ്യ കപ്പിലൂടെ തന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഹോങ്കോങ് സ്പിന്നർ ഇസാൻ ഖാൻ. ഇന്ത്യൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കറുടെയോ എം.എസ്.ധോണിയുടെയോ വിക്കറ്റെടുക്കുക എന്നതായിരുന്നു ഇസാന്റെ സ്വപ്നം. ഇത്തവണത്തെ ഏഷ്യ കപ്പിലൂടെ ഇസാന് അത് സാക്ഷാത്കരിക്കാനായി. ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തിൽ ധോണിയെ ഡക്കിൽ പുറത്താക്കിയത് ഇസാനാണ്.
ഭാവിയിൽ താനൊരു പുസ്തകം എഴുതുന്നതിനെക്കുറിച്ചും അതിലെ മെയിൻ ചാപ്റ്റർ ഇന്ത്യൻ മുൻ നായകൻ ധോണിയെക്കുറിച്ചായിരിക്കുമെന്ന് ഇസാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ''ക്രിക്കറ്റിൽ സച്ചിൻ ദൈവമാണെങ്കിൽ ധോണി രാജാവാണ്. എന്റെ കരിയറിനെക്കുറിച്ചൊരു പുസ്തകം എഴുതാൻ ഞാൻ ആലോചിക്കുന്നുണ്ട്. അതിലെ പ്രധാന ചാപ്റ്റർ ധോണിയെ കുറിച്ചായിരിക്കും'', ഇസാൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
15 ഏകദിനങ്ങളിൽനിന്നായി 29 വിക്കറ്റ് നേടിയിട്ടുണ്ട് ഇസാൻ. ബാറ്റിങ് ഇതിഹാസം സച്ചിന്റെയും ധോണിയുടെയും വിക്കറ്റ് നേടുന്നത് താൻ സ്വപ്നം കാണാറുണ്ടായിരുന്നുവെന്ന് പറഞ്ഞ ഇസാൻ സച്ചിന്റെ വിക്കറ്റ് കിട്ടാൻ അവസരം നഷ്ടമായപ്പോൾ അസ്വസ്ഥനായെന്നും വ്യക്തമാക്കി.
''സച്ചിനെയും ധോണിയെയും പുറത്താക്കുക എന്റെ സ്വപ്നമായിരുന്നു. സച്ചിന്റെ വിക്കറ്റെടുക്കാനുളള അവസരം കിട്ടിയില്ല. പക്ഷേ ധോണിയുടെ വിക്കറ്റെടുത്തു. അതിനാലാണ് ഞാൻ തല താഴ്ത്തി ബഹുമാനം പ്രകടിപ്പിച്ചത്'', ഇസാൻ പറഞ്ഞു.
ഏഷ്യ കപ്പിൽ ധോണി ഒരിക്കൽക്കൂടി നായകന്റെ വേഷം അണിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ധോണി ഇന്ത്യൻ നായകന്റെ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യൻ നായകനായുളള ധോണിയുടെ 200-ാം മത്സരമായരുന്നു അത്. ഏകദിനത്തിൽ ധോണി 11,523 റൺസെടുത്തിട്ടുണ്ട്. 2005 ൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 183 ആണ് ഏറ്റവും ഉയർന്ന സ്കോർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.