scorecardresearch
Latest News

മൂന്ന് ദിവസം, 11 മത്സരങ്ങള്‍, അഞ്ച് സ്വര്‍ണ മെഡലുകള്‍; പി ടി ഉഷ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ സുവര്‍ണ നിമിഷങ്ങള്‍ ഓര്‍ക്കുന്നു

പ്രോട്ടീന്‍ ഡ്രിങ്ക്‌സുകള്‍ ഇല്ലാതിരുന്ന അക്കാലത്ത് ഉഷയുടെ ക്ഷീണമകറ്റിയത് മത്സരങ്ങളുടെ ഇടവേളകളിലെ കുളിയായിരുന്നു

മൂന്ന് ദിവസം, 11 മത്സരങ്ങള്‍, അഞ്ച് സ്വര്‍ണ മെഡലുകള്‍; പി ടി ഉഷ ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ സുവര്‍ണ നിമിഷങ്ങള്‍ ഓര്‍ക്കുന്നു

ഒളിമ്പിക്‌സിനു മുന്നോടിയായുള്ള നാല് മാസത്തെ തീവ്രപരിശീലനത്തിന് ഇന്ത്യ ഒരുങ്ങേണ്ട സമയമായിരുന്നു. എന്നാല്‍, കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് കായിക രംഗം നിരാശയിലേക്ക് വീഴുകയും ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ടിയും വന്നിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ രാജ്യത്തിന് ഒരുപിടി നല്ലയോര്‍മ്മകള്‍ നല്‍കിയിട്ടുണ്ട്. അത്തരം നിമിഷങ്ങളിലൂടെയുള്ള ഒരു യാത്ര.

അടുത്തിടെ പി ടി ഉഷയുടെ പരിചയക്കാരന്‍ ജക്കാര്‍ത്ത സന്ദര്‍ശിച്ചു. ഒരു ടൂറിസ്റ്റ് ഷോപ്പിങ് ഹബില്‍ കറങ്ങി നടക്കുമ്പോള്‍ ഒരു കടക്കാരന്‍ അദ്ദേഹത്തോട് ഏത് രാജ്യത്തുനിന്നാണ് വന്നതെന്ന് ചോദിച്ചു. ഇന്ത്യയെന്നും കേരളത്തില്‍ നിന്നാണെന്നും പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം അപ്പോള്‍ പി ടി ഉഷയെ അറിയാമോ. അറിയാമെന്ന് മറുപടി നല്‍കി.

കച്ചവടക്കാരന്‍ അയാള്‍ക്ക് കുറെ ഡിസ്‌കൗണ്ടും സൗജന്യങ്ങളും അപ്പോള്‍ തന്നെ നല്‍കി.

“ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും എനിക്ക് അറിയാവുന്ന ആളുകള്‍ ജക്കാര്‍ത്തയില്‍ പോകുമ്പോള്‍ ചിലപ്പോള്‍ എന്റെ പേര് ഉപയോഗിക്കാറുണ്ട്. അവര്‍ക്ക് വെറുതേ സാധനങ്ങള്‍ കിട്ടാറുണ്ട്. ഞാനവരെ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ, 1985-ല്‍ നടന്നതിനെ ഓര്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നെതൊരു സുഖകരമായ വികാരമാണ്,” ഒരു ഇന്ത്യാക്കാരനായ യാത്രക്കാരന്റെ അനുഭവം വിശദീകരിച്ചശേഷം ഉഷ പറയുന്നു.

1985 സെപ്തംബറില്‍ ഇന്തോനേഷ്യന്‍ തലസ്ഥാനത്തെ സേനായന്‍ മധ്യ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നവരുടെ ഓര്‍മ്മയില്‍ കുറിച്ചിട്ട ഒന്നാണ് കേവലം അഞ്ച് ദിവസത്തിനിടെ അഞ്ച് സ്വര്‍ണ മെഡലും ഒരു വെങ്കലം ഇന്ത്യയില്‍ നിന്നുള്ള 21 വയസ്സുകാരി നേടിയ സംഭവം. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഉഷ അവിസ്മരണീയമായ ഈ കൊയ്ത്ത് നടത്തിയത്. ഉഷയുടെ ഈ നേട്ടത്തിന് ആ കച്ചവടക്കാരന്‍ സാക്ഷിയായിരുന്നോയെന്ന് ആര്‍ക്കറിയാം.

