Liverpool vs Manchester United: ഇംഗ്ലീഷ് ഫുട്ബോളിലെ അല്ല ലോക ഫുട്ബോളിലെ തന്നെ വിഖ്യാതമായ ബദ്ധവൈരികളെന്നു അറിയപ്പെടുന്ന ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും (Liverpool vs Manchester United) ഇന്ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ (Anfield Stadium) ഏറ്റുമുട്ടുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ശത്രുതയുടെ ഏറ്റവും പുതിയ പകർപ്പിനാവും ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കുക. ഈ സീസൺ തുടങ്ങിയത് മുതൽ അജയരായി കുതിക്കുന്ന ലിവർപൂൾ ലക്ഷ്യമിടുന്നത് തങ്ങളുടെ സ്വന്തം കാണികളുടെ മുന്നിൽ വെച്ച് അവർ ഏറ്റവും വെറുക്കുന്ന മാഞ്ചെസ്റ്ററിനെ തോൽപ്പിക്കുക എന്നതിൽ കുറഞ്ഞു മറ്റൊന്നുമാവില്ല. എന്നാൽ ലിവർപൂളിന്റെ തോൽവിയറിയാതെയുള്ള പ്രയാണത്തിന് അന്ത്യം കുറിക്കുക എന്നുള്ളതാവും ഒലെ ഗണ്ണേഴ്‌സോൾഷെയുടെ ടീമിന്റെ ലക്‌ഷ്യം. ഈ സീസൺ ലീഗിൽ കളിച്ച 21 കളികളിൽ ഇരുപതും ജയിച്ച ലിവർപൂളിനെ ഒരു കളിയിൽ സമനിലയിൽ കരുക്കിയത് മാഞ്ചെസ്റ്ററാണ്, ആ ആത്മവിശ്വാസമാവും രണ്ടാം അങ്കത്തിനു ഇറങ്ങുമ്പോൾ യുണൈറ്റഡിന്റെ കളിക്കാരുടെ ഊർജം.
ആ സമനില കളങ്കം ഒഴിച്ചാൽ ഈ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയാണ് യുർഗൻ ക്ളോപ്പിന്റ ടീമിന്റെ വരവ്, മാഞ്ചസ്റ്ററിന് ആകട്ടെ ടീമിന്റെ അസന്തുലിതാവസ്ഥയും, പ്രധാന കളിക്കാരുടെ പരിക്കും, പാളിയ പോയ തന്ത്രങ്ങളും കാരണം ഇതുവരെ കളിച്ച 22 കളികളിൽ 9 എണ്ണത്തിൽ മാത്രമേ വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ, ബാക്കി 7 മത്സരങ്ങൾ സമനിലയും, 6 മത്സരങ്ങൾ തോറ്റും ആണ് മാഞ്ചെസ്റ്റെർ, ആൻഫീൽഡിൽ ആർത്തിരമ്പുന്ന ‘കോപൈറ്റ്സ്’ എന്ന് അറിയപ്പെടുന്ന ലിവർപൂൾ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത് . പക്ഷേ ലിവർപൂളും മാഞ്ചെസ്റ്ററും കൊമ്പുകോർക്കുമ്പോൾ ചരിത്രവും കണക്കുകളും ഫോമും ഒന്നും അടിസ്ഥാനമാക്കി ഒരു പ്രവചനം അസാധ്യമാകും, കാരണം തമ്മിൽ അത്രമേൽ വെറുക്കുന്ന ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച രണ്ടു ക്ലബ്ബുകൾ ജയിക്കാനായി മാത്രം ഇറങ്ങുന്ന മത്സരമാണ് ഇത്.
