ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. പിന്തുടർന്ന ഹൈദരാബാദിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടാനായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനു വേണ്ടി മനീഷ് പാണ്ഡേയും ജോണി ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടി. റാണ 44 പന്തിൽനിന്ന് 61 റൺസും ബെയർസ്റ്റോ 40 പന്തിൽനിന്ന് 55 റൺസും നേടി. ഓപ്പണർമാരായ വൃദ്ധിമാൻ സാബ ഏഴ് റൺസും ഡേവിഡ് വാർണർ മൂന്ന് റൺസും മാത്രം നേടി പുറത്തായി. മുഹമ്മദ് നബി-14, വിജയ് ശങ്കർ-11, അബ്ദുൽ സമദ്-19 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
കൊൽക്കത്തക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു. ആന്ദ്രെ റസ്സൽ, ഷാക്കിബുൽ ഹസ്സൻ, പാറ്റ് കമിൻസ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
കൊൽക്കത്തയുടെ ഇന്നിങ്സിൽ അർദ്ധ സെഞ്ചുറി കടന്ന ഓപ്പണർ നിതീഷ് റാണയുടെ പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 56 പന്തിൽ നാല് സിക്സറും ഒന്പത് ഫോറുമടക്കം 80 റൺസാണ് റാണ നേടിയത്. റാണക്ക് പുറമെ രാഹുൽ തൃപാഠിയും 50 കടന്നു. 29 പന്തിൽനിന്ന് 53 റൺസാണ് തൃപാഠി നേടിയത്. ദിനേശ് കാർത്തിക് പുറത്താകാതെ ഒൻപത് പന്തിൽ നിന്ന് ഒരു സിക്സറും രണ്ട് ഫോറുമടക്കം 22 റൺസെടുത്തു.
ഓപ്പണർമാരിലൊരാളായ സുഭ്മാൻ ഗിൽ 13 പന്തിൽനിന്ന് 15 റൺസെടുത്ത് പുറത്തായി. മധ്യനിരയിൽ ആന്ദ്രേ റസൽ അഞ്ചും ഇയോൺ മോർഗൺ രണ്ടും റൺസെടുത്തു. ഷാക്കിബുൽ ഹസൻ മൂന്ന് റൺസെടുത്ത് പുറത്തായി.
ഹൈദരാബാദിനു വേണ്ടി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ടു വീതം വിക്കറ്റെടുത്തു. ടി നടരാജനും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് നേടി.
ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വൈകുന്നേരം 7:30നാണു മത്സരം. ഐപിഎല്ലിലെ രണ്ടു വിദേശ നായകന്മാർ ഏറ്റുമുട്ടുന്ന മത്സരമെന്ന പ്രേത്യേകതയും ഇന്നത്തെ കളിക്കുണ്ട്. ഇരു ടീമുകളും മുൻ ചാമ്പ്യന്മാരാണ്.
കഴിഞ്ഞ സീസണിൽ പാതിവഴിയിലാണ് ഓയിൻ മോർഗൻ കൊൽക്കത്ത ക്യാപ്റ്റനാകുന്നത് കിതച്ചോടിയ ടീം അവസാനം റൺ റേറ്റിന്റെ കുറവിനെ തുടർന്നാണ് പ്ലേയോഫ് കാണാതെ പുറത്തായത്. പരിമിത ഓവർ ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഇംഗ്ലണ്ടിന് വേൾഡ് കപ്പ് നേടി കൊടുത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ഈ വർഷം കൊൽക്കത്തയുടെ ‘പിങ്ക് ബ്രിഗൈഡി’നെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാകും ഇറങ്ങുക.
മറുവശത്ത്, ഹൈദരാബാദ് ബാറ്റിങ്ങിന്റെ നേടും തൂണായ ഡേവിഡ് വാർണർ 2016 ലെ കിരീട നേട്ടത്തിന് ശേഷം പതറാതെ മുന്നോട്ട് കുതിക്കുന്ന ‘ഓറഞ്ച് ആർമി’യെ ഈ തവണയും പ്ലേയോഫിൽ എത്തിക്കാൻ ഉറപ്പിച്ചാകും ഇറങ്ങുക. ജയിച്ചു തുടങ്ങുക എന്നത് തന്നെയാകും രണ്ടു ടീമിന്റെയും ലക്ഷ്യം.
Read Also: ഡൽഹി ക്യാപിറ്റൽസിന് ശ്രേയസ് അയ്യരുടെ വികാര നിർഭരമായ കുറിപ്പ്
ശുഭ്മാൻ ഗിൽ, രാഹുൽ തൃപാതി, നിതീഷ് റാണ എന്നീ യുവ താരങ്ങളിൽ തുടങ്ങി ദിനേശ് കാർത്തിക്, ഓയിൻ മോർഗൻ തുടങ്ങിയ പരിചയ സമ്പത്തുള്ള മധ്യ നിര ഉൾപ്പടെ സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നീ കരുത്തരിൽ അവസാനിക്കുന്നതാണ് കൊൽക്കത്തയുടെ ബാറ്റിംഗ് നിര.
ഇപ്പുറത്ത് ഹൈദരാബാദ്, ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ്. വാർണർ, ബെയർസ്റ്റോ, കെയ്ൻ വില്യംസൺ എന്നീ വിദേശ താരങ്ങളുടെ ഒപ്പം ഐപിഎല്ലിൽ മികച്ച മത്സര റെക്കോർഡുള്ള വൃദ്ധിമാൻ സാഹ, മനീഷ് പാണ്ഡെ എന്നീ ഇന്ത്യൻ താരങ്ങളും കൂടി ചേരുമ്പോൾ ബാറ്റിംഗ് കരുത്തുറ്റതാകുന്നു.
ബോളിങ്ങിൽ കഴിഞ്ഞ സീസണിൽ പരിക്കേറ്റ് പുറത്തിരുന്ന ബുവനേശ്വർ കുമാർ തിരിച്ചെത്തുന്നു എന്നത് ഹൈദരാബിദിന് ആശ്വാസമാണ്. ബുവനേശ്വറിനോടൊപ്പം പുതിയ യോർക്കർ കിംഗ് ടി നടരാജനും, സ്പിന്നർ റാഷിദ് ഖാനും അടങ്ങുന്ന നിര ശ്കതമാണ്. കൊൽക്കത്തയുടെ പേസ് നിര യുവ പ്രതിഭകളാൽ സമ്പന്നമാണ്. ശിവം മാവി, പ്രസീദ് കൃഷ്ണ തുടങ്ങിയ ഇന്ത്യൻ യുവതാരങ്ങളോടൊപ്പം പരിചയ സമ്പത്തുള്ള ലോക്കി ഫെർഗുസണും, സ്പിന്നർ ആൾറൗണ്ടറായി ഷാക്കിബ് അൽഹസനും സ്പിന്നർമാരായി ഹർഭജൻ സിങ്ങും, വരുൺ ചക്രവർത്തിയും എത്തുന്നു.