ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായകമായ മൂന്നാം മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. ഓപ്പണർമാരായ രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും പരുക്കാണ് ഇന്ത്യൻ വിജയപ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. രാജ്കോട്ടിൽ നടന്ന രണ്ടാം ഏകദിനത്തിനിടയിലാണ് ഇരുവർക്കും പരുക്കേറ്റത്. മൂന്നാം മത്സരത്തിന് മുമ്പ് ഇരുവരും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെ ടീം മാനേജ്മെന്റും ആരാധകരും.
രാജ്കോട്ടിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ശിഖർ ധവാന് പരുക്കേറ്റത്. പാറ്റ് കമ്മിൻസിന്റെ പന്ത് ധവാന്റെ വാരിയെല്ലിനിട്ടാണ് കൊണ്ടത്. ഏറുകൊണ്ട താരം അപ്പോൾ തന്നെ നിലത്ത് വീണിരുന്നു. വേദനയിൽ പുളഞ്ഞ താരം പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ബാറ്റിങ് തുടർന്നെങ്കിലും പരുക്ക് കാര്യമായി തന്നെ താരത്തിനെ വലയ്ക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. പരുക്കിൽ നിന്ന് മുക്തനായി താരം ഇന്ത്യൻ ക്യാംപിലേക്ക് മടങ്ങിയെത്തിയിട്ടും അധികമായിട്ടില്ല.
തോളിനേറ്റ പരുക്കിനെ തുടർന്ന് ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ 43-ാം ഓവറിൽ തന്നെ രോഹിത് മൈതാനം വിട്ടിരുന്നു. ഇരുവരും സുഃഖപ്പെട്ട് വരുന്നുണ്ടെങ്കിലും കളിക്കുമോയെന്ന കാര്യം ഇനിയും ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തൻ സാധിക്കുവെന്നും ബിസിസിഐ അറിയിച്ചു. താരങ്ങൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷ തന്നെയാണ് നായകൻ കോഹ്ലിയും പങ്കുവച്ചത്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 36 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 340 റൺസ് പിന്തുടർന്ന ഓസീസിന്റെ ഇന്നിങ്സ് 304 ൽ അവസാനിച്ചു. 49.1 ഓവറിൽ 304 റൺസിന് ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. ജയത്തോടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി.ഇതോടെ അവസാന ഏകദിനം ഇരു ടീമുകൾക്കും നിർണായകമാകും.