“ഞങ്ങളുടെ ടീമിന് ഒരു തീം സോങ്ങ് ആവശ്യമാണെന്ന് റോം ഒളിംപിക്സ് സംഘാടകര്‍ പറഞ്ഞു. അതിനെപ്പറ്റി ഞങ്ങള്‍ക്ക് കാര്യമായ ധാരണയില്ലായിരുന്നു. ഞാന്‍ സ്റ്റേജില്‍ കയറി ധിതാങ്, ധിതാങ് ബോലെ എന്ന (സലില്‍ ചൗധരി ചിട്ടപ്പെടുത്തിയ) പാട്ട് പാടാന്‍ തുടങ്ങി. രണ്ടു മിനുറ്റിനുള്ളില്‍ ആ ഒളിംപിക് സ്റ്റേഡിയത്തിലുള്ള എല്ലാവരും ഏറ്റുപാടാന്‍ തുടങ്ങി.”
ഞങ്ങള്‍ പ്രദീപ് ദാ എന്നു വിളിക്കുന്ന പ്രദീപ് കുമാർ ബാനർജിക്കു പങ്കുവയ്ക്കാന്‍ ധാരാളം കഥകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ ചായം പൂശി മിനുക്കിയവയായിരിക്കും. എൺപതിനായിരത്തോളം റോമന്മാര് ഇപ്റ്റയുടെ ഒരു ബംഗാളി പാട്ട് ഏറ്റുപാടുക എന്നതിന് നിങ്ങള്‍ക്ക് എന്ത് യുക്തി നല്‍കാനാവും! പക്ഷേ അതായിരുന്നു ഇതിഹാസ തുല്യനായ ആ മനുഷ്യന്. ഫുട്ബോളര് എന്ന നിലയിലും പരിശീലകനെന്ന നിലയിലും പികെ ബാനര്‍ജി ബഹുമാനിക്കപ്പെട്ടു. ഫുട്ബോള്‍ ഇഷ്ടപ്പെടുന്നവരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ ആരാധിച്ചിരുന്നു.
കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പികെ ബാനര്‍ജി (83) വെള്ളിയാഴ്ചയാണ് അവസാന ശ്വാസം പൂര്‍ത്തിയാക്കിയത്. രണ്ടു പെണ്മക്കളുള്ള അദ്ദേഹത്തിന് എണ്ണമറ്റ ശിഷ്യരും ആരാധകരുമുണ്ടായിരുന്നു. ഫെബ്രുവരി ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍കിന്‍സണ്‍സ് രോഗവും ഡിമെന്‍ഷ്യയും ഹൃദ്രോഗവുമുള്ള അദ്ദേഹത്തിനു രക്തത്തിലെ അണുബാധയും ന്യൂമോണിയയും രൂക്ഷമാവുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തു.
Read Also: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം പി.കെ.ബാനർജി അന്തരിച്ചു
ഫുട്ബോളര് എന്ന നിലയില്‍ പുതിയ വഴികള്‍ വെട്ടിത്തുറന്നയാളാണ് പികെ. കൊല്‍ക്കത്തയിലെ മൈതാനങ്ങളിലേക്ക് ആധുനികമായ ആ മത്സരത്തെ എത്തിച്ച വ്യക്തി. അഹമ്മദ് ഖാന്, അപ്പാറാവു, പി വെങ്കിടേശ്, പിബി സാലഹ്, ധന്‍രാജ് എന്നീ പഞ്ചപാണ്ഡവരാണ് 1950കളുടെ മധ്യം വരെ കൊല്‍ക്കത്തയിലെ ഫുട്ബോളിനായി പ്രയത്നിച്ചത്. ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ച ഇവര്‍ പൗരസ്ത്യ ശൈലി പിന്തുടര്ന്നു. 54ല്‍ ആര്യനില്‍ ചേര്‍ന്നതോടെ പി.കെ ഫുട്ബോളില്‍ ശക്തിയും വേഗതയും കൊണ്ടുവന്നു. ” അവര്‍ (പ്രതിരോധ നിരക്കാര്‍) എപ്പോഴും നിഴലിനെ പിന്തുടര്ന്നു. എന്റെ കാല്വെണ്ണയിലെ പേശികള്‍ക്കാണ് ഏറ്റവും കൂടുതല്‍ സഹിക്കേണ്ടിവന്നത്,” താന്‍ ജ്വലിച്ചു നിന്ന സമയത്തെക്കുറിച്ച് എപ്പോള്‍ പറയുമ്പോഴും പ്രദീപ് ദായുടെ മുഖം തെളിയും.
#Tribute to the Legendary Hero of Indian Football #PK Banerjee.His Cobtribution in football will be remebered for ever. Our sincerest condolences. pic.twitter.com/4Oo5slEwty
— Surjya Kanta Mishra (@mishra_surjya) March 20, 2020
വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ജനിച്ച പികെ ജംഷദ്പൂരില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഹാറിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചതോടെ ദേശീയ ശ്രദ്ധയിലേക്കെത്തി. 1955ല്‍ ധാക്കയില്‍ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിനുള്ള ടീമില്‍ അംഗമായി. പികെയും ഗോള്‍ കീപ്പര്‍ പീറ്റര്‍ തങ്കരാജും തിളങ്ങിയ ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളിന് പാകിസ്താനെ തോല്‍പ്പിച്ച് ടൂര്‍ണമെന്റ് ഇന്ത്യ സ്വന്തമാക്കി.
