scorecardresearch

‘കുമ്പിടിയാ, കുമ്പിടി’; 15 മണിക്കൂറിനിടെ 10 വിക്കറ്റ്, മലിംഗയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

ഐപിഎല്ലില്‍ കളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി ആഭ്യന്തര ഏകദിന മത്സരത്തിലും കളിച്ചിരിക്കുകയാണ് മലിംഗ

‘കുമ്പിടിയാ, കുമ്പിടി’; 15 മണിക്കൂറിനിടെ 10 വിക്കറ്റ്, മലിംഗയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി

ഐപിഎല്‍ പോലുള്ള ടി20 ടൂര്‍ണമെന്റുകളും ലോകകപ്പും മുന്നില്‍ എത്തി നില്‍ക്കെ താരങ്ങളുടെ ജോലി ഭാരത്തെ കുറിച്ച് മിക്ക ടീമുകളും ആശങ്കാകുലരാണ്. ഇന്ത്യ തന്നെ ഏറ്റവും വലിയ ഉദാഹരണം. നായകന്‍ കോഹ്ലി അടക്കമുള്ളവര്‍ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജോലി ഭാരത്തെ കുറിച്ച് പരാതിപ്പെടുന്നവര്‍ക്ക് മുന്നില്‍ വ്യത്യസ്തനാവുകയാണ് ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ മലിംഗ.

ഇന്ത്യയില്‍ ഐപിഎല്ലില്‍ കളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി ആഭ്യന്തര ഏകദിന മത്സരത്തിലും കളിച്ചിരിക്കുകയാണ് മലിംഗ. കളിക്കുക മാത്രമല്ല ഏഴ് വിക്കറ്റടക്കം 15 മണിക്കൂറിനുള്ളില്‍ നേടിയത് രണ്ട് മത്സരങ്ങളില്‍ നിന്നുമാണ് പത്ത് വിക്കറ്റാണ്. ഐപിഎല്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മലിംഗയുടെ പന്തുകളുടെ ചൂട് ആദ്യമറിഞ്ഞത്. മൂന്ന് വിക്കറ്റാണ് മലിംഗ ചെന്നൈയ്‌ക്കെതിരെ നേടിയത്. സീസണിലെ ചെന്നൈയുടെ ആദ്യ പരാജയമായിരുന്നു ഇത്.

ഈ കളി കഴിഞ്ഞതും കൊളംബോയിലേക്കുള്ള വിമാനം കയറി മലിംഗ. അവിടെ ലിസ്റ്റ് എ മത്സരത്തില്‍ സൂപ്പര്‍ ഫോര്‍ ടൂര്‍ണമെന്റില്‍ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് മലിംഗ പുറത്തെടുത്തത്. ഗാലെയ്ക്ക് വേണ്ടി ഏഴ് വിക്കറ്റാണ് മലിംഗ വീഴ്ത്തിയത്.

മലിംഗയുടെ പ്രകടനത്തിന്റെ കരുത്തില്‍ 156 റണ്‍സിന് ഗാലെ കാന്‍ഡിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ടീം 255 റണ്‍സ് എടുത്തിരുന്നു. തുടരെ തുടരെയുള്ള മത്സരങ്ങളുടേയും യാത്രയുടേയുമൊന്നും ക്ഷീണം 35 കാരനായ മലിംഗയെ ലവലേശം പോലും അലട്ടിയിരുന്നില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Lasith malinga takes 10 wickets in 24 hours