അണ്ടർ 23 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 111 റൺസിനാണ് കേരളം ഒഡിഷയെ പരാജയപ്പെടുത്തിയത്. വിഷ്ണു രാജ് നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ കേരളം ഉയർത്തിയ 244 റൺസ് പിന്തുടർന്ന ഒഡിഷയ്ക്ക് 43 ഓവറിൽ 133 റൺസെടുക്കാനെ സാധിച്ചുള്ളു.
ടോസ് നേടിയ കേരള നായകൻ സിജോമോൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ റോഷനെ നഷ്ടമായെങ്കിലും വിഷ്ണു തുടക്കം മുതൽ കേരള സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടെയിരുന്നു. ഒമ്പത് റൺസുമായി അക്ഷയ് മനോഹർ മടങ്ങിയതിന് പിന്നാലെ എത്തിയ സൽമാൻ നിസാറും ഡാറിലും വിഷ്ണുവിന് മികച്ച പിന്തുണ നൽകി.
എന്നാൽ വിഷ്ണു പുറത്തായതിന് പിന്നാലെ വാലറ്റം തകർന്നടിഞ്ഞു. 125 പന്തിൽ 108 റൺസാണ് വിഷ്ണു അടിച്ചെടുത്തത്. ഡാറിൽ 48 റൺസ് നേടിയപ്പോൾ സൽമാൻ നിസാർ 37 റൺസും കണ്ടെത്തി. രണ്ട് കേരള താരങ്ങൾ അക്കൗണ്ട് തുറക്കാതെ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
മറുപടി ബാറ്റിങ്ങിൽ ഒഡിഷ തകർന്നടിയുകയായിരുന്നു. 42 റൺസ് നേടിയ ക്ഷ്യാമസാഗറിന് മാത്രമാണ് കേരള നിരയിൽ തിളങ്ങാനായത്. 29 റൺസിന് നാല് വിക്കറ്റെന്ന നിലയിൽ നിന്നും ആറാം വിക്കറ്റിൽ ക്ഷ്യാമസാഗർ പോരാടിയെങ്കിലും ഫലമുണ്ടായില്ല.
കേരളത്തിന് വേണ്ടി നായകൻ സിജോമോൻ മൂന്ന് വിക്കറ്റ് വീഴ്തിത്തി. അതുൽ രവീന്ദ്രൻ രണ്ട് വിക്കറ്റും ഡാറിൽ ഫനൂസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് താരങ്ങൾ റൺഔട്ടിലൂടെയാണ് പുറത്തായത്. മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ച കേരളം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.