തിരുവനന്തപുരം: മലയാളി താരം ശ്രീശാന്തിന്റെ കളിക്കളത്തിലെ പെരുമാറ്റം എപ്പോഴും വാർത്തയായിരുന്നു. വിക്കറ്റ് നേടിയ ശേഷമുള്ള ശ്രീശാന്തിന്റെ ആഹ്ളാദപ്രകടനങ്ങൾ അവിസ്മരണീയമാണ്. ഒരു സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ശ്രീശാന്ത്. എന്നാൽ, പിന്നീട് വാതുവയ്പ്പ് വിവാദത്തിൽ പെട്ട് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിനു കരിനിഴൽ വീണു. ക്രിക്കറ്റില്ലാത്ത വർഷങ്ങൾ ശ്രീശാന്തിനെ സംബന്ധിച്ചിടുത്തോളം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇപ്പോഴിതാ ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.
സയദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിൽ ശ്രീശാന്ത് ഇടംപിടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ആദ്യ പടിയായാണ് ശ്രീശാന്ത് ഈ ടൂർണമെന്റിനെ കാണുന്നത്. താരം പരിശീലനം ആരംഭിച്ചു. പരിശീലന മത്സര വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. കളിക്കളത്തിൽ ശ്രീശാന്തിന് ഒരു മാറ്റവുമില്ലെന്ന് ഈ വീഡിയോ കാണുന്നവർ പറയുന്നു. ക്രിക്കറ്റിനോടുള്ള ആവേശം ഇപ്പോഴും ആ കണ്ണുകളിലുണ്ട്. വിക്കറ്റിനായ കൊതിക്കുന്നതാണ് ശ്രീയുടെ ഓരോ പന്തും. വിക്കറ്റിനായി അപ്പീൽ ചെയ്യുന്നതിലെല്ലാം പഴയ ക്ലാസിക് ‘ശ്രീ’ ടച്ചുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ഐപിഎല്ലിൽ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തിൽ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
Read Also: രോഹിത്തോ രാഹുലോ ? മായങ്ക് പുറത്തിരിക്കാൻ സാധ്യത; മൂന്നാം ടെസ്റ്റിനുള്ള സാധ്യത ഇലവൻ
അതേസമയം, സയദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള കേരള ടീമിനെ സഞ്ജു സാംസൺ നയിക്കും. ജനുവരി 11 ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. നാല് പുതുമുഖങ്ങളാണ് ഇത്തവണ കേരള ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
ജനുവരി 13 ന് മുംബൈക്കെതിരെ, ജനുവരി 15 ന് ഡൽഹിക്കെതിരെ, ജനുവരി 17 ന് ആന്ധ്രക്കെതിരെ, ജനുവരി 19 ന് ഹരിയാനക്കെതിരെ എന്നിങ്ങനെയാണ് കേരളത്തിന്റെ മറ്റ് മത്സരങ്ങൾ.
കേരള ടീം: സഞ്ജു സാംസൺ ( ക്യാപ്റ്റൻ ), സച്ചിൻ ബേബി, ജലജ് സക്സേന, റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ബേസിൽ തമ്പി, എസ്.ശ്രീശാന്ത്, നിതീഷ് എം.ഡി., ആസിഫ് കെ.എം., അക്ഷയ് ചന്ദ്രൻ, മിഥുൻ പി.കെ., അഭിഷേക് മോഹൻ, വിനൂപ് മനോഹരൻ, മൊഹമ്മദ് അസറുദ്ദീൻ, റോഹൻ കുന്നുമ്മേൽ, മിഥുൻ എസ്., വത്സാൽ ഗോവിന്ദ് ശർമ, റോജിത് കെ.ജി., ശ്രീരൂപ് എം.പി.