കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ആ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. കന്നി കിരീടമെന്ന മഞ്ഞപ്പട ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹം പൂർത്തിയാക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്നുവരെ ആശംസ പ്രവാഹമാണ്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കായിക മന്ത്രി വി. അബ്ദുറഹ്മാന്, മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ ഫെയ്സ്ബുക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഒപ്പം കേരള പൊലീസും കൊമ്പന്മാർക്ക് ആശംസ നേർന്നിട്ടുണ്ട്.
മഞ്ഞപ്പടയ്ക്ക് ആശംസകളുമായി കായികമന്ത്രി വി. അബ്ദുറഹ്മാനുമെത്തി. ഇന്ന് ലോക സന്തോഷ ദിനം. സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാൻ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാൻ ഞാനുമുണ്ട് ഗോവയിൽ. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു, മന്ത്രി പറഞ്ഞു.
“കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു,” മമ്മൂട്ടി കുറിച്ചു.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ. “ഇത്തവണ കപ്പ് കേരള ബ്ലാസ്റ്റേഴ്സ് നേടുമെന്നാണ് എന്റെ വിശ്വാസം, ജേഴ്സിയുടെ നിറം മാറിയാലും ബ്ലാസ്റ്റേഴ്സിന്റെ കളർ മഞ്ഞ തന്നെ. ഇവന്റെ ചുണകുട്ടികൾക്ക് എന്റെ വിജയാശംസകൾ” ശിവൻകുട്ടി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“നിങ്ങൾ ജയിക്കണം, ഞങ്ങൾക്ക് വേണ്ടി” എന്ന അടിക്കുറിപ്പോടെ ‘കപ്പടിച്ചു വാടാ മക്കളെ’ എന്ന പോസ്റ്റർ പങ്കുവച്ചാണ് വി.ഡി സതീശൻ ആശംസകൾ അറിയിച്ചത്.
‘ഇത്തവണ ഞങ്ങൾ തയ്യാറായി തന്നെയാണ്’ എന്ന കുറിപ്പ് അടങ്ങിയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് കേരളാ പൊലീസ് ആശംസകൾ നേർന്നിരിക്കുന്നത്. നേരത്തെ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയപ്പോൾ കൊമ്പന്മാർ തന്നെ കപ്പ് നേടുമെന്ന പ്രതീക്ഷ മുൻ മന്ത്രി എംഎം മണിയും പങ്കുവച്ചിരുന്നു.
ഇന്ന് വൈകുന്നേരം ഗോവയിലാണ് കലാശപ്പോരാട്ടം. ഹൈദെരാബാദാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജംഷധ്പൂര്‍ എഫ് സിയെ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്. മറുവശത്ത് ഹൈദരാബാദും ഒട്ടും മോശമല്ല. കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇരു പാദങ്ങളിലുമായി 3-2 നാണ് കീഴടക്കിയത്. എന്തായാലും കന്നിക്കിരീടം തേടിയിറങ്ങുന്ന ഇരുടീമുകളും ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയേക്കും.
Also Read:തിരുവനന്തപുരം മുതല്‍ കാനഡ വരെ ഒരൊറ്റ മഞ്ഞക്കടല്‍; ബ്ലാസ്റ്റേഴ്സിനായി ഒരുങ്ങി ഫാന്‍ പാര്‍ക്കുകള്‍