IPL 2021 Final, CSK vs KKR Score & Updates: ദുബായ്: ഐപിഎൽ 2021 ഫൈനൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാജയപ്പെടുത്തി കിരീട ജേതാക്കളായി ചെന്നേ. ചെന്നൈയുടെ നാലം ഐപിഎൽ കിരീട നേട്ടമാണ് ഇത്. 2012,11,18 വർഷങ്ങളിലാണ് ചെന്നൈ ഇതിനു മുൻപ് ഐപിഎൽ ജേതാക്കളായത്. ചെന്നൈ താരം ഋതുരാജ് ഗെയ്ക്ക്വാദ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് കാപ്പ് സ്വന്തമാക്കി.
മത്സരത്തിൽ ചെന്നൈ ഉയർത്തിയ 193 വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രമാണ് നേടിയത്. തുടക്കത്തിൽ കൊൽക്കത്ത ഓപ്പണർമാർ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പത്താം ഓവറിന് ശേഷം അവരുടെ ബാറ്റിങ് നിര തകരുന്ന കാഴ്ചയാണ് ഫൈനൽ മത്സരത്തിൽ കണ്ടത്.
ഓപ്പണർമാരായ ശുഭ്മാൻ ഗിൽ 43 പന്തിൽ നിന്ന് ആറ് ഫോറടക്കം 51 റൺസും വെങ്കടേശ് അയ്യർ 32 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 50 റൺസും നേടിയാണ് പുറത്തായത്. പത്താം ഓവറിൽ ദീപക് ചഹറിന്റെ പന്തിൽ എൽബിയിൽ വെങ്കടേശ് അയ്യരും പതിമൂന്നാം ഓവറിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ ഗില്ലും പുറത്തായതോടെ കൊൽക്കത്തയുടെ ബാറ്റിങ് നിര പൂർണമായി തകരുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്.
വെങ്കടേശ് പുറത്തായതിന് പിറകെ ഇറങ്ങിയ നിതീഷ് റാണ റണ്ണൊന്നുമെടുക്കാതെയും സുനിൽ നരൈൻ രണ്ട് റൺ മാത്രമെടുത്തും പുറത്തായി.
ഗില്ലിന് പകരം ഇറങ്ങിയ നായകൻ ഇയോൺ മോർഗൻ നാല് റൺസ് മാത്രം നേടി. ദിനേശ് കാർത്തിക് ഒമ്പത് റൺസും രാഹുൽ ത്രിപാഠി രണ്ട് റൺസുമെടുത്തും ഷാക്കിബുൽ ഹസൻ റൺസൊന്നുമെടുക്കാതെയും പുറത്തായപ്പോൾ അവസാന ഓവറുകളിൽ ലോക്കീ ഫെർഗ്യൂസനും ശിവം മാവിയും റൺസുയർത്താൻ ശ്രമം നടത്തി. ഫെർഗൂസൻ 11 പന്തിൽ നിന്ന് 18 റൺസ് നേടി പുറത്താവാതെ നിന്നപ്പോൾ ശിവം മാവി 13 പന്തിൽ നിന്ന് 20 റൺസ് നേടി അവസാന ഓവറിലെ അഞ്ചാമത്തെ പന്തിൽ പുറത്തായി.
ചെന്നൈക്ക് വേണ്ടി ശർദുൽ ഠാക്കൂർ മൂന്ന് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ജോഷ് ഹേസൽവുഡും രണ്ട് വീതം വിക്കറ്റ് വീതം നേടിയപ്പോൾ ദീപക് ചഹറും ഡ്വെയ്ൻ ബ്രാവോയും ഓരോ വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.
ഓപ്പണിങ്ങിനിറങ്ങി അർദ്ധസെഞ്ചുറി നേടി അവസാന ഓവറിലെ അവസാന പന്ത് വരെ നിന്ന ഫാഫ് ഡുപ്ലെസിസിന്റെ പ്രകടനം ചെന്നൈയുടെ സ്കോറിൽ നിർണായകമായി. 59 പന്തിൽ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം 86 റൺസ് നേടിയാണ് പത്തൊമ്പതാം ഓവറിലെ അവസാന പന്തിൽ ഡുപ്ലെസിസ് പുറത്തായത്.
