/indian-express-malayalam/media/media_files/uploads/2023/09/blasters-1.jpg)
കേരള ബ്ലാസ്‌റ്റേഴ്‌സ് -ബാംഗ്ലൂരു എഫ്‌സി| ഫൊട്ടോ; കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫേസ്ബുക്ക്
കൊച്ചി: കൊച്ചിയില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി തകര്‍പ്പന്‍ തുടക്കവുമായി കേരള ബ്ലാസ്‌റ്റേഴസ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ഒരു ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരുവിന്റെ സെല്‍ഫ് ഗോളും ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു.
52–ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ പ്രതിരോധ താരം കെസിയ വീന്‍ഡോർപിന്റെ സെൽഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. 69ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയുടെ ഗോള്‍ പിറന്നത്. ബെംഗളൂരുവിനായി 90ാം മിനിറ്റില്‍ കുര്‍ട്ടിസ് മെയ്‌നാണു സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ ഗോള്‍ അകന്ന് നിന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഗോളുകള്‍ എല്ലാം വീണത്.
ആദ്യ പുകുതിയില്‍ ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആണ് ആധിപത്യം പുലര്‍ത്തിയയെങ്കിലും അവസരങ്ങള്‍ ഗോളാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല.
25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്‌സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് നല്‍കി. ബെംഗളൂരു ബോക്‌സിലേക്കു പന്തുമായി കുതിച്ച ജാപ്പനീസ് താരം ഡെയ്‌സുകെ സകായെ ബെംഗളൂരുവിന്റെ ജെസ്സല്‍ ഫൗള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാന്‍ ആയില്ല. 33ആം മിനുട്ടില്‍ ഡെയ്‌സുകെ ഒരു ഷോട്ട് തൊടുത്തു എങ്കിലും ബെംഗളൂരു ഗോളി ഗുര്‍പ്രീത് സേവ് ചെയ്തു.
35–ാം മിനിറ്റിൽ ബെംഗളൂരുവിന്റെ നവോറം റോഷൻ സിങ്ങിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണു പുറത്തേക്കു പോയത്. ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് കൃത്യമായി പ്രതിരോധിച്ചു. 41–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഘാന താരം ക്വാമെ പെപ്രയുടെ ഷോട്ട് ബാറിനു തൊട്ടുമുകളിലൂടെയാണു പുറത്തേക്കു പോയത്.
ബ്ലാസ്റ്റേഴ്സ് ഇലവൻ– സച്ചിൻ സുരേഷ് (ഗോൾ കീപ്പർ), പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻകിച്ച്, ഐബാൻ, ഡെയ്സുകി സകായ്, ജീക്സന്‍ സിങ്, ഡാനിഷ് ഫറൂഖ്, ഐമൻ, അഡ്രിയൻ ലൂണ, പെപ്ര.
പുതിയ സീസണിൽ 11 പുതുമുഖ താരങ്ങളെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ അവതരിപ്പിക്കുന്നത്. പരിചയസമ്പന്നരും യുവാക്കളുമായ മികച്ച കളിക്കാര്‍ ഇത്തവണ ക്ലബ്ബിലുണ്ട്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ടീമിലുളളത്.
അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിങ്സിക്, ക്വാമെ പെപ്ര, ഡായ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ടീമിലുണ്ട്. ആക്രമണവും പ്രതിരോധവും മൂർച്ച കൂട്ടി ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർത്താനാണ് മാനേജ്മെന്റിന്റെ ശ്രമം. മൂന്ന് തവണ ഐഎസ്‌എല്‍ ഫൈനലിൽ കളിച്ചെങ്കിലും കപ്പടിക്കാനോ കലിപ്പടക്കാനോ കേരള ടീമിനായിട്ടില്ല.
കഴിഞ്ഞ സീസണിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളും തുടർന്ന് ബ്ലാസ്റ്റേഴ്സ് ടീമിനെ തിരിച്ചുവിളിച്ച കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തീരുമാനങ്ങളും ലീഗിന്റെ ശോഭ കെടുത്തിയിരുന്നു. അതിന് പിന്നാലെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്ലാസ്‌റ്റേഴ്‌സിന് പിഴശിക്ഷയും വുകോമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.
ഏഷ്യയിൽ വച്ച് തന്നെ ഏറ്റവുമധികം ഫാൻ ബേസുള്ള ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ തവണയും സെമി ഫൈനലിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഫൈനലില്‍ ബെംഗളൂരുവിനെ തോല്‍പ്പിച്ച് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ഐഎസ്‌എല്‍ കിരീടം നേടിയത്. പോയിന്റ് പട്ടികയില്‍ മുമ്പനായ മുംബൈ സിറ്റി ലീഗ് ഷീല്‍ഡും സ്വന്തമാക്കി.
പ്രീ-സീസൺ സൌഹൃദ മത്സരങ്ങളിൽ രണ്ടെണ്ണം തോറ്റെങ്കിലും മറ്റു മത്സരങ്ങളിൽ ഗോളടിച്ച് കൂട്ടാൻ ലൂണയ്ക്കും സംഘത്തിനുമായിരുന്നു. എന്നാൽ പുതുമുഖ താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തെ ആശ്രയിച്ചായിരിക്കും ഉദ്ഘാടന മത്സരത്തിന്റെ ഫലമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം സ്റ്റേഡിയത്തിലും എതിരാളിയുടെ നാട്ടിലുമായി 11 ടീമുകളോട് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടണം. അതിൽ നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബ​ഗാൻ മുതൽ നവാ​ഗതരായ പഞ്ചാബ് വരെയുണ്ട്.
ഇന്ന് മത്സരം കാണാനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.