Read Also: കോവിഡ്-19ന്റെ വ്യാപനം: ഇന്ത്യയിലും ലോകത്തും, കണക്കുകൾ ഇങ്ങനെ

100, 200, 400 മീറ്റര്‍ ഓട്ടം മത്സരങ്ങളിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും 4x 400 മീറ്റര്‍ റിലേയിലുമായിരുന്നു സുവര്‍ണ നേട്ടം. അന്നുവരെ ഒരു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്ത്യന്‍ അത്‌ലറ്റും കൈവരിക്കാത്ത നേട്ടമായിരുന്നു ഇത്. സ്പ്രിന്റ് ഇനങ്ങളിലും 400 മീറ്ററിലും ഉഷ ഏഷ്യന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഉഷയുടെ മെഡല്‍ കൊയ്ത്തില്‍ ഏഷ്യ മുഴുവന്‍ വശീകരിക്കപ്പെട്ടു.

ഏറ്റവും കുറച്ചു മാത്രം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള 4x 100 മീറ്റര്‍ റിലേയിലെ വെങ്കല മെഡലിനെ കുറിച്ച് സംസാരിച്ചു കൊണ്ട് ഉഷ തുടങ്ങി. “അവസാന പാദത്തില്‍ ഓടുന്ന എന്റെ കൈയില്‍ ബാറ്റണ്‍ കിട്ടുമ്പോള്‍ ഇന്ത്യന്‍ ടീം ആറാമതായിരുന്നു. പി ടി ഉഷ ടീമിലുണ്ട്. അതിനാല്‍ ടീം ഒരു മെഡല്‍ വിജയിക്കുമെന്ന് ബാറ്റണ്‍ കൈമാറ്റത്തെ കുറിച്ച് സംസാരിക്കവേ കമന്റേറ്റര്‍ പറയുന്നുണ്ടായിരുന്നു. ആറാം സ്ഥാനത്ത് നിന്നും ടീം മൂന്നാം സ്ഥാനത്തെത്തി ഒരു വെങ്കലം നേടിയത് ചാരിതാര്‍ത്ഥ്യം നല്‍കുന്നു. 4 400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്,” രാജ്യത്തെ ട്രാക്ക് ആന്റ് ഫീല്‍ഡ് രംഗത്തെ സുവര്‍ണകാലത്തിന്റെ തുടക്കത്തെ കുറിച്ച് ഉഷ പറയുന്നു.

രാജ്യത്ത് ക്രിക്കറ്റ് പ്രേമം അതിവേഗം പടരുന്ന ഒരു കാലമായിരുന്നു അത്. 1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടുകയും പിന്നാലെ ഓസ്‌ത്രേലിയയില്‍ സുനില്‍ ഗവാസ്‌കറിന്റെ ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുകയും ചെയ്ത് രണ്ടു വര്‍ഷത്തിനുശേഷമുള്ള കാലഘട്ടമായിരുന്നു അത്. 1987-ല്‍ ഇന്ത്യ 50 ഓവര്‍ ലോകകപ്പിന് ആധിഥേയത്വം വഹിക്കുകയും ആ ടൂര്‍ണമെന്റിലൂടെ ക്രിക്കറ്റിന്റെ അധികാര കേന്ദ്രങ്ങള്‍ പരമ്പരാഗത കോട്ടകളില്‍ നിന്ന് ഉപഭൂഖണ്ഡത്തിലേക്ക് മാറുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങളുടെ പേര് ഓരോ വീട്ടിലും സുപരിചിതമായെങ്കിലും അവരുടെ സമ്പൂര്‍ണ ആധിപത്യത്തിന് വിഘാതമായി ഒരു വനിത നിന്നു.

Read Also: മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നത് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണമോ?