Liverpool-Manchester Rivalry
ഫുട്ബാൾ കളിക്കളത്തിൽ തുടങ്ങിയ സ്പർധയല്ല ലിവർപൂളും മാഞ്ചസ്റ്ററും തമ്മിലുള്ളത്. ഇംഗ്ലണ്ടിലെ രണ്ടു പ്രമുഖ പട്ടങ്ങങ്ങളായ ലിവർപൂളും മാഞ്ചെസ്റ്ററും തമ്മിൽ നൂറ്റാണ്ടുകളുടെ ബന്ധം തന്നെയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടും യൂറോപ്പും വ്യവസായ വിപ്ലവത്തിന്റെ പാതയിലായിരുന്ന കാലം മുതൽ മാഞ്ചസ്റ്റർ പരുത്തി വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്നു. പരുത്തി ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനും വിൽക്കാനുമായി ഒരുപാട് ഗോഡൗണുകളും, കച്ചവട സ്‌ഥാപനങ്ങളും ഉണ്ടായിരുന്ന മാഞ്ചെസ്റ്ററിനു അവരുടെ പരുത്തി (കോട്ടൺ) വ്യവസായത്തിന്റെ ഖ്യാതിയുടെ അടിസ്ഥാനത്തിൽ ‘കോട്ടോണോപോളിസ്’ എന്നൊരു ഇരട്ടപ്പേര് പോലും ഉണ്ടായിരുന്നു. അതേ സമയം തുറമുഖ നഗരമായിരുന്ന ലിവർപൂൾ ഇംഗ്ലണ്ടിലെ തന്നെ പ്രധാന കപ്പൽ വ്യാപാരം നടത്തിയിരുന്ന നഗരമായിരുന്നു. ചുരുക്കത്തിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കകത്തിൽ ഈ രണ്ടു നഗരങ്ങളും പരസ്പരം സഹായിച്ചായിരുന്നു നിലനിന്നു പോയിരുന്നത്.
മാഞ്ചസ്റ്ററിൽ ഉണ്ടാക്കപ്പെടുന്ന പരുത്തി ഉത്പന്നങ്ങൾ ലിവർപൂൾ തുറമുഖം വഴി കയറ്റുമതി ചെയ്യുകയായിരുന്നു പതിവ്. എന്നാൽ 1870 -കൽ മുതൽ ലോകസാമ്പത്തിക വ്യവസ്ഥയെ പുറകോട്ടു വലിച്ച ‘ലോങ്ങ് ഡിപ്രഷന്’ എന്ന അറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യം ഇംഗ്ലണ്ടിനെയും കാര്യമായി ബാധിച്ചു, ഇതിനെ തുടർന്നു മാഞ്ചസ്റ്ററും ലിവർപൂളും തമ്മിലുള്ള ബന്ധങ്ങളിലും ഇടിവ് വന്നു. മാന്ദ്യത്തെ തുടർന്നു മാഞ്ചസ്റ്ററിൽ നിന്നുള്ള പരുത്തി ഉൽപ്പന്നങ്ങൾ ട്രെയിൻ മുഖേനയോ മറ്റു മാര്‍ഗങ്ങളിലൂടെയോ ലിവർപൂൾ വരെ എത്തിക്കുന്നതിന്റെ സാമ്പത്തിക ബാധ്യത മാഞ്ചെസ്റ്ററിനു താങ്ങാവുന്നതിനും അപ്പുറമായി മാറി തുടങ്ങിയിരുന്നു. തുടർന്നു 1880 -ൽ മാഞ്ചസ്റ്ററിൽ പുതിയതായി തുടങ്ങിയ തുറമുഖത്തേക്ക് വല്യ കപ്പലുകൾക്ക് പോലും എത്തിച്ചേരാൻ സാധിക്കും വിധത്തിൽ കനാല് പണിതത് ലിവർപൂളിന്റെ കച്ചവട താൽപര്യങ്ങൾക്കു എതിരായി. മാഞ്ചസ്റ്ററിലെ തുറമുഖം വഴി തന്നെ ഇറക്കുമതിയും കയറ്റുമതിയും നടത്താനാവുമെന്ന സാഹചര്യം വന്നതോട് കൂടി ലിവർപൂളും മാഞ്ചെസ്റ്ററുമായി ഉണ്ടായിരുന്ന സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങൾ ഉലയാൻ തുടങ്ങി. ഇവിടെ നിന്നാണ് ഇംഗ്ലണ്ടിലെ രണ്ടു പ്രമുഖ നഗരങ്ങളുടെ വൈരം ഇംഗ്ലണ്ട് ഫുട്ബോളിന്റെ അന്തസ്സുയർത്തിയ രണ്ടു ഫുട്ബോൾ ക്ലബ്ബ്കളുടെ കുടിപ്പകയുടെ ചരിത്രം കൂടിയായി മാറിയതിന്റെ കഥ തുടങ്ങുന്നത്.

