ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ ആശങ്കകള്‍ക്ക് ആഴം കൂട്ടി പൃഥ്വി ഷായുടെ പരുക്ക്. കാലിന് നീര് വന്നതിനെത്തുടര്‍ന്ന് ഷാ പരിശീലനത്തിന് ഇറങ്ങിയില്ല. രണ്ടാം ടെസ്റ്റ് ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.
Practice #TeamIndia pic.twitter.com/3QyKM736FY
— Mohammad Shami (@MdShami11) February 27, 2020
വ്യാഴാഴ്ച ഷായുടെ രക്തപരിശോധന നടത്തും. ഇതിന്റെ ഫലത്തിന് അനുസരിച്ചാകും ഷാ അടുത്ത മത്സരത്തില്‍ കളിക്കുമോ ഇല്ലയോ എന്ന് തീരുമാനമെടുക്കുക.
വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഷായ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നാം ഇന്നിങ്‌സില്‍ 16 റണ്‍സെടുത്ത അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സിന് പുറത്തായി. ടിം സൗത്തിക്കും ട്രന്റ് ബോള്‍ട്ടിനും മുന്നിലാണ് ഷാ മുട്ടുകുത്തിയത്. മോശം പ്രകടനത്തിനിടയിലും ഷായെ പിന്തുണച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെത്തി. ആരോഗ്യവാനാണെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ഷാ ഇറങ്ങുമെന്നാണു കോഹ്ലി നൽകുന്ന ഉറപ്പ്.
ഷായ്ക്ക് പകരക്കാരനാകാന്‍ സാധ്യതയുള്ള ശുഭ്മാന്‍ ഗില്‍ പരിശീലനം നടത്തി. രണ്ടാം ടെസ്റ്റിന് മുമ്പ് ഷാ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഗില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി ഗില്ലിന്റെ പരിശീലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി.