India-England Test Series: ബുധനാഴ്ച പരിശീലനത്തിനിടെ തലയിൽ ഹെൽമറ്റിന് പിറകിൽ പന്ത് ഇടിച്ചതിനെത്തുടർന്ന് ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിനെ ഇംഗ്ലണ്ടുമായുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സ്ഥിരീകരിച്ചു.
മുഹമ്മദ് സിറാജ് എറിഞ്ഞ ഷോർട്ട് ബോൾ അഗർവാളിന്റെ തലയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെൽമറ്റ് ഊരിവച്ച് നിലത്ത് ഇരിക്കുകയും ഫിസിയോ നിതിൻ പട്ടേൽ പരിശോധിക്കുകയും ചെയ്തിരുന്നു.
പിന്നീട് മായങ്കിനെ ബിസിസിഐ മെഡിക്കൽ ടീം കൺകഷൻ ടെസ്റ്റ് നടത്തി. “അയാൾ തലകറക്കത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു,” എന്ന് ബിസിസിഐ അഭിപ്രായപ്പെട്ടു. അഗർവാൾ മെഡിക്കൽ നിരീക്ഷണത്തിൽ തുടരുമെന്നും അവർ അറിയിച്ചു.
Read More: India vs England Test Series 2021: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര; മത്സരക്രമം, ടീം, അറിയാം
അഗർവാളിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുലാവും പകരക്കാരനാവുക. കൗണ്ടി സെലക്ട് ഇലവനെതിരായ സന്നാഹ മത്സരത്തിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത രാഹുൽ മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്.
ഇടംകൈയ്യൻ ബാറ്റ്സ്മാൻ അഭിമന്യു ഈശ്വരനാണ് നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മായങ്കിന് പകരമായി ഇറക്കാൻ സാധ്യതയുള്ള മറ്റൊരു കളിക്കാരൻ. എന്നാൽ സന്നാഹ മത്സരത്തിൽ ഈശ്വരൻ കളിച്ചിരുന്നില്ല.
Read More: ഷമിയുടെയും ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യക്ക് മികച്ച ബോളർമാരുണ്ട്: ബ്രെറ്റ് ലീ
മറുവശത്ത്, എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും അനിശ്ചിതകാല ഇടവേള എടുത്ത സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ ഇംഗ്ലണ്ടിന് നഷ്ടമാകും. ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിന്റെ മാനേജിംഗ് ഡയറക്ടറും മുൻ ക്രിക്കറ്റ് താരവുമായ ആഷ്‌ലി ഗിൽസ് സ്റ്റോക്‌സിന്റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്. “ബെൻ തന്റെ വികാരങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ചു,” എന്ന് ആഷ്‌ലി ഗിൽസ് പറഞ്ഞു.