ഐപിഎൽ മത്സരങ്ങൾ നടന്നില്ലെങ്കിൽ എം.എസ്.ധോണിയുടെ മടങ്ങി വരവിന് അത് തിരിച്ചടിയാകുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ, ധോണിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടായേക്കും. കഴിഞ്ഞ ഒരു വർഷം അല്ലെങ്കിൽ ഒന്നര വർഷമായി കളിക്കാത്ത ധോണിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുകയെന്ന് സ്റ്റാർ സ്പോർട്സ് ഷോയായ ക്രിക്കറ്റ് കണക്ടഡിൽ ഗംഭീർ ചോദിച്ചു.
2019 ജൂലൈയിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലാണ് ധോണി അവസാനമായി കളിച്ചത്. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് ധോണി. ചെന്നൈയുടെ ട്രെയിനിങ് ക്യാംപിൽ ധോണി പരിശീലനത്തിന് എത്തിയിരുന്നു. ഈ സമയത്താണ് കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ധോണി സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Read Also: ലാളിത്യത്തിന്റെയും നായകന്മാർ; ധോണിയെയും കോഹ്ലിയെയും പ്രശംസിച്ച് ഗവാസ്കർ
ധോണിക്കു പകരക്കാരനായി കെ.എൽ.രാഹുലിനെയാണ് ഗംഭീർ തിരഞ്ഞെടുത്തത്. ”ധോണിയെപ്പോലെ മികച്ച കീപ്പറാകാൻ രാഹുലിന് കഴിയില്ലെന്നത് വാസ്തവമാണ്. പക്ഷേ ടി 20 യിൽ മൂന്നാമത്തെയോ നാലാമത്തെയോ ബാറ്റിങ് ഓർഡറിൽ രാഹുലിനെ ഇറക്കാനാവും. ഐപിഎൽ സംഭവിച്ചില്ലെങ്കിൽ, ധോണിയുടെ തിരിച്ചുവരവിനുള്ള സാധ്യത മങ്ങും. നിങ്ങൾ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, അതിനാൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ഇന്ത്യക്ക് വേണ്ടി മത്സരം വിജയിപ്പിക്കുകയും ചെയ്യുന്നവർ ടീമിനായി കളിക്കണം,” ഗംഭീർ പറഞ്ഞു.
വിരമിക്കൽ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. അതേസമയം, ഐപിഎല്ലിന്റെ അടുത്ത കുറച്ച് സീസണുകളിൽ ധോണി പങ്കെടുക്കണമെന്നായിരുന്നു മറ്റൊരു മുൻ ഇന്ത്യൻ താരമായ വിവിഎസ് ലക്ഷ്മണിന്റെ വാദം. ”ഈ ഐപിഎൽ മാത്രമല്ല, അടുത്ത കുറേ ഐപിഎൽ സീസണുകളിൽ ധോണി കളിക്കണം, ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് അപ്പോൾ ഒരു തീരുമാനം എടുക്കാം,” ലക്ഷ്മൺ പറഞ്ഞു.
Read in English: Difficult for MS Dhoni to make comeback if IPL doesn’t happen this year: Gautam Gambhir