Liverpool vs Manchester United – The Football Story
1950 -കള്‍ മുതലാണ് ഇംഗ്ലീഷ് ക്ലബ് ഫുട്ബാളിലെ ഈ വമ്പന്മാരുടെ പോര് മുറുകുന്നത്. 1945 -ഇൽ മാറ്റ് ബസ്ബി എന്ന ശക്തനായ മാനേജരുടെ വരവോടു കൂടി മാഞ്ചസ്റ്റർടീം അടിമുടി മാറാൻ തുടങ്ങി. യുവത്വത്തിനു പ്രാധാന്യം നൽികിയ ബസ്ബിയുടെ തന്ത്രങ്ങൾ മാഞ്ചസ്റ്ററിൽ മാറ്റം കൊണ്ട് വരാൻ തുടങ്ങി. 1952 -ഇൽ മാഞ്ചസ്റ്റർ നാൽപത്തിയൊന്ന് വർഷത്തിന് ശേഷം ആദ്യമായി ലീഗ് ജേതാക്കളായി. തുടർന്നു 1956 -ലും 57 -ലും അവർ ലീഗ് ജേതാക്കളായി. ആ സമയത്ത് മാഞ്ചസ്റ്ററിൽ ടീമിന്റെ ശരാശരി പ്രായം 22 ആയിരുന്നു, അതിനാൽ തന്നെ അവരെ ബസ്ബിയുടെ കുഞ്ഞുങ്ങൾ അഥവാ ‘ബസ്ബി ബേബീസ്’ എന്ന് അറിയപ്പെട്ടു. പക്ഷേ 1958 -ഇൽ സംഭവിച്ച മ്യൂനിക്ക് വിമാന അപകടത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെ എട്ടു കളിക്കാർ മരണപ്പെട്ടു. വിമാനാപകടത്തിൽ പരിക്കേറ്റ ബസ്ബി 1960 -കളോട് കൂടി വീണ്ടും മാഞ്ചെസ്റ്ററിനെ ഇംഗ്ലണ്ടിലെ മികച്ച ടീമാക്കി മാറ്റി. ജോർജ് ബെസ്ററ് പോലെയുള്ള യുവ താരങ്ങളെയും പഴയ താരങ്ങളെയും സമന്യയിപ്പിച്ചു ബസ്ബി മാഞ്ചെസ്റ്ററിനെ വീണ്ടും ലീഗ് ജേതാക്കളാക്കി. 1969 -ഇൽ ബസ്ബി മാഞ്ചസ്റ്ററിൽ നിന്നും പിരിഞ്ഞു പോകുമ്പോൾ അവരുടെ ക്യാബിനിൽ 5 ലീഗ് ട്രോഫിയും, 2 എഫ് എ കപ്പും , 1 യൂറോപ്യൻ കപ്പും ആയി കഴിഞ്ഞു.
