ഇന്ത്യൻ ടീമിലേക്കുള്ള ഈ തിരിച്ചുവരവ് തനിക്ക് വളരെ സ്പെഷ്യലാണ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. വളരെ സംതൃപ്തി നൽകുന്ന മടങ്ങിവരവാണ് ഇതെന്നും കാർത്തിക് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് കാർത്തികിനെ ഉൾപ്പെടുത്തിയത്. 2019 ഏകദിന ലോകകപ്പിൽ സൈഡ് ബഞ്ചിലായിരുന്ന കാർത്തികിന് ഐപിഎല്ലിലെ പ്രകടനമാണ് ടീമിലേക്കുള്ള വഴി തെളിച്ചത്. റോയൽ ചലഞ്ചേഴ്‌സ് താരമായ കാർത്തികിന്റെ ഈ സീസണിലെ സ്ട്രൈക്ക് റേറ്റ് 191.33.
“വളരെയധികം സന്തോഷം, വളരെ സംതൃപ്തി നൽകുന്നതാണ്.. എന്റെ ഏറ്റവും സ്പെഷ്യലായ തിരിച്ചുവരവ് ആണെന്ന് പറയാം, കാരണം പലരും എന്നെ എഴുതി തള്ളിയിരുന്നു.” റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ കാർത്തിക് പറഞ്ഞു.
തിരിച്ചുവന്ന് ഇതെല്ലാം ചെയ്യാൻ എന്നെ സഹായിച്ചത് എന്റെ കോച്ച് അഭിഷേക് നായർക്കൊപ്പം പരിശീലനമാണ്. ലേലത്തിന് ശേഷം ഞാൻ നടത്തിയ പരിശീലനവും അതിന് സഹായിച്ചു. അതിന് (ആർസിബി ഹെഡ് കോച്ച്) സഞ്ജയ് ബംഗർ (ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ്) മൈക്ക് ഹെസൻ എന്നിവരോട് കടപ്പെട്ടിരിക്കുന്നു. എന്നിൽ വിശ്വസിച്ച് ആ റോൾ ഏൽപ്പിച്ച ആർസിബിക്കും നന്ദി. മൊത്തത്തിൽ വളരെ സന്തോഷം, ഞാൻ വളരെ ആവേശത്തിലാണ്”കാർത്തിക് പറഞ്ഞു.
തന്റെ പ്രായം 37 ആണെങ്കിലും അത് കണക്കിലെടുക്കാതെ പ്രകടനം മാത്രം മാനദണ്ഡമാക്കി ടീമിലെടുത്ത ഇന്ത്യൻ മാനേജ്‍മെന്റിനും സെലക്ടർസിനും കാർത്തിക്ക് നന്ദി പറഞ്ഞു.
ഐപിഎല്ലിൽ നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന കാർത്തിക് കഴിഞ്ഞ ഇംഗ്ലണ്ട് സീരീസിൽ കമന്റേറ്ററും ആയിരുന്നു. ചുറ്റുമുള്ള ആരും ഒരു മടങ്ങിവരവിന് പിന്തുണച്ചിരുന്നിലെങ്കിലും താൻ വിശ്വാസം കൈവിട്ടിരുന്നില്ലെന്ന് കാർത്തിക് പറഞ്ഞു.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച ടീമിനെ കെ. എല്‍. രാഹുലാണ് നയിക്കുന്നത്. ദിനേശ് കാർത്തികിന് ഒപ്പം ഹർദിക് പാണ്ഡ്യയും ടീമിലെത്തിയിട്ടുണ്ട്.
Also Read: IND vs SA T20I: പ്രമുഖരില്ല, രാഹുല്‍ ഇന്ത്യയെ നയിക്കും; ദിനേഷ് കാര്‍ത്തിക്കും ഹാര്‍ദിക്കും ടീമില്‍