/indian-express-malayalam/media/media_files/uploads/2017/06/pr-sreejesh.jpg)
Hockey World Cup 2014 The Hague, Netherlands Day 13 Mens India v Korea 9th/10th place Photo: Grant Treeby www.treebyimages.com.au
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്തു. മൂന്ന് താരങ്ങളെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. മിഡ് ഫീല്‍ഡര്‍ ചിങ്‌ലെന്‍സാന സിങ്, ഫോര്‍വേഡ് അക്ഷദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെയാണ് അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്.
ആര്‍പി സിങ്ങിനേയും സന്ദീപ് കൗറിനേയും ധ്യാന്‍ ചന്ദ് അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. പരിശീലകരായ ബല്‍ജീത് സിങ്, ബിഎസ് ചൗഹാന്‍, രമേശ് പത്താനിയ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
2006 ല്‍ ഇന്ത്യന്‍ ടീമിന്റെ ഗോള്‍ വല കാക്കുന്ന താരമാണ് ശ്രീജേഷ്. ഇന്ത്യയുടെ നായക പദവിയും വഹിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായി കണക്കാക്കുന്ന താരമാണ് ശ്രീജേഷ്. ഇന്ത്യയ്ക്കായി 200 ല്‍ പരം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട് ശ്രീജേഷ്. 2014 ലേയും 2018 ലേയും ലോകകപ്പിലും 2012 ലേയും 2016 ലേയും ഒളിമ്പിക്‌സിലും ശ്രീജേഷ് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ശ്രീജേഷിനെ 2015 ല്‍ അര്‍ജുന നല്‍കിയും 2017 ല്‍ പത്മശ്രീ നല്‍കിയും രാജ്യം ആദരിച്ചിട്ടുണ്ട്.
ശ്രീജേഷിന് പുറമെ ജാവലിന്‍ താരം നീരജ് ചോപ്രയേയും ഖേല്‍ രത്‌നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി നീരജ് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനാണ് നീരജിനെ നാമനിര്‍ദ്ദേശം ചെയ്തത്. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയിട്ടുള്ള നീരജിന് കഴിഞ്ഞ വര്‍ഷം രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷവും നീരജിനെ ഖേല്‍ രത്‌നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല.
അത്‌ലറ്റിക്‌സില്‍ നിന്നും തേജീന്ദര്‍ പാല്‍ സിങ്, അര്‍പിന്ദര്‍ സിങ്, മഞ്ജിത് സിങ്, സ്വപ്‌ന ബര്‍മ്മന്‍, ധ്യുതി ചന്ദ് എന്നിവരേയും അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി, വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായ് ചാനു എന്നിവര്‍ക്കായിരുന്നു പോയ വര്‍ഷം ഖേല്‍ രത്‌ന ലഭിച്ചത്.
അർജുന അവാർഡിന് നാല് ക്രിക്കറ്റ് താരങ്ങളുടെ പേര് ബിസിസിഐ ശുപാർശ ചെയ്തിരുന്നു. മൂന്ന് പുരുഷ താരങ്ങളെയും ഒരു വനിത താരത്തിനെയുമാണ് അർജുന അവാർഡിന് വേണ്ടി ബിസിസിഐയുടെ അഡ്മിനിസ്ട്രേറ്റിവ് ബോഡി ശുപാർശ ചെയ്തിരിക്കുന്നത് പൂനം യാദവാണ് പട്ടികയിലെ ഏക വനിത താരം. പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർക്ക് പുറമെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ബിസിസിഐ നൽകിയ അന്തിമ പട്ടികയിൽ ഇടംപിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.