/indian-express-malayalam/media/media_files/2026/01/11/indian-football-crisis-2026-01-11-21-11-12.jpg)
Source: Indian Football, X
Indian Super League: അനിശ്ചിതത്വങ്ങൾക്കൊടുവിൽ, ഒൻപത് മാസത്തെ കാത്തിരിപ്പിന് ശേഷം ഐഎസ്എൽ കിക്കോഫിന് തിയതി കുറിക്കപ്പെട്ടു, ഫെബ്രുവരി 14. ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത മാസം ആരംഭിക്കുന്നു എന്ന പ്രഖ്യാപനം ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് നൽകിയ ആശ്വാസം ചെറുതല്ല. എന്നാൽ ആ ആശ്വാസത്തിന് മുകളിൽ ആശങ്കകളുടെ കരിനിഴലുകൾ വന്ന് നിറയുകയാണ്.
പ്രതിഫലത്തിൽ നിന്ന് 25 ശതമാനം വരെ വെട്ടിക്കുറയ്ക്കേണ്ടി വരും എന്നാണ് പല ഐഎസ്എൽ ക്ലബുകളും കളിക്കാരെ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള ക്ലബുകളുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്. പ്രതിഫലം വെട്ടിക്കുറയ്ക്കുന്ന കാര്യത്തിൽ യെസ്, അല്ലെങ്കിൽ നോ എന്ന മറുപടിയാണ് ക്ലബുകൾ കളിക്കാരോട് ചോദിക്കുന്നത് എന്ന് ഒരു ഇന്ത്യൻ ഫുട്ബോൾ താരം വെളിപ്പെടുത്തി. അതല്ലാതെ, പ്രതിഫലം വെട്ടിക്കുറച്ചതിന് ശേഷമുള്ള സാലറിയുടെ വിവരങ്ങൾ ചർച്ച ചെയ്യാൻ ക്ലബുകൾ തയ്യാറായിട്ടില്ല.
2024-25 സീസണിൽ കളിച്ചതിനേക്കാൾ 72 മത്സരങ്ങൾ കുറവായിരിക്കും 2026 സീസണിൽ. നിലവിലെ സാഹചര്യം മനസിലാക്കി പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതിനോട് സഹകരിച്ചില്ലെങ്കിൽ ലീഗ് കളിക്കാനായേക്കില്ല എന്ന് ക്ലബുകൾ അറിയിച്ചതായും ഒരു ഇന്ത്യൻ താരം പറഞ്ഞു.
Also Read: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി
ദശകങ്ങൾക്ക് ശേഷം ആണ് ഇതുപോലൊരു പ്രതിസന്ധി ഇന്ത്യൻ ഫുട്ബോൾ ലോകം അഭിമുഖീകരിക്കുന്നത്. 2027 ഏഷ്യൻ കപ്പിന് യോഗ്യത നേടാതെ ഇന്ത്യൻ ടീം നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് ഡൊമസ്റ്റിക് സീസൺ ഒരു ചോദ്യചിഹ്നമായി ഉയർന്നത്. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും റിലയൻസ് സ്പോർട്സും തമ്മിലുള്ള 15 വർഷത്തെ കൊമേഴ്ഷ്യൽ റൈറ്റ്സ് 2025 ഡിസംബർ എട്ടിന് അവസാനിച്ചിരുന്നു. പുതിയ പങ്കാളിക്കായി എഐഎഫ്എഫ് ടെൻഡർ വിളിച്ചു. പക്ഷേ ഒരു ഗ്രൂപ്പ് പോലും മുൻപോട്ട് വന്നില്ല.
വാർഷിക ബജറ്റിലെ 70 ശതമാനം കളിക്കാരുടെ വേതനം
കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ഇടപെടലോടെയാണ് ഫെബ്രുവരിയിൽ സീസൺ ആരംഭിക്കാനുള്ള തീരുമാനം ഉണ്ടായത്. ഫണ്ട് ആയിരുന്നു ഭൂരിഭാഗം ക്ലബുകളുടേയും പ്രശ്നം. ഒടുവിൽ ഹോം എവേ ഫോർമാറ്റിൽ മത്സരങ്ങൾ നടത്താൻ 14 ക്ലബുകളും സമ്മതിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എഐഎഫ്എഫും ഐഎസ്എൽ ഫ്രാഞ്ചൈസികളും പങ്കെടുത്ത ചർച്ചയിൽ ക്ലബുകൾ പ്രധാനമായും ഉന്നയിച്ചത് ഉയർന്ന ചിലവ് ആണ്, പ്രധാനമായും കളിക്കാരുടെ പ്രതിഫലം.
