2008 ലെ ഇന്ത്യ-ഓസ്ട്രേലിയ സിഡ്നി ടെസ്റ്റിൽ തനിക്ക് പിഴവുകൾ സംഭവിച്ചതായി മുൻ അന്താരാഷ്ട്ര അമ്പയർ സ്റ്റീവ് ബക്ക്നർ പറഞ്ഞത് അടുത്തിടെയാണ്. ഇന്ത്യ പരാജയപ്പെട്ട ആ മത്സരത്തിൽ താൻ രണ്ട് പിശകുകൾ വരുത്തിയെന്നാണ് ബക്ക്നർ സമ്മതിച്ചത്. എന്നാൽ രണ്ടല്ല മത്സരത്തിൽ അമ്പയർ ഏഴ് പിഴവുകളാണ് വരുത്തിയതെന്ന് അന്നത്തെ ടീമിലുണ്ടായിരുന്ന മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ പറഞ്ഞു.
“ഈ സിഡ്നി ടെസ്റ്റ് മത്സരം, അവിടെ ഒരു തെറ്റ് മാത്രമല്ല. ഞങ്ങളുടെ ഗെയിമിനെ ബാധിച്ച ഏകദേശം ഏഴ് പിഴവുകൾ അവിടയുണ്ടായി. ആൻഡ്രൂ സൈമണ്ട്സ് കളിക്കുന്നതിലുള്ള തെറ്റുകൾ ഉണ്ടായിരുന്നു, അദ്ദേഹം ഏകദേശം മൂന്ന് തവണ പുറത്തായിരുന്നു, പക്ഷേ അമ്പയർ അദ്ദേഹത്തെ പുറത്താക്കിയില്ല,” പത്താൻ പറഞ്ഞു. ക്രിക്കറ്റ് കണക്റ്റഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പത്താൻ.
Read More: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ
“മാൻ ഓഫ് ദ മാച്ച് ആയിരുന്നു സൈമണ്ട്സ്, ഞങ്ങൾ 122 റൺസിന് തോറ്റു. ആൻഡ്രൂ സൈമണ്ട്സിനെതിരായ ഒരു തീരുമാനം എങ്കിലും തിരുത്തിയിരുന്നുള്ളൂവെങ്കിൽ ഞങ്ങൾ ആ കളി എളുപ്പത്തിൽ ജയിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
ടെസ്റ്റ് കഴിഞ്ഞ് പന്ത്രണ്ടു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവം എന്ന നിലയിൽ ടെസ്റ്റ് ഓർമിക്കപ്പെടുന്നു അമ്പയർമാർക്ക് ഇഷ്ടമുള്ളത് പറയാൻ കഴിയും എന്നാൽ അമ്പയറുടെ പിശകുകളാൽ മത്സരങ്ങളുടെ വിധ തീരുമാനിക്കുന്നത് വളരെ അപൂർവമാണെന്ന് പത്താൻ പറഞ്ഞു.

അമ്പയറിങ്ങിലെ പ്രശ്നങ്ങൾക്കൊപ്പം ഹർഭജൻ സിങ്ങ് സൈമണ്ട്സിനെ മങ്കി എന്ന് വിളിച്ചെന്ന പരാതിയും മത്സരത്തെ വിവാദത്തിലാക്കിയിരുന്നു. വിവാദങ്ങളെത്തുടർന്ന് ഇന്ത്യൻ ടീമിനെ പര്യടനത്തിൽ നിന്ന് പുറത്താക്കുമെന്ന് അന്ന് ബിസിസിഐ ഭീഷണിപ്പെടുത്തിയിരുന്നു. ‘ഒരു ടീം മാത്രമാണ് കളിയുടെ അന്തസത്ത ഉൾക്കൊണ്ട് കളിച്ചത്,’ എന്ന് അന്നത്തെ ക്യാപ്റ്റൻ അനിൽ കുംബ്ലെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
2008 ലെ സിഡ്നി ടെസ്റ്റിലെ തോൽവി ഇന്ത്യൻ ടീമിനെ മുമ്പെങ്ങുമില്ലാത്തവിധം ബാധിച്ചുവെന്ന് പത്താൻ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ദേഷ്യപ്പെടുന്നതായി ഞാൻ ആദ്യമായി കണ്ടത് അന്നാണെന്നും പത്താൻ പറഞ്ഞു.