“ഞാന്‍ ഒരു ചാമ്പ്യന്‍ഷിപ്പില്‍ ഒരു മത്സരത്തില്‍ പങ്കെടുത്ത് ഒരു മെഡല്‍ നേടുകയായിരുന്നില്ല. ഒരു മിന്നി മറയലുമായിരുന്നില്ല. 80-കളില്‍ തുടങ്ങി ഒരു ദശാബ്ദത്തില്‍ അധികം ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ മെഡലുകള്‍ നേടി. 1984 മുതല്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ ഞാന്‍ വാരിക്കൂട്ടി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന് അതൊരു അത്ഭുകരമായ കാലഘട്ടമായിരുന്നു. അന്ന് ഇന്ത്യയില്‍ ക്രിക്കറ്റിനെ പോലെ ട്രാക്ക് ആന്റ് ഫീല്‍ഡും ജനപ്രിയമാക്കുന്നതില്‍ വലിയൊരു അളവ് വരെ ഞാന്‍ ഉത്തരവാദിയായിരുന്നു. ആ സുവര്‍ണ കാലഘത്തിന്റെ തുടക്കം ജക്കാര്‍ത്ത ആയിരുന്നു,” ഉഷ പറയുന്നു.

ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡല്‍ നഷ്ടമായി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ജക്കാര്‍ത്തയില്‍ അഞ്ച് ദിവസത്തിനിടെ ഒരു ഡസന്‍ മത്സരയോട്ടങ്ങളില്‍ മാനസികവും ശാരീരികവുമായ കഠിന പ്രയത്‌നമുണ്ടായിട്ടും അവര്‍ സ്വയം മഹത്തായ സ്ഥാനം ഉറപ്പിച്ചു. അവരുടെ കൂടെ സഹായത്തിനായി കായിക വിദഗ്ദ്ധരോ വേദനിക്കുന്ന പേശികള്‍ക്ക് ആശ്വാസമേകാന്‍ ഫിസിയോയോ ഉണ്ടായില്ല. അവരുടെ പരിശീലകന്‍ ഒ എം നമ്പ്യാരായിരുന്നു അവരുടെ മാര്‍ഗ ദര്‍ശി. അദ്ദേഹത്തിന് അനവധി കാര്യങ്ങള്‍ ചെയ്യാനുമുണ്ടായിരുന്നു.

30 മിനിട്ടുകളുടെ ഇടവേളകളില്‍ രണ്ട് വെവ്വേറ മത്സരങ്ങളുടെ ഹീറ്റ്‌സിലും സെമിഫൈനലുകളിലും ഓടിയ ക്ഷീണിതയായ ഉഷ ഊര്‍ജ്ജം തിരിച്ചു പിടിച്ചത് സ്റ്റേഡിയത്തിലെ ബാത്ത് റൂമില്‍ തണുത്ത വെള്ളത്തില്‍ കുളിച്ചു കൊണ്ടാണ്. അന്ന് ക്ഷീണമകറ്റാന്‍ പ്രോട്ടീന്‍ പാനീയങ്ങള്‍ കുടിക്കാന്‍ ലഭ്യമായിരുന്നില്ല.

“ഒരു ദിവസം ഞാന്‍ മൂന്ന് മത്സരങ്ങളില്‍ ഓടി. ഒരു മത്സരത്തിനുശേഷം ബാത്ത് റൂമിലേക്ക് ഓടും. കുളിച്ചശേഷം അടുത്ത മത്സരത്തിനായി തയ്യാറെടുക്കും. ഇതൊരു പതിവായിരുന്നതിനാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. ഓടുക. വിശ്രമിക്കുക. കുളിക്കുക. അടുത്ത മത്സരത്തില്‍ ഓടുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആശ്രയിക്കാന്‍ വിദഗ്ദ്ധരുണ്ട്. നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗം വേദനിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് മസാജ് ചെയ്തു തരും. അന്ന് എനിക്കത് ആവശ്യമായിരുന്നില്ല. പക്ഷേ, നിങ്ങള്‍ മാനസികമായി ശക്തരായിരിക്കണം. വേദനകളെ അവഗണിക്കാന്‍ കഴിയണം. നിങ്ങളുടെ പരിശീലകന്‍ പറയുന്നത് കേള്‍ക്കണം. കേള്‍ക്കുമ്പോള്‍ ലളിതമായി തോന്നാം. പക്ഷേ, അത്ര എളുപ്പമല്ല,” ഉഷ കൂട്ടിച്ചേര്‍ക്കുന്നു.

