ന്യൂഡൽഹി: ഫിറോസ് ഷാ കോട്ല മൈതാനത്ത് വീണ്ടും ഡൽഹി ഡയർഡെവിൾസിന് കണ്ണീർ. ശിഖർ ധവാന്റെയും കെയ്ൻ വില്യംസണിന്റെയും അപരാജിത കൂട്ടുകെട്ടിൽ ഒൻപത് വിക്കറ്റ് വിജയം സൺറൈസേഴ്സ് ഹൈദരാബാദ് ആഘോഷിച്ചു. സീസണിലെ ഒൻപതാം ജയത്തോടെ ടീം പ്ലേ ഓഫിൽ ഇടം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ 187 റൺസ് 18.5 ഓവറിൽ ഹൈദരാബാദ് മറികടന്നു. ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് അടിച്ചെത്തിയത്. ഓപ്പണർ ശിഖർ ധവാൻ (50 പന്തിൽ 92*), കെയ്ൻ വില്യംസണ്(53 പന്തിൽ 83*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്.
ധവാൻ ഒന്പതു ബൗണ്ടറികളും നാലു സിക്സറും പറത്തിയപ്പോൾ എട്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും നായകനായ കെയ്ൻ വില്യംസൺ പറത്തി. അപരാജിതമായ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 176 റൺസ് നേടി.
അലക്സ് ഹെയ്ൽസി (14)ന്റെ വിക്കറ്റ് മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഋഷഭ് പന്തിന്റെ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. 63 പന്തിൽ 128 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. 15 ഫോറും ഏഴ് സിക്സറും പറത്തിയ പന്ത് ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook