മുംബൈ: 2014ലെ ന്യൂസീലൻഡ് പര്യടന സമയത്ത് അന്നത്തെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ്ങ് ധോണി തന്നോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് മുഹമ്മദ് ഷമി. അന്നത്തെ ന്യൂസീലൻഡിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ മുഹമ്മദ് ഷമി മനപ്പൂർവം എറിഞ്ഞ ബൗൺസർ കയ്യിൽനിന്ന് വഴുതിപ്പോയതാണെന്ന് ധോണിയോട് കള്ളം പറഞ്ഞിരുന്നു. ദേഷ്യം പിടിച്ചിരുന്ന അവസ്ഥയിലാണ് ഇന്ത്യൻ പേസർ ബൗൺസർ ബൗൾ ചെയ്തത്. എന്നാൽ തന്റെ കയ്യിൽനിന്ന് ബോൾ തെറിച്ച് പോവുകയായിരുന്നുവെന്നാണ് ഷമി ധോണിക്ക് വിശദീകരണം നൽകിയത്. എന്നാൽ ഒട്ടും ശാന്തനല്ലാതെയായിരുന്നു ധോണിയുടെ മറുപടി. ” കുറേ കളിക്കാർ വരുന്നതും പോവുന്നതും ഞാൻ കണ്ടിട്ടുണ്ട്. എന്നോട് കള്ളം പറയേണ്ട. ഞാൻ നിങ്ങളുടെ ക്യാപ്റ്റനാണ്, ഞാൻ നിങ്ങളുടെ സീനിയറാണ്. എന്നെ മണ്ടനാക്കാൻ നോക്കേണ്ട” എന്നായിരുന്നു അപ്പോൾ ധോണി തനിക്ക് മറുപടി നൽകിയതെന്ന് ഷമി ഓർത്തെടുത്തു.
വെല്ലിങ്ടണിൽ നടന്ന രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം നടന്നതെന്ന് മനോജ് തിവാരിയ്ക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിൽ ഷമി ഓർത്തെടുത്തു. കിവീസിനു വേണ്ടി ബ്രണ്ടൻ മക്കല്ലം ട്രിപ്പിൾ സെഞ്ച്വറി നേടിയ മത്സരമായിരുന്നു അത്. മക്കല്ലത്തിന്റെ ഷോട്ട് ക്യാച്ച് ചെയ്യാനുള്ള അവസരം വിരാട് കോഹ്ലി പാഴാക്കുകയും ചെയ്തിരുന്നു. ക്യാച്ച് പാഴാക്കിയതിനെക്കുറിച്ച് കോഹ്ലിയോട് താൻ ശബ്ദമുയർത്തി സംസാരിച്ചെന്നും ഷമി ഓർത്തെടുക്കുന്നു.
Read More | ധോണി ഇപ്പോൾ ഇങ്ങനാണ്; ലോക്ക്ഡൗൺ ദിനങ്ങൾ പിന്നിടുമ്പോൾ
മക്കല്ലത്തിന്റെ ഇന്നിങ്ങ്സ് കാരണം തനിക്ക് അമർഷം തോന്നിയെന്നും തുടർന്ന് ഉച്ചഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടുമുൻപുള്ള ഓവറിലാണ് ബൗൺസർ എറിഞ്ഞതെന്നും ഷമി പറഞ്ഞു.
“ഭക്ഷണത്തിന് പിരിയുന്നതിന് മുൻപുള്ള രണ്ടാമത്തെ പന്തായിരുന്നു അത്. അത് മഹി ഭായിയുടെ തലക്ക് മുകളിലൂടെ പോയി.”- ഷമി പറഞ്ഞു.
“ഞങ്ങൾ ഡ്രെസ്സിങ്ങ് റൂമിലേക്ക് നടക്കുകയായിരുന്നു. മഹിഭായ് എന്റടുത്ത് വന്നു പറഞ്ഞു: ‘ എനിക്കറിയാം ആ ക്യാച്ച് വീണു പോയെന്ന്, പക്ഷേ നിങ്ങൾ അവസാനത്തെ പന്ത് നേരെ എറിയണമായിരുന്നു.’ ഞാൻ ആകെ ദേഷ്യത്തിലായിരുന്നു, എന്നാലും അദ്ദേഹത്തോട് പറഞ്ഞു ‘പന്ത് എന്റെ കൈയിൽ നിന്ന് വഴുതിപ്പോയതാണ്’ എന്ന്,” ഷമി പറഞ്ഞു.
“കുറച്ച് കടുത്ത ഭാഷയിൽ മഹി ഭായ് എന്നോട് പറഞ്ഞു, ‘ നോക്ക് മോനേ, കുറേ ആളുകൾ വന്നിട്ടുണ്ട് എന്റെ അടുത്ത്. കുറേ അളുകൾ കളിമതിയാക്കി പോയിട്ടുണ്ട്, കള്ളം പറയാതിരിക്ക്,’ എന്ന്. പിന്നീട് കുറച്ചുകൂടി പ്രക്ഷുബ്ധനായി അദ്ദേഹം പറഞ്ഞു ” മോനേ , നിന്റെ സീനിയറാണ് ഞാൻ, നിന്റെ ക്യാപ്റ്റനാണ് ഞാൻ. ഈ തരികിടകൾ വേറെ ആരുടെയെങ്കിലും അടുത്ത് നടത്തിയാൽ മതി’ എന്ന്”- ഷമി കൂട്ടിച്ചേർത്തു.
“മൂന്ന് ഫോർമാറ്റിലും ഞാൻ ആദ്യം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത് മഹി ഭായിക്ക് കീഴിലാണ്. അദ്ദേഹത്തിൽ നിന്ന് നിങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കാം, അസാമാന്യ കഴിവുള്ള വ്യക്തിയാണ് അദ്ദേഹം”-ഷമി പറഞ്ഞു.
Read More | ‘I’m your captain, don’t try to fool me’: When MS Dhoni scolded Mohammed Shami