1956ലെ മെല്‍ബണ്‍ ഒളിംപിക്സിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ പികെ, ഗുനി ഗോസ്വാമി, തുളസീദാസ് ബല്‍റാം എന്നീ ത്രിമൂര്‍ത്തികളെ കണ്ടെടുത്തത്. ഇക്കാലം വരെയും അവര്‍ക്ക് പകരക്കാരെ കണ്ടെത്താനായിട്ടില്ല. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരായ 4-2ന്റെ വിജയത്തില്‍ രണ്ട് അസിസ്റ്റുമായി പികെ പ്രധാന പങ്ക് വഹിച്ചു. സെമിയില്‍ യൂഗോസ്ലാവ്യയോടും ലൂസേഴ്സ് ഫൈനലില്‍ ബള്‍ഗേറിയയോടും തോറ്റെങ്കിലും ഇന്ത്യയുടെ പ്രകടനം രാജ്യത്തിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ നാഴികക്കല്ലാണ്.
Read Also: ഷെയ്ന് വോണിന്റെ മദ്യ കമ്പനി ജിന്നിന് പകരം സാനിറ്റൈസര്‍ നിര്‍മിക്കും
1960 ഒളിംപിക്സില്‍ 1-1ന് അവസാനിച്ച ഇന്ത്യ- ഫ്രാന്‍സ് മത്സരത്തിലെ ഗോളിലൂടെ പികെയുടെ താരമൂല്യമുയര്‍ന്നു. 62ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ പികെ കരിയറിന്റെ ഏറ്റവും വലിയ ഉയര്‍ച്ചയിലേക്കെത്തി. ഗോസ്വാമിയുടെ നായകത്വത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയ ടൂര്‍ണമെന്റായിരുന്നു അത്.
പികെ വ്യത്യസ്തനായിരുന്നു. അദ്ദേഹം ഒരിക്കലും വമ്പന്‍ ക്ലബ്ബിനായി കളിച്ചില്ല. ആര്യനിലെ തുടക്കത്തിനു ശേഷം 1955മുതല്‍ 67 വരെ 12 വര്‍ഷം ഈസ്റ്റേണ്‍ റെയില്‍വേക്കുവേണ്ടി കളിച്ചു 58ല്‍ മോഹന്‍ബഗാനെയും ഈസ്റ്റ് ബംഗാളിനെയും മൊഹമ്മദന്‍സിനെയും മറികടന്ന് ഇസ്റ്റേണ്‍ റെയില്‍വേ കല്‍ക്കട്ട ലീഗിലെ ജേതാക്കളായി. 45 അന്താരാഷ്ട്ര മത്സരങ്ങളിലായി 14 ഗോള്‍ നേടി. ക്ലബ്ബുകള്‍ക്കുവേണ്ടി 190 ഗോള്‍ നേടി.
ബൂട്ടഴിച്ച ശേഷം പരിശീലനത്തിലേക്ക് തിരിഞ്ഞ പികെ രാജ്യത്തെ ഏറ്റവും മികച്ച പരിശീലകനായി. അദ്ദേഹത്തിനു കീഴിലാണ് കല്‍ക്കട്ട ഫുട്ബോള്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 1970നും 75നുമിടയിലെ തുടര്‍ച്ചയായ ആറു ജയങ്ങളില്‍ നാലെണ്ണവും നേടിയത്.
Read Also: സെല്‍ഫി? നോ… ആരാധികയെ അവഗണിച്ച് കോഹ്ലി, വീഡിയോ
ഇതിനിടെ സയ്യിദ് നയീമുദ്ദീന് നേതൃത്വം നല്കിയ ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനു വേണ്ടി ബാനര്‍ജിയും ജിഎം ബാഷയും പരിശീലിപ്പിച്ചു. 1970ല്‍ ബാങ്കോക്കില്‍ നടന്ന ഗെയിംസില്‍ ഇന്ത്യ വെങ്കലം നേടി. പികെയുടെ പരിശീലനം ഈ നേട്ടത്തില്‍ പ്രധാന ഘടകമായി. അദ്ദേഹത്തിന്റെ സംഘാടക മികവില്‍ താരങ്ങള്‍ മതിപ്പുള്ളവരായി.
ആദ്യ മലേഷ്യന്‍ പ്രധാനമന്ത്രി തുങ്കു അബ്ദുല്‍ റഹ്മാന് പികെയുടെ ഫുട്ബോളിനോടുള്ള ആരാധയെത്തുടര്ന്ന് അദ്ദേഹത്തിന് മലേഷ്യന്‍ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. 1961ലെ അര്‍ജുന അവാര്‍ഡ് ജേതാക്കളിലൊരാളായിരുന്നു പികെ. 1990ല്‍ പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്സ് ( ഐഎഫ്എഫ്എച്ച്എസ്) അദ്ദേഹത്തെ 20ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ഫുട്ബോളറായി നാമനിര്‍ദേശം ചെയ്തു. 2004ല്‍ ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരത്തിന് അര്‍ഹനായി.
ഇന്ത്യന്‍ ഫുട്ബോളിനെ പുതിയ ലോകത്തേക്ക് ഉയര്‍ത്തിയ താരമാണ് പികെ ബാനര്‍ജി, മഹാനായ വ്യക്തി.
Read in English: PK Banerjee: The one who wore greatness without vanity