/indian-express-malayalam/media/media_files/uploads/2019/01/football-coach.jpg)
ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐ ലീഗ് പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് രണ്ട് പ്രമുഖ ടീമുകളുടെ പരിശീലകർ സ്ഥാനം ഒഴിഞ്ഞത്. മോഹൻ ബഗാന്റെ പരിശീലകൻ ശങ്കർലാൽ ചക്രബർത്തിയും, ഐസ്വാൾ പരിശീലകൻ ഗിഫ്റ്റ് റയ്ഖാനുമാണ് രാജിവച്ചത്. ഇരു ടീമുകളും ലീഗിൽ മോശം പ്രകടനം തുടരുന്നതിനിടയിലാണ് പരിശീലകർ സ്ഥാനം ഒഴിയുന്നത്.
സ്വന്തം തട്ടകത്തിൽ റിയൽ കശ്മീരിനോട് മോഹൻ ബഗാൻ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കശ്മീർ കൊൽക്കത്തൻ വമ്പന്മാരെ പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ശങ്കർലാൽ ചക്രബർത്തി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. 11 കളികളിൽ നിന്ന് നാല് പരാജയവും മൂന്ന് സമനിലയും വഴങ്ങിയ മോഹൻ ബഗാൻ 15 പോയിന്റുകളുമായി ആറാം സ്ഥാനത്താണ്.
മാനേജ്മെന്റിനെ ഇനിയും തുടരാൻ ആകില്ലെന്ന് അറിയിച്ചതായി ശങ്കർലാൽ ചക്രബർത്തി തന്നെ വ്യക്തമാക്കി. "ആവുന്നത്ര പരിശ്രമിച്ചു, ഒന്നും ഫലം കണ്ടില്ല. എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നു," ശങ്കർലാൽ ചക്രബർത്തി പറഞ്ഞു. രാജി അംഗികരിച്ചതായി ക്ലബ്ബ് മാനേജ്മെന്റും അറിയിച്ചിട്ടുണ്ട്.
തുടർ പരാജയങ്ങൾ തന്നെയാണ് ഐസ്വാൾ പരിശീലകനെയും രാജിയിലേക്ക് നയിച്ചത്. കളിച്ച 11 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഐസ്വാളിന് ജയിക്കാൻ സാധിച്ചത്. ആറ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ മൂന്നെണ്ണം സമനിലയിൽ അവസാനിച്ചു.
മിസോറം പ്രീമിയർ ലീഗിലെ കിരീട നേട്ടത്തിന്റെ ആത്മവിശ്വാസവുമായി എത്തിയ ഐസ്വാളിന് ആ ലീഗിൽ താളം തെറ്റി. കഴിഞ്ഞ ദിവസം ഐ ലീഗിലെ കൗമരപടയായ ഇന്ത്യൻ ആരോസിനോടും ഐസ്വാൾ പരാജയപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us