/indian-express-malayalam/media/media_files/uploads/2021/06/post_image_cdc145a.jpeg)
2004ലെ ദുലീപ് ട്രോഫി ഫൈനലിൽ ഇന്ത്യൻ താരവും ബംഗാളിന്റെ വിക്കറ്റ് കീപ്പറുമായിരുന്ന ദീപ് ദാസ്‌ഗുപ്‌തക്ക് പകരം എംഎസ് ധോണിയെ കീപ്പറാക്കാൻ സൗരവ് ഗാംഗുലിയെ സമ്മതിപ്പിക്കാൻ സമയമെടുത്തെന്ന് മുൻ ഇന്ത്യൻ ടീം സെലക്ടറായിരുന്ന കിരൺ മോർ. ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് എത്തുന്നതിന് വഴിത്തിരിവായി മാറിയ ടൂർണമെന്റായിരുന്നു 2004ലെ ദുലീപ് ട്രോഫി.
"ഞങ്ങൾ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരയുകയായിരുന്നു. ഒരു കൂറ്റനടിക്കാരൻ, ആറാമതൊ ഏഴാമതൊ ഇറങ്ങി വേഗത്തിൽ 40-50 റൺസ് നേടാൻ പറ്റുന്നയാൾ" 22 വയസ്സുകാരൻ ധോണി ഈസ്റ്റ് സോണിന് വേണ്ടി വിക്കറ്റ് കീപ്പറായി ഇറങ്ങിയതിനെ കുറിച്ച് കിരൺ മോർ പറഞ്ഞു. യുട്യൂബ് പരിപാടിയായ 'ദി കാർട്ട്ലി ആൻഡ് കരിഷ്മ' എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധോണിയുടെ കൂറ്റനടികളെക്കുറിച്ച് സഹപ്രവർത്തകരിൽ നിന്നും കേട്ടതിന്റെ അടിസ്ഥാനത്തിൽ ധോണിയുടെ കളി കാണാൻ പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കൽ ടീം സ്കോറായ 170ൽ 130 റൺസും ധോണി നേടുന്നത് കണ്ട ശേഷം, ധോണിക്ക് ദുലീപ് ട്രോഫി ഫൈനലിൽ ഒരു അവസരം നൽകുന്നതിനായി അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെ സമീപിച്ചതായി മോർ പറഞ്ഞു.
Read Also: ട്വന്റി-20 ലോകകപ്പ് രണ്ട് വര്‍ഷത്തെ ഇടവേളയില്‍; ടൂര്‍ണമെന്റുകള്‍ വിപുലീകരിച്ച് ഐസിസി
"ഫൈനലിൽ വിക്കറ്റ് കീപ്പറായി ധോണി കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അന്ന് ഗാംഗുലിയും ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കൽക്കട്ടക്കാരനുമായ ദീപ് ദാസ്‌ഗുപ്‌തയുമായി ഒരുപാട് ചർച്ചകൾ ഉണ്ടായി. ദീപ് ദാസ്ഗുപ്തയെ മാറ്റി എംഎസ് ധോണിയെ കീപ്പറാക്കാൻ സെലക്ടർമാരോട് ആവശ്യപ്പെടാൻ ഗാംഗുലിയെ സമ്മതിപ്പിക്കാൻ പത്തു ദിവസത്തോളം വേണ്ടി വന്നു" മോർ പറഞ്ഞു.
ഫൈനൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ശിവ് സുന്ദർ ദാസിനൊപ്പം ഇറങ്ങി ധോണി 21 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ കൂറ്റനടികളോടെ 47 പന്തിൽ നിന്നും 60 റൺസും നേടി. അതിനു ശേഷം ആ വർഷമവസാനം കെനിയ, പാക്കിസ്ഥാൻ എ ടീമുകളുമായി കെനിയയിൽ നടന്ന പരമ്പരക്ക് ഇന്ത്യൻ എ ടീമിനോടൊപ്പം ധോണി ചേർന്നു.
"ധോണി കീപ്പറായി, ബോളർമാരെ തലങ്ങും വിലങ്ങുമിട്ട് ആക്രമിച്ചു, അതിനു ശേഷം ഞങ്ങൾ അയാളെ പാക്കിസ്ഥാനും കെനിയക്കും എതിരെ ട്രയങ്കുലർ സീരീസിനായി കെനിയയിലേക്ക് അയച്ചു. ധോണി 600 റൺസ് നേടി, പിന്നെ നടന്നത് ചരിത്രം" കിരൺ മോർ പറഞ്ഞു. 2004 ഡിസംബറിൽ ദാസ്‌ഗുപ്‌തയെയും ദിനേശ് കാർത്തികിനെയും പിന്തളി ധോണി അന്തരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.