Read Also: കോവിഡ്-19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് സംശയം

ജക്കാര്‍ത്തയിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ മൂന്ന് ദിവസം കൊണ്ട് ഹീറ്റ്‌സുകള്‍ അടക്കം 11 തവണ അവര്‍ ഓടി.

ഫിലിപ്പൈന്‍സുകാരിയായ ലിഡിയ ഡെ വേഗയുടെ പരിശീലകന്‍ ഫ്രാന്‍സിസ്‌കോയുടെ ഉപദേശം ഉഷ കേട്ടിരുന്നുവെങ്കില്‍ ഈ ചരിത്ര മെഡല്‍ കൊയ്ത്ത് നടത്തില്ലായിരുന്നു. പിതാവായിരുന്നു ലിഡിയയുടെ പരിശീലകന്‍. മൂന്ന് മത്സരങ്ങളില്‍ ഒരു അത്‌ലറ്റിനെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം ഉഷയോടും നമ്പ്യാരോടും പറഞ്ഞു. ഉഷ 100 മീറ്ററില്‍ നിന്നും പിന്‍മാറുമെന്ന് ഫ്രാന്‍സിസ്‌കോ പ്രതീക്ഷിച്ചു. പകരം, 400 മീറ്റര്‍ ഹര്‍ഡില്‍സിലും മറ്റ് രണ്ട് മത്സരങ്ങളിലും ഉഷ പങ്കെടുക്കണമെന്നും അേേദ്ദഹം ഉപദേശിച്ചു. എന്നാല്‍ ആ ഉപദേശത്തില്‍ ഉഷയും പരിശീലകനും വീണില്ല. 100 മീറ്റര്‍ ഓട്ടത്തില്‍ ഉഷയും ലിഡിയയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്.

മൂന്ന് വര്‍ഷം മുമ്പ് ന്യൂഡല്‍ഹി ഏഷ്യാഡില്‍ ഉഷയെ തോല്‍പ്പിച്ച് 100 മീറ്ററില്‍ സ്വര്‍ണം നേടിയ ലിഡയി ഏഷ്യയിലെ വേഗതയാര്‍ന്ന വനിതയായിരുന്നു. ഈ രണ്ട് താരങ്ങളള്‍ക്കും അതൊരു 100 മീറ്റര്‍ ഓട്ടമായിരുന്നില്ല. “അഭിമാനത്തിന്റേയും ഏഷ്യയിലെ മികച്ച താരം ആകാനുമുള്ള മത്സരം ആയിരുന്നു,” ഉഷ ഓര്‍ക്കുന്നു.

ആദ്യ മൂന്ന് ഇനങ്ങളില്‍ ഓടാന്‍ നമ്പ്യാര്‍ സാറ് എന്നോടു പറഞ്ഞു. “ആദ്യ ഇനം 100 മീറ്റര്‍ ആയിരുന്നു. അതില്‍ 11.64 സെക്കന്റില്‍ ഓടി ഞാന്‍ സ്വര്‍ണം നേടി. പിന്നീട് 400 മീറ്ററും 400 മീറ്റര്‍ ഹര്‍ഡില്‍സും മത്സരിച്ചു. ഒരു അത്‌ലറ്റിന് മൂന്ന് ഇനങ്ങളില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂവെന്ന നിയമം ഇല്ലെന്ന് ഞങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ ലിഡിയയുടെ പിതാവിന്റെ വാക്കുകള്‍ കേട്ടില്ല,? ഉഷ പറയുന്നു.

