കഴിവിന്റെ കാര്യത്തിൽ സീനിയർ ബോളർ ബുംറയെക്കാൾ കേമനാണ് സിറാജെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളർ ആശിഷ് നെഹ്റ. സിറാജിന് ഇപ്പോൾ തന്നെ ബുംറയെക്കാൾ വ്യത്യസ്‍തകൾ ബോളിങ്ങിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. അതിനോടൊപ്പം കായിക ക്ഷമതയും മത്സര അവബോധവും ഉയർത്താൻ സാധിക്കുമെങ്കിൽ സിറാജിന് ആകാശത്തോളം ഉയരാൻ സാധിക്കും. നെഹ്റ പറഞ്ഞു.
“വർഷങ്ങൾക്ക് മുൻപ് ഇന്ത്യ എക്ക് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും ചുവന്ന പന്തിൽ സിറാജ് 5-6 വിക്കറ്റുകൾ നേടിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്ന് അയാൾ എല്ലാ ഫോർമാറ്റിലും കളിക്കുന്ന മികച്ച ബോളറാണ്. എല്ലാ വ്യത്യസ്തതകളും കയ്യിലുണ്ട്. കഴിവിന്റെ കാര്യത്തിൽ ബുംറയെക്കാൾ കേമനാണ് സിറാജ് എന്ന് ഞാൻ പറയും.” നെഹ്റ ക്രിക്ബസ്സിലെ വിഡിയോയിൽ പറഞ്ഞു.
” വ്യത്യസ്തമായൊരു സ്ലോ ബോൾ അയാൾക്കറിയാം, അതിൽ വേഗത കുറവ് ഒന്നും കാണില്ല, പുതിയ പന്തുകൾ ഇരുവശത്തേക്ക് ചലിപ്പിക്കാനും അയാൾക്ക് കഴിയും. കായിക ക്ഷമത നിലനിർത്തുകയും ഏകാഗ്രത നിലനിർത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാൽ ആകാശത്തോളം ഉയരാൻ സിറാജിനാകും” നെഹ്റ പറഞ്ഞു.
Read Also: പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥനയുമായി ജന്മദിനത്തിൽ സച്ചിൻ; വീഡിയോ
ഈ വർഷം ആദ്യം നടന്ന ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് സീരീസിലാണ് സിറാജ് ഇന്ത്യക്ക് വേണ്ടി അരങ്ങേറിയത്. ഇന്ത്യയുടെ മുൻനിര ഫാസ്റ്റ് ബോളർമാരായ ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ബുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരുടെ അഭാവത്തിലും സിറാജ് ഇന്ത്യയുടെ വിക്കറ്റ് നേടുന്ന ബോളറായി മികച്ച പ്രകടനമാണ് സിറാജ് പുറത്തെടുത്തത്. അതിനു ശേഷം സിറാജിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഐപിഎല്ലിലും ആ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ് സിറാജ്.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ബോളിങ് ഓപ്പൺ ചെയ്യുന്ന സിറാജ് ഈ സീസണിൽ ആദ്യമായി 50 ഡോട്ട് ബോളുകൾ എറിഞ്ഞ താരമാണ്.