ഓപ്പണിങ്ങിനിറങ്ങിയ ഋതുരാജ് ഗെയ്ക്ക്വാദ് 27 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്സുമടക്കം 32 റൺസ് നേടി. റോബിൻ ഉത്തപ്പ 15 പന്തിൽനിന്ന് മൂന്ന് ഫോറടക്കം 31 റൺസ് നേടി. മോയീൻ അലി പുറത്താവാതെ 20 പന്തിൽ നിന്ന് രണ്ട് ഫോറും മൂന്ന് സിക്സറുമടക്കം 37 റൺസ് നേടി.
ഐപിഎല്ലിൽ കലാശപ്പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫീൽഡിങ് തിരഞ്ഞെടുത്തു . മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സിനെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടുന്നത്. മത്സരം ജയിക്കുന്നവർ ഐപിഎൽ പതിനാലാം സീസണിന്റെ കിരീടമുയർത്തും. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്ലിൽ ചെന്നൈയുടെ ഒമ്പതാം ഫൈനൽ മത്സരമാണിത്. ഓപ്പണർമാരായ ഡു പ്ലെസിസും ഋതുരാജ് ഗെയ്ക്‌വാദും സീസണിൽ മിന്നും പ്രകടനങ്ങൾ പുറത്തെടുത്തവരാണ്. ഇവരുടെ ഫോം തന്നെയാണ് ഇന്നത്തെ മത്സരത്തിലും നിർണായകമാകുക.
കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവച്ച റോബിൻ ഉത്തപ്പയും, നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദത്തെ അതിജീവിച്ചു ബാറ്റ് ചെയ്യാൻ സാധിക്കുന്ന അമ്പാട്ടി റായിഡുവും ചേരുന്നതോടെ ടീം ശക്തമാണ്. ക്യാപ്റ്റൻ ധോണിയുടെ ഫിനിഷിങ്ങും അനുഭവ സമ്പത്തും ജഡേജയുടെ ഫോമും ടീമിന് ഇന്ന് വിജയം സമ്മാനിക്കാൻ പോന്നതാണ്.
യുവത്വം നിറഞ്ഞ കൊൽക്കത്തയുടെ ബാറ്റിങ്ങിലെ പ്രധാന ശക്തി കേന്ദ്രം ഓപ്പണിങ് സഖ്യം തന്നെയാണ്. ശുഭ്മാൻ ഗില്ലും വെങ്കട്ട് അയ്യരും ചേരുന്ന ഓപ്പണിങ് ജോഡി ചെന്നൈ ബോളിങ്ങിന് വെല്ലുവിളി ഉയർത്തുന്നതാണ്. മധ്യ നിരയിൽ ഓയിൻ മോർഗന്റെയും ദിനേശ് കാർത്തിക്കിന്റെയും സാന്നിധ്യവും സുനിൽ നരേൻ, ആന്ദ്രേ റസ്സൽ എന്നീ വെസ്റ്റ് ഇൻഡീസ് ശക്തികളും ടീമിന്റെ ബാറ്റിങ് നിരയെ കൂടുതൽ കരുത്തരാക്കുന്നതാണ്.
കൊൽക്കത്തയുടെ പ്രധാന ശക്തികേന്ദ്രം സ്പിൻ ബോളിങ് തന്നെയാണ്. വരുൺ ചക്രവർത്തി, സുനിൽ നരേൻ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടുന്ന സ്പിൻ ത്രയം സീസണിൽ ഉടനീളം കൊൽക്കത്തയുടെ വിജയങ്ങളെ സ്വാധീനിച്ചതാണ്. ചെന്നൈ ബാറ്റസ്മാന്മാരും കൊൽക്കത്ത സ്പിന്നർമാരും തമ്മിലുള്ള പോരാട്ടത്തിൽ ജയിക്കുന്നവർ തന്നെയാകും ഇന്ന് കിരീടം ഉയർത്തുക.
ഫൈനൽ മത്സരം നടക്കുന്ന ദുബായ് സ്റ്റേഡിയത്തിൽ രണ്ട് ടീമുകളുടെയും വിജയശതമാനം ഒപ്പത്തിനൊപ്പമാണ്. ഇതിനു മുൻപ് ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ടു തവണ ഫൈനലിൽ എത്തിയ കൊൽക്കത്ത രണ്ടു തവണയും കപ്പുയർത്തിയിട്ടുണ്ട്. മൂന്നാം കിരീടമാണ് ഇന്ന് അവരുടെ ലക്ഷ്യം. അവസാനം 2018ൽ ചാമ്പ്യൻമാരായ ചെന്നൈ നാലാം കിരീടം ഉയർത്താനാണ് ഇന്നിറങ്ങുന്നത്.