Read Also: ലോക്ക്ഡൗൺ: ആവശ്യത്തിലധികം ഭക്ഷ്യവിഭവങ്ങൾ, എന്നാൽ ആളുകളിലേക്ക് എത്തുന്നതിൽ പരാജയപ്പെടാൻ കാരണം ഇത്

100 മീറ്ററില്‍ ലിഡിയ മൂന്നാമതാണ് എത്തിയത്. തായ് ലാന്‍ഡിന്റെ രത്ജയ് ശ്രീപേട് രണ്ടാമതെത്തി. തന്റെ ഏറ്റവും വലിയ എതിരാളി തോറ്റതോടെ ഉഷയ്ക്ക് പിന്നീടുള്ള മത്സരങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.

ലിഡിയയില്‍ നിന്നും 100 മീറ്ററില്‍ മാത്രമാണ് മത്സരമുണ്ടായത്. മറ്റു മത്സരങ്ങളില്‍ എന്റെ ആത്മവിശ്വാസം ആകാശംമുട്ടെയായിരുന്നു. എനിക്ക് സ്വര്‍ണ മെഡലുകള്‍ നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു, ഉഷ പറഞ്ഞു.

താന്‍ എത്രമാത്രം പ്രശസ്തയാണെന്ന് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഉഷ തിരിച്ചറിഞ്ഞത്. ഓരോ തവണ അവര്‍ ട്രാക്കില്‍ കാലുകുത്തുമ്പോഴും സ്റ്റേഡിയത്തില്‍ ഉഷയുടെ പേര് ആരവമായി ഉയരും. ഒരു സെക്കന്റിന്റെ നൂറിലൊരു അംശത്തിന് ഒരു ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമായതാണ് അവരെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍, ജക്കാര്‍ത്ത അവര്‍ക്ക് അവിശ്വസനീയമായിരുന്നു. ഒരു വര്‍ഷത്തിനുശേഷം നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ അവരുടെ പ്രശസ്തി പുതിയ ഉയരങ്ങള്‍ കണ്ടെത്തി.

“ഇന്തോനേഷ്യയുടെ അത്‌ലറ്റുകളെക്കാള്‍ കൂടുതല്‍ പ്രശസ്തി എനിക്കായിരുന്നു. എന്റെ പേര് ആരവമായി മുഴങ്ങുന്നത് കേള്‍ക്കുന്നത് എനിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമായിരുന്നു. ഞാന്‍ മത്സരിക്കുന്ന എല്ലാ ഇനങ്ങളിലും എനിക്ക് മെഡലുകള്‍ നേടാന്‍ കഴിയുമെന്ന് എനിക്കെപ്പോഴും അറിയാമായിരുന്നു. ഞാന്‍ മികച്ച ഫോമിലായിരുന്നു. ഞാന്‍ വിജയിക്കണമെന്ന് കാണികളും പ്രതീക്ഷിക്കുന്നതായി ഞാന്‍ ജക്കാര്‍ത്തയില്‍ തിരിച്ചറിഞ്ഞു.”

ഏതാനും മാസങ്ങള്‍ക്കുമുമ്പ് തെക്കന്‍ ലണ്ടനിലെ ക്രിസ്റ്റല്‍ പാലസ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററില്‍ നിന്ന് ലഭിച്ച പരിശീലനമാണ് ഏഷ്യന്‍ മീറ്റിലെ വിജയത്തിന് അടിസ്ഥാനമിട്ടത്. അക്കാലത്ത് വിദേശ രാജ്യത്ത് പരിശീലനം നേടുന്നതും സ്വന്തം പരിശീലകനെ കൂടെ കൊണ്ടു പോകുന്നതും ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പരിചിതമായിരുന്നില്ല. എന്നാല്‍ അവസരം വന്ന് വിളിച്ചപ്പോള്‍ ഉഷ നമ്പ്യാരുമൊത്ത് പരിശീലനത്ത് പോയി.

Read Also: രാജ്യത്തെ 10 ഹോട്ട്‌സ്‌പോട്ടുകളില്‍ കാസര്‍ഗോഡും പത്തനംതിട്ടയും; പരിശോധന വ്യാപകമാക്കാന്‍ തീരുമാനം

“അതാദ്യമായിട്ടായിരുന്നു പരിശീലനത്തിനായി ഞാന്‍ വിദേശത്തേക്ക് യാത്ര ചെയ്തത്. അതൊരു പുതിയ അനുഭവമായിരുന്നു. എന്നാല്‍ ഞാനത് ആസ്വദിച്ചു,” ഉഷ പറയുന്നു. ആഹാരത്തിലേയും കാലവസ്ഥയിലേയും മാറങ്ങള്‍ അവര്‍ കാര്യമാക്കിയില്ല.

