ലിവർപൂൾ: പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെ ലിവർപൂളിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെമ്പട കരുത്തരായ ടോട്ടൺഹാമിനെ വീഴ്ത്തിയത്. ഏറെ കാത്തിരിപ്പിന് ശേഷം വിജയവഴിയിൽ തിരിച്ചെത്താനും നിലവിലെ ചാംപ്യന്മാർ കൂടിയായ ലീവർപൂളിന് സാധിച്ചു. 2021ൽ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ ലിവർപൂളിന് സാധിച്ചിരുന്നില്ല.
കിരീട പോരാട്ടത്തിൽ പിന്നിലേക്ക് പോയ ലിവർപൂളിന് ടോട്ടൺഹാമിനെതിരെ ജയം അനിവാര്യമായിരുന്നു. എന്നാൽ തുല്യശക്തികളുടെ പോരാട്ടത്തിൽ എതിരാളികൾ ചില്ലറക്കാരല്ലായിരുന്നു.
Also Read: പാക്കിസ്ഥാൻ താരത്തെ ട്രോളി ഐസിസി; ചീപ്പ് കേസായിപ്പോയെന്ന് ആരാധകർ
മത്സരത്തിലെ ആദ്യ ഗോളിനായി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ബ്രസീലിയൻ താരം റൊബർട്ടോ ഫിർമിഞ്ഞോയിലൂടെ ലിവർപൂളാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ, 47-ാം മിനിറ്റിൽ അലക്സാൻഡർ അർണോൾഡ് ഒരിക്കൽകൂടി ടോട്ടൺഹാം വലകുലുക്കി.
എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ മത്സരത്തിലേക്ക് ടോട്ടൻഹാമിന് തിരിച്ചുവരവ് ഒരുക്കി എമിലെയുടെ ഗോൾ. 65-ാം മിനിറ്റിൽ സൂപ്പർ താരം സാഡിയോ മാനെ ലീഡ് വീണ്ടും ഉയർത്തി. ഇത് ചെമ്പടയ്ക്ക് വിജയം ഉറപ്പിക്കുന്ന ഗോൾ കൂടിയായിരുന്നു.
Also Read: ‘രഹാനെ ദേഷ്യപ്പെടാറില്ല, കോഹ്‌ലിയുടെ ആവേശം ദേഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നതാണ്’
മത്സരത്തിൽ ഇരു ടീമുകളും ഇടിച്ചിടിച്ച് നിന്നെങ്കിലും കൂടുതൽ ആക്രമിച്ച് കളിച്ചത് ലിവർപൂളായിരുന്നു. കൂടുതൽ ഗോൾ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. 14 ഷോട്ടുകളിൽ ഏഴും ഓൺ ടാർഗറ്റിൽ. ജയത്തോട പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനും ലിവർപൂളിനായി.