വിജയ് ഹസാരെ ട്രോഫിയിൽ പൃഥ്വി ഷായുടെ മിന്നുന്ന ഫോം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ഓസീസ് പര്യടനത്തിനു പിന്നാലെ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയ പൃഥ്വി ഷാ വിജയ് ഹസാരെ ട്രോഫിയിൽ നടത്തുന്നത് ഗംഭീര തിരിച്ചുവരവ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ നാലാമത്തെ സെഞ്ചുറിയാണ് താരം ഇന്ന് നേടിയത്. മുംബൈ നായകനും ഓപ്പണിങ് ബാറ്റ്‌സ്‌മാനുമായ പൃഥ്വി ഷാ കർണാടകയ്‌ക്കെതിരായ സെമി ഫൈനൽ മത്സരത്തിലാണ് ഇന്ന് സെഞ്ചുറി നേടിയത്.
കർണാടകയ്‌ക്കെതിരായ മത്സരത്തിൽ 122 പന്തിൽ നിന്ന് 165 റൺസാണ് പൃഥ്വി ഷാ നേടിയത്. 17 ഫോറും ഏഴ് സിക്‌സും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്സായിരുന്നു ഷായുടേത്. വെറും 79 പന്തുകളിൽ താരം സെഞ്ചുറി തികച്ചു.
Read Also: വാമികയ്ക്ക് രണ്ടു മാസം, ആഘോഷമാക്കി വിരാട് കോഹ്‌ലിയും അനുഷ്കയും
ഇതോടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഷായുടെ ആകെ റൺസ് 754 ആയി. നാല് സെഞ്ചുറി അടക്കമാണിത്. ടൂർണമെന്റിൽ ഷായാണ് ഇപ്പോൾ ടോപ് സ്‌കോറർ. മൂന്ന് മത്സരങ്ങളിലാണ് പൃഥ്വി ഷാ ഇതുവരെ മുംബെെയെ നയിച്ചത്. അതിൽ ഒരു മത്സരത്തിൽ ഷാ ഡബിൾ സെഞ്ചുറി നേടി. മറ്റ് രണ്ട് മത്സരങ്ങളിൽ സെഞ്ചുറിയും.
തുടർച്ചയായുള്ള ഷായുടെ മികച്ച പ്രകടനം ഇന്ത്യൻ സെലക്‌ടർമാരെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഓപ്പണറായി ഷായെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുന്നയിക്കുന്നവർ ഏറെയാണ്. എന്നാൽ, താരബാഹുല്യമുള്ള ഇന്ത്യൻ ടീമിൽ ഇനി എങ്ങനെ ഷായെ പരിഗണിക്കുമെന്നാണ് സെലക്‌ടർമാർ ചിന്തിക്കുന്നത്. ഓസീസ് പര്യടനത്തിലെ മോശം ഫോമിനെ തുടർന്നാണ് ഷായെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്.