മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച അവിസ്മരണീയ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം ഇപ്പോഴും. ചില ഭാഗത്ത് നിന്ന് എതിരഭിപ്രായങ്ങൾ ഉയരുമ്പോഴും ഒരിക്കൽകൂടി ഇന്ത്യയുടെ നീലകുപ്പായത്തിൽ താരത്തെ പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും എന്ന് പറയണം. 2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ സെമി പോരാട്ടമായിരുന്നു ധോണിയുടെ അവസാന രാജ്യാന്തര മത്സരം. ലോകകപ്പിന് പിന്നാലെ ഇടവേളയെടുത്ത് പോയ ധോണി പിന്നീടൊരിക്കലും ടീമിലേക്ക് മടങ്ങിയെത്തിയില്ല. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്.
“എംഎസ് ധോണിയെ എനിക്കറിയാവുന്നിടത്തോളം അദ്ദേഹം ഇന്ത്യയ്ക്കായി അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എംഎസ് ധോണിക്ക് തെളിയിക്കാനൊന്നുമില്ല, വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ഇപ്പോഴും നമ്മൾ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചർച്ചചെയ്യുന്നത്.” സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടിൽ നെഹ്റ പറഞ്ഞു.
Also Read: 2011 ലോകകപ്പ് സെമിയിൽ നെഹ്റയെ സഹായിച്ച അഫ്രീദിയും അക്തറും; സംഭവം വിവരിച്ച് ഇന്ത്യൻ പേസർ
എംഎസ് ധോണിയുടെ അന്താരാഷ്ട്ര കരിയറിനെ സംബന്ധിച്ചിടത്തോളം, ഐപിഎല്ലിന് അതുമായി യാതൊരു ബന്ധവുമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും നെഹ്റ പറഞ്ഞു. താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്റ വ്യക്തമാക്കി.
Also Read: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ
“എന്റെ അഭിപ്രായത്തിൽ എംഎസ് ധോണിയുടെ കളി ഒരിക്കലും അവസാനിക്കുന്നില്ല. അദ്ദേഹം കളിച്ച അവസാന മത്സരം വരെ ലോകകപ്പ് ഫൈനലിൽ എത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു, ധോണി ക്രീസിലുണ്ടായിരുന്നടുത്തോളം. അവൻ പുറത്തായ നിമിഷം എല്ലാവരുടെയും പ്രതീക്ഷ അവസാനിച്ചു. ആ സമയത്ത് പോലും അദ്ദേഹത്തിന്റെ കളി എന്താണെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു,” നെഹ്റ പറഞ്ഞു.
ഐപിഎല്ലിലൂടെ ധോണി ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരുമോയെന്ന് ചോദ്യത്തിന് ഐപിഎൽ ഒരിക്കലും ധോണിയെ പോലെ ഒരു താരത്തിന്റെ സെലക്ഷൻ മാനദണ്ഡം അല്ലെന്നായിരുന്നു നെഹ്റയുടെ മറുപടി. ഒരു ടീമിനെ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് ധോണിക്കറിയാം. യുവതാരങ്ങളെ മുന്നോട്ട് നയിക്കാനും അറിയാം. ഇതെല്ലാം ആവർത്തിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഐപിഎൽ അദ്ദേഹത്തിന്റെ നിലവാരത്തിലും കളിക്കാരനെന്ന നിലയിലും ഒരു മാറ്റവും വരുത്തുന്നില്ലെന്നും നെഹ്റ പറഞ്ഞു.