/indian-express-malayalam/media/media_files/uploads/2018/04/ghambhir-gautam-gambhir759.jpg)
മുംബൈയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെയാണ് ഐപിഎലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ തുടക്കം. ഇംഗ്ലണ്ടിന്റെ ജൈസണ്‍ റോയ് ആണ് 91 റണ്‍സ് നേടി ഡെല്‍ഹിക്ക് കരുത്തായത്. അതേസമയം മൂന്നാമതും തോറ്റ് മുംബൈ പടുകുഴിയിലായി. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മറ്റുളളവര്‍ക്ക് പേടിയുണ്ടാക്കുന്ന ടീമായി മാറാന്‍ കഴിയുമെന്ന് മത്സരശേഷം ഗൗതം ഗംഭീര്‍ പറഞ്ഞു.
'ബോള്‍ട്ടും ഷമിയും മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ അവരുടെ സ്കോര്‍ 230 എത്തുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ 190ല്‍ ഒതുക്കാനായി. അവര്‍ക്ക് 20-30 റണ്‍സ് വരെ കുറഞ്ഞതായി ഞങ്ങള്‍ക്ക് മനസ്സിലായി. അത് തന്നെയായിരുന്നു ആദ്യ പോസിറ്റീവ് നീക്കം. ജൈസണ്‍ റോയ് ഒന്നാംതരം കളിക്കാരനാണ്. ഇത് പോലെ മുന്നോട്ട് പോയാല്‍ ഞങ്ങള്‍ അപകടം പിടിച്ച ഒരു ടീം തന്നെയായിരിക്കും', ഗംഭീര്‍ പറഞ്ഞു.
മുംബൈ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഡൽഹി മറികടന്നത്. കൂറ്റൻ സ്കോർ നേടിയിട്ടും ഡൽഹി ഡെയർഡെവിൾസിന്റെ മിന്നും പ്രകടനത്തിന് മുന്നിൽ മുംബയ് ഇന്ത്യൻസിന് കാലിടറുകയായിരുന്നു. ഐ.പി.എല്ലിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബയെ ഡൽഹി ഏഴ് വിക്കറ്റിന് തോൽപ്പിക്കുകയായിരുന്നു. ടൂർണമെന്റിലെ മുംബയുടെ തുടർച്ചയായ മൂന്നാം തോൽവിയും ഡൽഹിയുടെ ആദ്യ വിജയവുമാണിത്. ആദ്യ ബാറ്റ് ചെയ്ത മുംബയ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. എന്നാൽ അവസാന പന്തിൽ ഡൽഹി ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 53 പന്തിൽ 91 റൺസെടുത്ത ജാസൺ റോയ് ആണ് ഡൽഹിക്ക് അനായാസ ജയം സമ്മാനിച്ചത്.
അർദ്ധ സെഞ്ച്വറി നേടി സൂര്യകുമാർ യാദവിന്റെയും (53) എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് മുംബൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡൽഹിക്കായി ട്രെന്റ് ബോൾട്ട് , ഡാനിയേൽ ക്രിസ്റ്റ്യൻ, രാഹുൽ തിവാതിയ എന്നിവർ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.