/indian-express-malayalam/media/media_files/uploads/2021/10/ms-dhoni-team-india.jpg)
Photo: Twitter/ BCCI
ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ത്രോഡൗണ്‍ ബോളറായി ഇന്ത്യന്‍ ടീം മെന്ററും മുന്‍ നായകനുമായ എം.എസ്. ധോണിയെത്തി. പേരിന് പോലും ഹാര്‍ദിക് പാണ്ഡ്യ ബോളിങ്ങ് പരിശീലനം നടത്തിയില്ല എന്നതും ശ്രദ്ധേയമായി.
ഇന്ത്യയുടെ പ്ലേയിങ് ഇലവനെ സംബന്ധിച്ചടത്തോളം ഹാര്‍ദിക് പാണ്ഡ്യയുടെ ബോളിങ് നിര്‍ണായകമാണ്. ആറാം ബോളറെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടുമില്ല. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരായ സന്നാഹ മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ പോലും ഹാര്‍ദിക്കിന് കഴിഞ്ഞില്ല എന്നത് ഇന്ത്യക്ക് ആശങ്ക നല്‍കുന്ന ഒന്നാണ്.
ഇന്ത്യയുടെ രണ്ട് നെറ്റ് സെഷനുകളിലും ഹാര്‍ദിക്ക് ഒരിക്കൽ പോലും ബോളിങ് പരിശീലനം നടത്തിയില്ല. രാഗവേന്ദ്ര, നുവാൻ, ദയാനന്ദ് എന്നീ മൂന്ന് ത്രോഡൗണ്‍ ബോളര്‍മാര്‍ക്ക് ധോണി ഉപദേശം നല്‍കുന്നതായി കണ്ടിരുന്നു. അസാമാന്യ കഴിവും തന്ത്രവുമുള്ള ധോണി വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ പരിശീലനം നല്‍കിയേക്കും.
ടൂര്‍ണമെന്റ് ഞായറാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യയുടെ നെറ്റ് ബോളര്‍മാരെ നാട്ടിലേക്ക് തിരിച്ചയച്ചു. കരണ്‍ ശർമ, ഷഹബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം, ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യർ എന്നിവയാണ് മടക്കി അയച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതോടെ ഒരുപാട് നെറ്റ് സെഷനുകള്‍ക്ക് സാധ്യതയില്ലാത്തതിനാലാണ് നടപടി.
നെറ്റ് ബോളര്‍മാര്‍ അതാത് സംസ്ഥാനങ്ങൾക്കായി സയ്ദ് മുഷ്താഖ് അലി ട്രോഫി കളിച്ചാൽ കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. മത്സരം കളിച്ചുള്ള പരിശീലനം പ്രസ്തുത താരങ്ങള്‍ക്ക് നിലവില്‍ ആവശ്യമാണ്. അതേസമയം, അവേശ് ഖാൻ, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, ലുക്മാൻ മേരിവാല എന്നീ ഫാസ്റ്റ് ബോളര്‍മാര്‍ യുഎയില്‍ തുടരും.
Also Read: Twenty 20 World Cup: Super 12 Groups, Schedule, Match Time; സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; മത്സരക്രമവും സമയവും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us