ഐഎസ്എൽ ക്ലബുകൾ അവരുടെ വാർഷിക ബജറ്റിലെ 70 ശതമാനവും കളിക്കാരുടെ പ്രതിഫലത്തിനായാണ് ഉപയോഗിക്കുന്നത്. 16.5 കോടി രൂപയാണ് സ്ക്വാഡിനെ രൂപപ്പെടുത്തുന്നതിനായി ക്ലബുകൾക്ക് നിശ്ചയിച്ചിരിക്കുന്ന പരിധി. എന്നാൽ കളിക്കാർക്ക് വേണ്ടി അതിൽ കൂടുതൽ തുക ക്ലബുകൾ ചിലവാക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
ഇന്ത്യൻ ദേശിയ ടീമിലെ താരത്തിന് ഒരു കോടി രൂപയ്ക്ക് മുകളിൽ പ്രതിഫലം ലഭിക്കും. കളിക്കാർക്ക് ഉയർന്ന പ്രതിഫലം നൽകേണ്ടി വരുന്നതാണ് ഓരോ വർഷവും ക്ലബുകളുടെ നഷ്ടം കൂട്ടുന്നത്. ഈ നിലയിൽ അധിക നാൾ മുൻപോട്ട് പോകാനാവില്ലെന്ന് വ്യക്തം. ഓരോ സീസണിലും 275 കോടി രൂപയുടെ ബ്രോഡ്കാസ്റ്റ് ഡീൽ ഐഎസ്എല്ലിന് ഉണ്ടായ സമയമാണ് കളിക്കാരുമായി കരാർ ഒപ്പിട്ടിരിക്കുന്നത് എന്ന് ഒരു ക്ലബ് ഒഫീഷ്യൽ പറഞ്ഞു. ഈ 275 കോടിയിൽ ഒരു വിഹിതം ഫ്രാഞ്ചൈസിക്കും ലഭിച്ചിരുന്നു.
എന്നാൽ ഈ വരുന്ന സീസണിൽ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട ഒരു ഡീലും ഇല്ലാത്തതിനാൽ കാലിയായ പോക്കറ്റിലേക്ക് നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് ക്ലബുകൾ. സെൻട്രൽ ഓപ്പറേഷനായും ഫ്രാഞ്ചൈസി ഫീയായും തുക നൽകണം എന്നതും ക്ലബുകളെ ആശങ്കപ്പെടുത്തുന്നു.
സാലറി കട്ട് ഇങ്ങനെ
ഒരു കോടി രൂപയ്ക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന കളിക്കാരോട് 20 മുതൽ 25 ശതമാനം വരെ സാലറി കട്ട് എന്ന ആവശ്യം മൂന്ന് ക്ലബുകൾ മുൻപോട്ട് വെച്ചു. ഒരു കോടി രൂപയിൽ താഴെ പ്രതിഫലം വാങ്ങുന്നവരുടെ സാലറി കട്ട് 10 മുതൽ 15 ശതമാനം വരെ.
ഇത്തവണത്തെ സീസൺ വേണ്ടെന്ന് വെച്ച് കളിക്കാരുടെ കരാറുകൾ റദ്ദാക്കി അടുത്ത സീസണിൽ കാര്യങ്ങളെല്ലാം ആദ്യം മുതൽ തുടങ്ങാം എന്ന ആശയം അര ഡസനോളം ക്ലബുകൾ മുൻപോട്ട് വെച്ചതായാണ് ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച വിവരം. അടുത്ത സീസണിൽ കളിക്കാരുടെ പ്രതിഫലം കുറച്ച് പുതിയ കരാറിൽ ഒപ്പിടാം എന്നും ഈ ക്ലബുകൾ നിലപാടെടുക്കുന്നു. എന്നാൽ എല്ലാ ഐഎസ്എൽ ക്ലബുകളും ഈ ആശയം അംഗീകരിച്ചിട്ടില്ല.
