പോർട്ടോ: ഖത്തറിൽ ലോകകപ്പ് കളിക്കാൻ റൊണാൾഡോയും കൂട്ടരും ഉണ്ടാകും. നിർണായക മത്സരത്തിൽ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോൽപിച്ചാണ് പോർച്ചുഗൽ ലോകകപ്പ് യോഗ്യത നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളാണ് ഖത്തർ ടിക്കറ്റ് ഉറപ്പിച്ചത്.
പോർച്ചുഗലിലെ ഡ്രാഗൺ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇറ്റലിയെ തോൽപ്പിച്ച് അവരുടെ ലോകകപ്പ് മോഹങ്ങൾ ഇല്ലാതാക്കിയ മാസിഡോണിയയ്ക്ക് എന്നാൽ പോർച്ചുഗലിനെതിരെ തിളങ്ങാനായില്ല. ലഭിച്ച അവസരങ്ങളിൽ ബ്രൂണോ ഗോൾ വല ഇളക്കുകയും ചെയ്തതോടെ പോർച്ചുഗൽ യോഗ്യത നേടുകയായിരുന്നു. മത്സത്തിന്റെ ആദ്യ മിനിറ്റുകളിൽ റൊണാൾഡോയ്ക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. എന്നാൽ അധികം വൈകാതെ 32ാം മിനിറ്റിൽ റൊണാൾഡോയുടെ പാസിൽ നിന്നു ബ്രൂണോ ആദ്യ ഗോൾ നേടി.
പിന്നീട് രണ്ടാം പകുതിയിലാണ് ബ്രൂണോ വല കുലുക്കിയത്. 66-ാം മിനിറ്റിൽ ജോട നൽകിയ മനോഹരമായ പാസ് ബ്രൂണോ വലയിൽ എത്തിക്കുമ്പോഴേക്കും പോർച്ചുഗൽ ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. വീണ്ടും അവസരങ്ങൾ ഉണ്ടായെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ പോർച്ചുഗലിന് സാധിച്ചില്ല. തുടർച്ചയായ അഞ്ചാം തവണയാണ് പോർച്ചുഗൽ ലോകകപ്പ് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അഞ്ചാം ലോകകപ്പാണിത്.
മറ്റൊരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ഈജിപ്തിനെ തോൽപിച്ച് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ യോഗ്യത നേടി. 1-1ന് സമനിലയിലായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു സെനഗലിന്റെ ജയം. സെനഗൽ മൂന്ന് ഗോളുകൾ വലയിൽ എത്തിച്ചപ്പോൾ ഒന്ന് മാത്രമാണ് ഈജിപ്തിന് നേടാനായത്.