Read More: ഇന്ത്യ-ഓസ്ട്രേലിയ സിഡ്നി ടെസ്റ്റിൽ തനിക്ക് രണ്ട് പിഴവുകൾ സംഭവിച്ചെന്ന് സ്റ്റീവ് ബക്‌നർ
ഈ മാസം ആദ്യം മിഡ്ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബക്ക്നർ സിഡ്നി ടെസ്റ്റിൽ താൻ രണ്ട് പിഴവുകൾ വരുത്തിയതായി പറഞ്ഞത്. മത്സരത്തിൽ തനിക്ക് സംഭവിച്ച പിഴവുകൾ അന്നുമുതൽ തന്നെ വേട്ടയാടിയതായും ബക്ക്നർ പറഞ്ഞിരുന്നു.
“2008 ലെ സിഡ്നി ടെസ്റ്റിൽ ഞാൻ രണ്ട് തെറ്റുകൾ വരുത്തി. ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സംഭവിച്ച ഒരു തെറ്റ്, ഒരു ഓസ്ട്രേലിയൻ ബാറ്റ്സ്മാനെ സെഞ്ച്വറി നേടാൻ അനുവദിച്ചു. രണ്ടാമത്തെ തെറ്റ് അഞ്ചാം ദിനത്തിലായിരുന്നു, അതായിരിക്കാം ഇന്ത്യയ്ക്ക് മത്സരം നഷ്ടമാവാൻ കാരണമായിട്ടുണ്ടാവുക. അഞ്ച് ദിവസത്തിനുള്ളിലെ രണ്ട് തെറ്റുകൾ ആണ് അവ . ഒരു ടെസ്റ്റിൽ രണ്ട് തെറ്റുകൾ വരുത്തിയ ആദ്യ അമ്പയർ ഞാനാണോ? ഇപ്പോഴും ആ രണ്ട് തെറ്റുകൾ എന്നെ വേട്ടയാടുന്നതായി തോന്നുന്നു,”എന്നാണ് ബക്‌നർ പറഞ്ഞത്.
അക്കാലത്ത് ഡിആർഎസ് ഇല്ലായിരുന്നു. 30 റൺസെടുത്ത സൈമൺസിന്റെ ബാറ്റിൽ ഇഷാന്ത് ശർമയുടെ പന്ത് തട്ടിയ ശേഷമാണ് വിക്കറ്റ് കീപ്പറായിരുന്ന ധോണി ക്യാച്ച് ചെയ്തത്. എന്നാൽ സൈമൺസ് നോട്ട് ഔട്ട് ആണെന്നാണ് ബക്ക്നർ വിധിച്ചത്. ഇതാണ് ആദ്യത്തെ തെറ്റായി മുൻ അംപയർ ചൂണ്ടിക്കാട്ടിയത്.
രണ്ടാമത്തെ തെറ്റായി ബക്ക്നർ പറയുന്നത് ടെസ്റ്റിന്റെ അവസാന ദിവസം രാഹുൽ ദ്രാവിഡിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തീരുമാനത്തെയാണ്. ദ്രാവിഡ് ക്യാച്ച് ഔട്ടായതായി തെറ്റായി നിർണയിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 53 റൺസ് നേടിയ ശേഷമാണ് അന്ന് ദ്രാവിഡ് പുറത്തായത്. മിച്ചൽ ജോൺസന്റെ പന്ത് മാത്യു ഹെയ്ഡൻ ക്യാച്ച് ചെയ്യുകയായിരുന്നു. എന്നാൽ പന്ത് ദ്രാവിഡിന്റെ ബാറ്റിൽ തട്ടിയിട്ടില്ലായിരുന്നു. മത്സരത്തിൽ 122 റൺസിന് ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു.
Read More: ‘There were 7 mistakes’: Irfan Pathan refuses to buy Steve Bucknor’s explanation on 2008 Sydney Test