/indian-express-malayalam/media/media_files/2025/04/04/NukGimrtsYxgR9dPg5BO.jpg)
LSG vs MI Photograph: (IPL, Instagram)
MI vs LSG IPL 2025: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരിന് ഒടുവിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് വിജയ വഴിയിലേക്ക് തിരികെ എത്തി ലക്നൗ സൂപ്പർ ജയന്റ്സ്. 204 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് അവസാന ഓവറിൽ 22 റൺസ് ആണ് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ആവേശ് ഖാൻ അവസാന ഓവറിൽ വഴങ്ങിയത് 9 റൺസ്. ഇതോടെ 12 റൺസ് ജയത്തിലേക്ക് ലക്നൗ സൂപ്പർ ജയന്റ്സ് എത്തി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ മുംബൈ ഇന്നിങ്സ് അവസാനിച്ചു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മേലുള്ള ആധിപത്യം തുടരാൻ ലക്നൗവിന് സാധിച്ചു. ഏഴ് കളിയിൽ ആറ് വട്ടവും മുംബൈ ഇന്ത്യൻസിന് എതിരെ ജയം പിടിച്ചത് ലക്നൗ ആണ്. ഡെത്ത് ഓവറുകളിൽ മുംബൈയെ പിടിച്ചുകെട്ടാൻ കഴിഞ്ഞതാണ് ലക്നൗവിനെ സീസണിൽ വിജയ വഴിയിലേക്ക് തിരിച്ചെത്താൻ തുണച്ചത്.
നമൻ ധിറിന്റേയും സൂര്യകുമാർ യാദവിന്റേയും ബാറ്റിങ് ആണ് മുംബൈക്ക് വിജയ പ്രതീക്ഷ നൽകിയത്. രോഹിത് ശർമയുടെ അഭാവത്തിൽ ഓപ്പണിങ്ങിൽ ഇറങ്ങിയ വിൽ ജാക്സ് അഞ്ച് റൺസ് മാത്രം എടുത്ത് മടങ്ങിയിരുന്നു. മുംബൈ ഇന്ത്യൻസിന്റെ മൂന്നാമത്തെ ഓവറിൽ രണ്ടാമത്തെ ഓപ്പണർ റികെൽറ്റനേയും ലക്നൗ മടക്കി.
ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായതിന് പിന്നാലെ നമൻ ധിറും സൂര്യകുമാർ യാദവും ചേർന്നാണ് മുംബൈയെ കരകയറ്റിയത്. 24 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും സഹിതമാണ് നമൻ 46 റൺസ് എടുത്തത്. ഒൻപതാമത്തെ ഓവറിൽ നമൻ ധിറിനെ മടക്കി ദിഗ്വേഷ് കൂട്ടുകെട്ട് പൊളിച്ചു. മറുവശത്ത് സൂര്യകുമാർ യാദവ് 43 പന്തിൽ നിന്ന് ഒൻപത് ഫോറും ഒരു സിക്സും അടിച്ചാണ് 67 റൺസ് കണ്ടെത്തിയത്.
ഇംപാക്ട് പ്ലേയറായി ഇറങ്ങിയ തിലക് വർമ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കുന്നതിൽ പരാജയപ്പെട്ടു. 23 പന്തിൽ നിന്ന് 25 റൺസ് എടുത്ത് നിൽക്കെ തിലക് റിട്ടയേർഡ് ഹർട്ടായി. പിന്നാലെ ഹർദിക് പാണ്ഡ്യയിലായിരുന്നു മുംബൈയുടെ പ്രതീക്ഷ. 16 പന്തിൽ നിന്ന് ഹർദിക് 28 റൺസ് എടുത്തെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല.
ലക്നൗ ബോളർമാരിൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് പിഴുത ദിഗ്വെഷിന്റേതായിരുന്നു മികച്ച ബോളിങ്. 5.25 മാത്രമാണ് ദിഗ്വേഷിന്റെ ഇക്കണോമി. ഷാർദുലും ആവേശ് ഖാനും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ ഓപ്പണർമാരുടെ അർധ ശതകത്തിന്റെ ബലത്തിലാണ് മുംബൈ ഇന്ത്യൻസിന് മുൻപിൽ 204 എന്ന വിജയ ലക്ഷ്യം വെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. മിച്ചൽ മാർഷ് 31 പന്തിൽ നിന്ന് 60 റൺസ് എടുത്ത് കൂടുതൽ അപകടകാരിയായപ്പോൾ വിഘ്നേഷ് പുത്തൂരിനെ ഇറക്കിയാണ് ഹർദിക് ഭീഷണി അകറ്റിയത്. ഒൻപത് ഫോറും രണ്ട് സിക്സുമാണ് മാർഷിന്റെ ബാറ്റിൽ നിന്ന് വന്നത്. ലക്നൗവിന്റെ ഏഴാമത്തെ ഓവറിലെ അവസാന പന്തിൽ വിഘ്നേഷിന്റെ ഗൂഗ്ലിക്ക് മുൻപിൽ മാർഷ് വീഴുകയായിരുന്നു.
മാർഷ് മടങ്ങിയതിന് പിന്നാലെ നിക്കോളാസ് പൂരനെ സ്കോർ ഉയർത്താൻ അനുവദിക്കാതെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ തന്നെ മടക്കി. 12 റൺസ് ആണ് നിക്കോളാസ് പൂരൻ നേടിയത്. ഋഷഭ് പന്ത് വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ആറ് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് പന്തിന് നേടാനായത്. ഹർദിക് പാണ്ഡ്യയാണ് ലക്നൗ ക്യാപ്റ്റനെ മടക്കിയത്.
അവസാന ഓവറിൽ ഹർദിക് രണ്ട് വിക്കറ്റ് പിഴുതു. എന്നാൽ അവസാന ഓവറിൽ 15 റൺസ് കണ്ടെത്താനും ലക്നൗവിന് സാധിച്ചു. ആയുഷ് ബദോനി 19 പന്തിൽ നിന്ന് 30 റൺസ് എടുത്തു. മർക്രം 38 പന്തിൽ നിന്നാണ് 53 റൺസ് കണ്ടെത്തിയത്. ഡേവിഡ് മില്ലർ 14 പന്തിൽ നിന്ന് 27 റൺസ് എടുത്തു. നാല് ഓവറിൽ 36 റൺസ് വഴങ്ങിയാണ് ഹർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് പിഴുതത്. വിഘ്നേഷ് നാല് ഓവറിൽ 31 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അശ്വനി കുമാറും ട്രെന്റ് ബോൾട്ടും ഓരോ വിക്കറ്റ് വീതം പിഴുതു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us