ഏതാണ്ട് ഇതേ കാലയളവിൽ ലിവർപൂളിന് കഷ്ടകാലമായിരുന്നു. 1955 മുതൽ 1962 വരെ ലിവർപൂൾ ഇംഗ്ലീഷ് ഫുട്ബോളിന്റെ സെക്കന്റ് ഡിവിഷനിൽ ആയിരുന്നു കളിച്ചിരുന്നത്. ലിവർപൂൾ ഫൊട്ബോ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും പ്രധാനിയായ ബില് ഷാങ്‌ലി 1959 -ഇൽ ടീമിന്റെ സാരഥ്യം ഏറ്റെടുത്തതോടു കൂടി ലിവർപൂൾ വീണ്ടും ഇംഗ്ലണ്ടിലെ ഏറ്റവും ഭയപ്പെടേണ്ട ടീമായി മാറുകയായിരുന്നു. അടിമുടി ടീമിനെ ഉടച്ചുവാർത്ത ഷാങ്‌ലി 1962 -ഇൽ ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനെ ഫസ്റ്റ് ഡിവിഷൻ ഫുട്ബോളിലേക്കു തിരികെ എത്തിച്ചു. ഫസ്റ്റ് ഡിവിഷനിൽ സ്ഥാനക്കയറ്റം കിട്ടിയ രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഷാങ്‌ലി ലിവർപൂളിന് പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യ ലീഗ് കിരീടം സ്വന്തമാക്കി കൊടുത്തു. മൂന്ന് ലീഗ് കിരീടവും രണ്ടു എഫ് എ കപ്പും ലിവർപൂളിന് നേടികൊടുത്തിട്ടാണ് ഷാങ്‌ലി 1974 -ഇൽ പടിയിറങ്ങുന്നത്. തുടർന്നു ഷാങ്‌ലിയുടെ വിശ്വസ്തനായിരുന്ന ബോബ് പയ്സ്ലി ലിവർപൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും തുടർന്നുള്ള ഒൻപതു വർഷങ്ങളിൽ ലിവർപൂൾ യൂറോപ്പിനെ തന്നെ അടക്കിവാണ ടീമായി മാറുകയും ചെയ്തു. പായ്സ്ലിയുടെ ഒൻപതു വർഷങ്ങളിൽ ലിവർപൂൾ 20 ട്രോഫികൾ ജയിച്ചു, ഇതിൽ 3 യൂറോപ്പ്യൻ കപ്പും , 1 യു ഇ എഫ് എ കപ്പും , 3 ലീഗ് കപ്പും ഉണ്ടായിരുന്നു. ഈ കാലയളവിൽ 6 തവണയാണ് ലിവർപൂൾ ലീഗ് ജേതാക്കളായത്. ഷാങ്‌ലിയും പയ്സ്ലിയും തുടങ്ങി വെച്ച ലിവർപൂളിന്റെ അശ്വമേധം പിന്നെ വന്ന ജോ ഫാഗനും, കെല്ലി ഡാൻഗ്ലിഷും തുടർന്നു. 1980 -കളുടെ അവസാനത്തോട് കൂടി ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമായി ലിവർപൂൾ മാറി. 11 തവണയാണ് ഈ കാലയളവിൽ ലിവർപൂൾ ലീഗ് കിരീടം സ്വന്തമാക്കിയത്, കൂടാതെ 4 തവണ യൂറോപ്പ്യൻ കിരീടം അണിയുകയും ചെയ്തു.
പക്ഷേ 1980 -കളുടെ അവസാനത്തോട് കൂടി കാര്യങ്ങൾ മാറി മറിയാൻ തുടങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബാള്‍ ക്ലബ്ബിന്റെ ജാതകം മാറ്റി കുറിക്കാനായി സ്കോട്ലൻഡിൽ നിന്നുള്ള അലക്സ് ഫെർഗുസൺ എന്ന തന്ത്രശാലിയായ കോച്ചിനെ അവർ 1986 -ഇൽ ക്ലബ്ബിന്റെ സാരഥ്യം ഏൽപ്പിച്ചു. പിന്നെ കണ്ടത് ചരിത്രമാണ്. ആദ്യത്തെ 4 -5 വര്‍ഷം കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും ടീമിനെ ശെരിയായ പാതിയിലേക്കു നയിക്കാൻ ഫെർഗുസനായി. 1992 -93 സീസണിൽ ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ഇന്ന് കാണുന്ന പ്രീമിയർ ലീഗ് ആയി മാറിയ വര്‍ഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെർഗുസ്സിൻന്റെ കീഴിൽ ആദ്യ ലീഗ് കിരീടം സ്വന്തമാക്കി. 1967 -നു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ലീഗ് കിരീടമായിരുന്നു അത്. പിന്നീട് ഇംഗ്ലണ്ട് കണ്ടത് ശെരിക്കും ഫെർഗുസന്റെ ചുവന്ന ചെകുത്താന്മാരെ തന്നെയായിരുന്നു. തോൽക്കാൻ മനസ്സില്ലാതെ യുവ നിരയെ അണിനിരത്തി ഫെർഗി ഇംഗ്ലീഷ് ഫുട്ബോൾ അടക്കി വാണു. ഫെർഗുസൺ മാഞ്ചസ്റ്ററിന്റെ ചുമതലയേൽക്കുമ്പോൾ അവർക്കു 7 ലീഗ് കിരീടങ്ങളായിരുന്നു ഉണ്ടായിരുന്നത്, ലിവര്‍പൂളിനാകട്ടെ 18 എണ്ണവും. പക്ഷേ 2013 -ഇൽ ഫെർഗുസൺ മാഞ്ചസ്റ്ററിന്റെ പടിയിറങ്ങുമ്പോഴേക്കും അവർ 20 തവണ ലീഗ് വിജയികളായിരുന്നു, ലിവര്‍പൂളിനേക്കാൾ 2 ലീഗ് കിരീടം അധികം. ഫെർഗുസണിന്റെ ഏറ്റവും പ്രശസ്തമായ വാചകം ‘ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വെച്ച് തന്നെ അടിച്ചൊതുക്കുക’ എന്നത് അക്ഷരാർത്ഥത്തിൽ പാലിച്ചിട്ടാണ് ഫെർഗുസൺ കളം വിട്ടത്.
