കൊച്ചി: ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഒമ്പതാം സീസണിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്സി. ഒക്‌ടോബർ 7ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ കളി. രണ്ടുവർഷത്തിനുശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കാണികൾക്ക് മുന്നിൽ എത്തുന്നത്. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണുകളിൽ കൊച്ചിയിൽ മത്സരമുണ്ടായിരുന്നില്ല.
പേടിഎമ്മിന്റെയും, പേടിഎം ഇൻസൈഡൈറുടെയും ഉടമകളായ ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ് ലിമിറ്റഡാണ് ഇത്തവണയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ടിക്കറ്റ് പാർട്‌ണർമാർ. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യം ഹോം മത്സരത്തിന്റെ ടിക്കറ്റുകൾ ആരാധകർക്ക് ഇപ്പോൾ മുതൽ സ്വന്തമാക്കാം. ‘പേടിഎമ്മിലും’, Insider. in വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് വാങ്ങാം. 299 രൂപയ്‌ക്കാണ് ഗ്യാലറി ടിക്കറ്റ് ആരംഭിക്കുന്നത്. വിഐപി ടിക്കറ്റിന് 1999 രൂപയുമുണ്ട്.
ടിക്കറ്റ് വില
- നോർത്ത് ഗ്യാലറി – 299 രൂപ
- സൗത്ത് ഗ്യാലറി – 299 രൂപ
- ഈസ്റ്റ് ഗ്യാലറി – 399 രൂപ
- വെസ്റ്റ് ഗ്യാലറി – 399 രൂപ
- ബ്ലോക്ക് ബി – 499 രൂപ
- ബ്ലോക്ക് ഡി – 499 രൂപ
- ബ്ലോക്ക് എ – 899 രൂപ
- ബ്ലോക്ക് സി – 899 രൂപ
- ബ്ലോക്ക് ഇ – 899 രൂപ
- വിഐപി – 1999 രൂപ
ഓൺലൈൻ ടിക്കറ്റ് വാങ്ങുന്നതിനുള്ള ലിങ്ക്
Insider.in: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-east-bengal/event
ആരാധകർക്ക് കൂടുതൽ സൗകര്യങ്ങൾ
നീണ്ട ഇടവേളക്കുശേഷം സ്‌റ്റേഡിയത്തിൽ തിരിച്ചെത്തുന്ന ആരാധകർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സീസൺ 5നെയും 6നെയും പോലെ ഓൺലൈൻ ടിക്കറ്റുകൾ പേപ്പർരഹിത ടിക്കറ്റുകളാണ് ഇത്തവണയും. ആരാധകൾ ഓൺലൈൻ ടിക്കറ്റ് പേപ്പറിലേക്ക് മാറ്റാൻ നീണ്ട ക്യൂ നിന്ന് സമയം കളയേണ്ടതില്ല. ഓൺലൈൻ വഴി ബുക്ക് ചെയ്‌താൽ ഉടൻ സ്വന്തമാക്കിയ ആളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലും ഇ മെയ്‌ലിലും ഇ–ടിക്കറ്റ് എത്തും. സ്‌റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച ക്യൂആർ കോഡിലൂടെ ഇ–ടിക്കറ്റ് സ്കാൻ ചെയ്‌ത് പ്രിയപ്പെട്ട താരങ്ങളുടെ കളി കാണാം. സുരക്ഷാ കാരണങ്ങളാൽ ടിക്കറ്റ് ബുക്ക് ചെയ്‌തവർ അവരുടെ അംഗീകൃത ഐഡി കാർഡുകൾ കൊണ്ടുവരേണ്ടതാണ്. കൂടാതെ സ്‌റ്റേഡിയത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം സ്‌റ്റേഷനുകളും ഒരുക്കും. വസ്‌ത്രം മാറാനും കുട്ടികൾക്ക് കളിക്കാനുമെല്ലാം ഈ സ്ഥലം ഉപയോഗിക്കാം. കുരുന്നുകളുമായി കളി കാണാൻ എത്തുന്നവർക്ക് പ്രയോജനപ്പെടുത്താനാണ് ഈ സംവിധാനം.