ഈ സീസണിൽ ലീഗ് നടത്താതിരിക്കരുത് എന്നാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോടും ക്ലബുകളോടും കേന്ദ്ര കായിക മന്ത്രി നിർദേശിച്ചിരിക്കുന്നത്. 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാവുകയും 2036ലെ ഒളിംപിക്സിന്റെ ആതിഥേത്വത്തിനായി ഇന്ത്യ മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡൊമസ്റ്റിക് ഫുട്ബോൾ ലീഗ് നടത്താൻ സാധിച്ചില്ല എന്ന് വരുന്നത് രാജ്യാന്തര തലത്തിൽ പ്രതികൂലമായി ബാധിക്കും എന്നാണ് കേന്ദ്ര കായിക മന്ത്രി എഐഎഫ്എഫിനോടും ക്ലബുകളോടും പറഞ്ഞത്.
Also Read: Kabaddi: ചോരയും പണവും വാതുവെപ്പും; ഗ്യാങ്സ്റ്ററുകൾ വാഴുന്ന അധോലോകമായി കബഡി മൈതാനങ്ങൾ
ഫിഫയിൽ നിന്ന് ഒരു വിലക്കോ അല്ലെങ്കിൽ താക്കീതോ വരികയാണ് എങ്കിൽ ഇന്ത്യയുടെ ഒളിംപിക്സ് ആതിഥേയത്വ സ്വപ്നങ്ങൾക്ക് മേൽ അത് കരിനിഴൽ വീഴ്ത്തും. കേന്ദ്ര മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയതോടെ ക്ലബുകൾ ഈ സീസൺ കളിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതായാണ് വിവരം.
സർക്കാരും എഐഎഫ്എഫും ക്ലബുകളും തീരുമാനിച്ചിരിക്കുന്നത് കളിക്കാരോട് സാലറി കട്ട് ആവശ്യപ്പെടാനാണ്. ക്ലബുകൾക്ക് സ്വമേധയാ പ്രതിഫലം കുറയ്ക്കാനോ കൊടുക്കാതിരിക്കാനോ സാധിക്കില്ല. കളിക്കാർ ഇതുമായി ബന്ധപ്പെട്ട് ഫിഫയെ സമീപിച്ചാൽ അത് ക്ലബിന് വിലക്ക് ലഭിക്കുന്നതിലേക്ക് നീളും.
ബെംഗളൂരു എഫ് ഉടമയായ പാർഥ് ജിൻഡാൾ എക്സിൽ കുറിച്ചത് ഇങ്ങനെ, ഐഎസ്‌എൽ അതിന്റെ നിലവിലെ രീതിയിൽ നടത്തുന്നതിനായി എല്ലാ ക്ലബ്ബുകളിൽ നിന്നും വലിയ രീതിയിലുള്ള വിട്ടുവീഴ്ചകളാണ് ചെയ്യേണ്ടി വരുന്നത്. ഒരു ലീഗ് നടന്നില്ലെങ്കിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്."
"കേന്ദ്ര കായിക മന്ത്രിയുടെ ഇടപെടലിനും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ക്ലബ്ബുകൾ നേരിടുന്ന ഈ അധിക സാമ്പത്തിക ബാധ്യത താരങ്ങൾ മനസ്സിലാക്കുമെന്നും നമ്മളെല്ലാവരും ഒരേ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അവരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു."
"എനിക്ക് ഓർമ്മയുള്ള കാലം മുതൽ ബംഗളൂരു എഫ്‌സി വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കളിക്കാരുടെ ഭാഗത്തുനിന്ന് സഹായമില്ലെങ്കിൽ ഈ വർഷത്തെ സാമ്പത്തിക പ്രശ്നങ്ങൾ പല ക്ലബ്ബുകളെയും എന്നെന്നേക്കുമായി പൂട്ടിപ്പോകാൻ നിർബന്ധിതരാക്കും."
Read More: Joan Garcia Save: പത്ത് തലയാ ഇവന്! സഹതാരത്തെ തള്ളിയിട്ട് ജോൻ ഗാർഷ്യയുടെ അതിവിചിത്ര സേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us