“കാറ്റും തണുപ്പും നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍. ഞങ്ങള്‍ സാഹചര്യങ്ങളുമായി ഇണങ്ങി. കഠിനമായി പരിശീലിച്ചു. ഇംഗ്ലീഷ് പ്രഭാത ഭക്ഷണം ഞാന്‍ ഇഷ്ടപ്പെട്ടു. ഉപ്പിട്ടുണക്കിയ പന്നിയിറച്ചി എനിക്കിഷ്ടമായി. പ്രഭാതഭക്ഷണത്തിലെ മുട്ട, ടോസ്റ്റ്, ഉണക്കിയ പന്നിയിറച്ചി, സലാഡ് എല്ലാം എനിക്കിഷ്ടപ്പെട്ടു. രാത്രിയില്‍ അവിടെ ഒരു ഇന്ത്യന്‍ ഭക്ഷണശാല കണ്ടെത്തി. തന്തൂരി ചിക്കനും റൈസും ലഭിച്ചു. ക്രിസ്റ്റല്‍ പാലസിലെ പരിശീലനം കഴിഞ്ഞപ്പോഴേക്കും എന്റെ ഹീമോഗ്ലോബിന്റെ അളവ് ഇന്ത്യയില്‍വച്ചുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായിരുന്നു,” ഉഷ ആ കാലം ഓര്‍ത്തെടുത്തു.

പരിശീലന സ്ഥലം മാറ്റിയതു കൊണ്ടുള്ള മറ്റൊരു ഗുണം ലോകത്തിലെ മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന യൂറോപ്പിലെ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യാത്രകള്‍ എളുപ്പമായി. ബ്രാട്ടിസ്ലാവ, പ്രേഗ്, ബുഡാപെസ്റ്റ്, ഒസ്ട്രാവ, ലണ്ടന്‍ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുകയും ലണ്ടനിലെ കൊക്കോക്കോള കപ്പില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണമടക്കമുള്ള മെഡലുകള്‍ നേടുകയും ചെയ്തു. അവരുടെ സ്ഥിരതയാര്‍ന്ന പ്രകടനം ഗ്രാന്‍ഡ് പ്രീ ഫൈനലിലേക്ക് പ്രവേശനം നേടുന്നതിന് സഹായിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളെ മാത്രം ക്ഷണിക്കുന്ന മത്സമാണിത്.

പക്ഷേ, ഉഷ ഏഷ്യന്‍ അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായും പരിശീലനത്തിനായും തിരികെ ഇന്ത്യയിലേക്ക് മടങ്ങി.

ക്രിസ്റ്റല്‍ പാലസിലെ പരിശീലനത്തിനും യൂറോപ്പിലെ മത്സരങ്ങള്‍ക്കും ശേഷം ഞാന്‍ മികച്ച ഫോമിലാണെന്ന് എനിക്ക് തോന്നി. യൂറോപ്പിലും ഒളിമ്പിക്‌സലും ഞാന്‍ നന്നായി ചെയ്തു. ഏഷ്യയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് 14 സ്വര്‍ണമടക്കം 23 മെഡലുകള്‍ അവര്‍ വിജയിച്ചു.

ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോയ ടിന്റു ലൂക്കയോടൊപ്പം ഉഷ 2008-ല്‍ ജക്കാര്‍ത്തയില്‍ വീണ്ടുമെത്തി. ജക്കാര്‍ത്ത ഏറെ മാറി. “പക്ഷേ, ആ നഗരത്തിലെ എന്റെ നേട്ടങ്ങളെ ഒരിക്കലും മായ്ക്കാന്‍ കഴിയില്ല,” അവര്‍ പറയുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Legendary athlet pt usha talks about her achievements in jakarta asian meet