എന്നാൽ ഫെർഗുസൺ രാജി വെച്ചതിനു ശേഷം മാഞ്ചെസ്റ്ററിനു പഴയ പ്രതാപം തിരിച്ചു പിടിക്കാൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മാറി മാറി വരുന്ന മാനേജര്‍മാര്‍ക്കൊന്നും തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാരെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ല. അതേ സമയം യുർഗൻ ക്ളോപ്പ് എന്ന ജർമൻ കോച്ച് 2015 -ഇൽ ലിവർപൂളിന്റെ ചുമതല ഏറ്റെടുത്ത് മുതൽ അവരുടെ രാശി തെളിഞ്ഞു തുടങ്ങി. ‘ഗഗൻ പ്രസ്സിങ്’ എന്ന് അറിയപ്പെടുന്ന ക്ളോപ്പിന്റെ തന്ത്രം ലിവർപൂളിൽ വിജയം കണ്ടു തുടങ്ങി. എതിരാളികൾക്ക് പന്ത് കാലിൽ വെക്കാൻ സമയം കൊടുക്കാത്ത രീതിയിൽ സമ്മർദ്ദം ചെലുത്തുക, അതിവേഗം പ്രത്യാക്രമണം നടത്തുക തുടങ്ങിയ തത്വങ്ങളിൽ അധിഷ്ഠിതമായ ക്ളോപ്പിന്റെ തന്ത്രങ്ങൾ കഴിഞ്ഞ വര്‍ഷം ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു . കഴിഞ്ഞ സീസണിൽ ലീഗിൽ വെറും ഒരു പോയിന്റ് വ്യത്യാസത്തിൽ ലീഗ് കിരീടം നഷ്‌ടമായ ലിവർപൂൾ ഈ സീസണിൽ 30 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തിൽ മുത്തമിടുമെന്നു തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. കാരണം 21 മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 13 പോയിന്റ് മുകളിലാണ് ലിവർപൂൾ. സിറ്റിയേക്കാൾ രണ്ടു മത്സരങ്ങൾ കുറച്ചു കളിച്ചിട്ടാണ് ഈ നേട്ടം. അതേ സമയം, പഴയ ഇതിഹാസ താരമായ ഒലെ ഗണ്ണേഴ് സോൾഷെയുടെ കിഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് ഈ സീസണിൽ കാഴ്ച വെക്കുന്നത്.
ഫോമിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ലിവർപൂളിന് തന്നെയാണ് ഇന്നത്തെ കളിയിൽ മേൽകൈയെങ്കിലും, ഇന്ന് ലിവര്‍പൂളിനെ തോൽപ്പിക്കാനായാൽ ഇത് വരെ തങ്ങൾ നേരിട്ട വിമര്‍ശനങ്ങളെയെല്ലാം ഒരു പരിധി വരെ വായടപ്പിക്കാൻ സാധിക്കും ഒലേയ്ക്കും മാഞ്ചെസ്റ്ററിനും. ചെങ്കോട്ട എന്ന് അറിയപ്പെടുന്ന ലിവർപൂളിന്റെ തട്ടകത്തിൽ ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുമ്പോൾ കളിക്കളത്തിൽ തീപാറുമെന്ന കാര്യം എന്തായാലും ഉറപ്പാണ്.
Read Here: Liverpool vs Manchester United: മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്തു ലിവർപൂൾ