മാസ്മരികമായ പല ഫീൾഡിങ് അനുഭവങ്ങൾക്കും ഇതിനോടകം തന്നെ ലോകകപ്പ് വേദി സാക്ഷിയായിട്ടുണ്ട്. ബെൻ സ്റ്റോക്സിന്റെയും രവീന്ദ്ര ജഡേജയും മാർട്ടിൻ ഗപ്റ്റിലുമെല്ലാം അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി തെളിയിച്ചു. ഇന്ത്യക്കെതിരായ സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിന്റെ ജെയിംസ് നീഷാം എടുത്ത ക്യാച്ചും അത്തരത്തിലൊന്നായിരുന്നു. അഞ്ച് റൺസിന് മൂന്ന് വിക്കറ്റെന്ന നിലയിൽ തകർന്ന ഇന്ത്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇന്ത്യയെ പടുകുഴിയിലേക്ക് തള്ളിയിടുന്നതായിരുന്നു നീഷാമിന്രെ ക്യാച്ച്.
മാറ്റ് ഹെൻറി എറിഞ്ഞ പത്താം ഓവറിന്റെ അവസാന പന്തിലാണ് ദിനേശ് കാർത്തിക്കിനെ പുറത്താക്കാൻ നീഷാം മൈതാനത്ത് പറന്നത്. ഔട്ട്സൈഡ് ഓഫിലേക്ക് ബൗണ്ടറിക്ക് ശ്രമിച്ച ദിനേശ് കാർത്തിക്കിനെ 2.62മീറ്റർ ഇടത് വശത്തേക്ക് ചാടി ഒറ്റകൈയ്യിൽ പിടിക്കുകയായിരുന്നു.
The best catch of #CWC19 so far?#INDvNZhttps://t.co/MKs3NdMqxX
— ICC (@ICC) July 10, 2019
ന്യൂസിലൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വൻതകർച്ചയാണ് തുടക്കത്തിൽ നേരിട്ടത്. ടീം സ്കോർ നാലിൽ നിൽക്കെ ഒരു റൺസുമായി രോഹിത് ശർമ്മയും ഒരു റൺസ് കൂടി കൂട്ടിച്ചേർത്ത് നായകൻ വിരാട് കോഹ്‌ലിയും മടങ്ങി. അടുത്ത ഓവറിൽ കെ.എൽ രാഹുലും വീണതോടെ ഇന്ത്യ തകർന്നു. ഇതിന് പിന്നാലെയാണ് കാർത്തിക്കിന്റെ നിർണായക വിക്കറ്റ് നഷ്ടമായത്.